Sunday 15 April 2018

കമ്മാര സംഭവം -ചരിത്രം

കമ്മാര സംഭവം ഇന്നലെ ആണ് ഇറങ്ങിയതെങ്കിലും ആരും അതിനെ കുറിച്ച് അഭിപ്രായങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല.വിവാദ നായകൻ എന്ത് സംഭവം ആണ് പ്രേക്ഷകർക്ക് കരുതി വെച്ചിരിക്കുന്നത് എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു.ഇന്നലെ ടിക്കറ്റു കിട്ടാത്തത് കൊണ്ട് പഞ്ചവർണ്ണതത്തക്കു കേറി കിളി പോയതാണ്.
ചിത്രത്തിൻ്റെ  ടാഗ് ലൈൻ മഹാനായ നെപ്പോളിയൻ ചക്രവർത്തിപറഞ്ഞ ഈ വാക്കുകൾ ആണ്  :

History is the version of past events that people have decided to agree upon.

കേരളത്തിലെ സമകാലീന സാമൂഹിക പ്രശ്നമാണല്ലോ തുറന്നതും തുറക്കുന്നതും തുറക്കാനിരിക്കുന്നതുമായ ബാറുകൾ.മദ്യമുതലാളിമാരുടെ പണം കൊണ്ട് ഇലക്ഷൻ ജയിക്കുന്നതു ഇടത്   ആണെങ്കിലും വലത്‌  ആണെങ്കിലും പണികിട്ടുന്നതു മദ്യമുതലാളിമാർക്കാണ്.അതുകൊണ്ടു ആ പണം കൊണ്ട് ഐ ൽ പി എന്ന ഈർക്കിലിപാർട്ടിയെ വളർത്തി വലുതാക്കി ഇലക്ഷനിൽ ജയിപ്പിച്ചു അധികാരത്തിൽ വരുത്തുവാനും അങ്ങിനെ ഒരു പാവ സർക്കാരിനെക്കൊണ്ട് മദ്യ മുതലാളിമാർക്ക് (വിജയ രാഘവൻ,കരമന സുധീർ , ബൈജു)ഭരണം നടത്താം എന്നും ആസൂത്രണം ചെയ്തു അവർ കമ്മാരൻ (ദിലീപ്എ)ന്ന ഒരു 92 കാരൻ  പഴയ നേതാവിനെ (സ്വാതന്ത്ര്യ  സമര സേനാനി കൂടിയായ ) സമകാലീന രാഷ്ട്രീയത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു.ഈ നേതാവിനെ മഹത്വവൽക്കരിക്കാനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനുമായി മദ്യ മുതലാളികൾ ചേർന്ന് ഒരു സിനിമ പി ടിക്കാൻ തീരുമാനിക്കുന്നു.  അതിനായി ഒരു മലയാളി സംവിധായകൻ വേണ്ട എന്നാണ് നിശ്ചയിക്കുന്നത് അവരാകുമ്പോൾ  ഇടത്തേക്കോ വലത്തേക്കോ ചായാൻ ഇടയാകും എന്ന് കരുതി ആണ്.അങ്ങനെ ആ ദൗത്യം പുലികേശി എന്ന ഒരു തട്ട് പൊളിപ്പൻ തമിഴ്  സംവിധായകൻ  ആയ പുലികേശിയെ(ബോബി സിംഹ ) ഏൽപ്പിക്കുന്നു.പക്ഷെ പുലികേശിക്കു ഒരു ഡിമാൻഡ് ഉണ്ട്,കമ്മാരനെ നേരിട്ട് കണ്ടു അയാളിൽ നിന്നും കഥ കേൾക്കണം.അങ്ങനെ മദ്യ മുതലാളിമാർ, ഇപ്പോൾ ഐ ൽ പി എന്ന ഈർക്കലിപാർട്ടി നേതാവ് ആയ സുരേന്ദ്രനേയും (ഇന്ദ്രൻസ്) കൂട്ടി അതിർത്തി ഗ്രാമത്തിലെ കമ്മാരന്റെ ഭവനത്തിൽ എത്തി ചേരുന്നു ഒരു ചെറിയ കുടിലിൽ അച്ഛനെ വില ഇല്ലാതെ മദ്യപാനിയായ .ബോസ് (സിദ്ധീഖ് )എന്ന മകൻ്റെ  ആട്ടും തുപ്പും കിട്ടി കഴിയുന്ന കമ്മാരനെ ഇവർ കണ്ടെത്തുന്നു.അർദ്ധ ബോധാവസ്ഥയിൽ കമ്മാരൻ തൻ്റെ യഥാർത്ഥ ചരിത്രം മുഴുവൻ സത്യസന്ധതയോടെ പുലികേശിയോട് പറയുന്നു.അതായത് വാസ്തവത്തിൽ കമ്മാരൻ കണ്ണിൽ ചോര ഇല്ലാത്തവനും, ചതിയനും തൻകാര്യ സാധ്യത്തിന്നായി എന്തും ചെയ്യാൻ മടി ഇല്ലാത്തവനും  ആണ്. കമ്മാരൻ്റെ  യഥാർത്ഥ ജീവിതം ആദ്യ പകുതിയും സിനിമയിലൂടെ വീര പരിവേഷം കൊടുക്കുന്ന കമ്മാരൻ്റെ ജീവിതം രണ്ടാം പകുതിയും ആക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.അവസാനം വളർത്തിയവർക്കു തന്നെ പണി കൊടുക്കുന്ന കടൽ കിഴവനായാണ് കമ്മാരൻ മാറുന്നത്.
ദിലീപിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ആണ് കമ്മാരൻ്റെത് . മുരളീ ഗോപി എന്ന  സ്ക്രിപ്റ്റ് റൈറ്ററിൻ്റെ  മികവ് അപാരം .ഛായാഗ്രഹണം(സുനിൽ ) ,സംഗീതം (ഗോപി  സുന്ദർ) എഡിറ്റിംഗ് (സുരേഷ് ഉർസ് ) എല്ലാം എടുത്തു പറയേണ്ടത് തന്നെ.ദിലീപിന്റെ വളിപ്പ് കാണാൻ തീരുമാനിച്ചു സിനിമ കാണാൻ ഇറങ്ങുന്നവർ വീട്ടിലേക്കു തിരിച്ചു പോകുന്നതാണ് നല്ലതു. ചരിത്രത്തെ എങ്ങനെ വളച്ചൊടിക്കാം എന്ന് അത് എങ്ങനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കു ഉപയോഗിക്കാം എന്നാണ് ചിത്രം തുറന്നു കാണിക്കുന്നത്.മലയാള സിനിമയിൽ പരീക്ഷിക്കാൻ പലരും ധൈര്യപ്പെടാത്ത ഒരു സ്ക്രിപ്ടിൽ  ആണ് പുതിയ സംവിധായകൻ (രതീഷ് അമ്പാട്ട്) കൈ വെച്ചിരിക്കുന്നത്.വളരെ ബ്രില്ലിയൻറ് ആണ് സംവിധാനം.പറയാനുള്ള മറ്റൊരു സവിശേഷത ഇതിന്റെ കല സംവിധാനവും സെറ്റുകളും ആണ്.സിദ്ധാർഥ്, മു രളി ഗോപി,നമിത  പ്രമോദ്, തുടങ്ങിഎല്ലാവരും  തകർത്തു അഭിനയിച്ചിട്ടുണ്ട്.ആകെ ബോർ ആയി തോന്നിയത് സിദ്ധാർഥ് ഡബ് ചെയ്തതാണ്.ദിപീപിൻ്റെ സ്ഥിരം പ്രേക്ഷകർ ആയ കുട്ടികളെ ഈ ചിത്രം തൃപ്തി പെടുത്തും എന്ന് തോന്നുന്നില്ല. ദിലീപിൻ്റെ കരിയറിലെ മികച്ച ചിത്രം ആയി ഞാൻ ഇതിനെ കാണുന്നു.മാധ്യമങ്ങളുടെ നെഗറ്റീവ് പബ്ലിസിറ്റിയെ അതിജീവിക്കാൻ കഴിഞ്ഞാൽ ഈ ചിത്രം നല്ലൊരു വിജയം ആയി തീരും. പിന്നെ ആസ്വാദന നിലവാരം അനുദിനം താഴ്ന്നു കൊണ്ടിരിക്കുന്ന മലയാളികൾ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് പറയാനാകില്ല.എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.
വാൽക്കഷണം: മീഡിയയും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുന്നത് കൊണ്ട്   ചിത്രത്തെ പൊളിക്കാൻ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൈകോർത്തു കൊണ്ട് നെഗറ്റീവ് റിപ്പോർട്ട് കൊടുക്കുന്നുണ്ട്.
പക്ഷെ സത്യസന്ധമായ  റിവ്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എഴുതിയിട്ടുണ്ട് 


Saturday 14 April 2018

പഞ്ചവർണ്ണ തത്ത - ചത്ത തത്ത ...

വ്യക്തിപരമായി ഞാൻ ഒരു രമേശ് പിഷാരടി ഫാൻ ആണ് അത് കൊണ്ട് ആദ്യ ദിവസം തന്നെ പഞ്ചവർണ്ണ തത്തയെ കണ്ടു കളയാം എന്ന് കരുതി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആയിട്ട് പോലും അധികം ആളില്ല.
ഹരി പി നായർ , രമേശ് പിഷാരടി എന്നിവർ രചിച്ചു രമേശ്  പിഷാരടി   സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത് ശ്രീ മണിയൻ പിള്ള രാജുവിന് ആണ്.(ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ 3.9 കോടിക്ക് മലയാള മനോരമ ടിവി ചിത്രത്തിൻ്റെ  സാറ്റലൈറ്റ് അവകാശം മേടിച്ചു എന്നാണ് അറിഞ്ഞത്.)ചിത്രം തുടങ്ങ്യ ആദ്യത്തെ പത്തു മിനുട്ടിനുള്ളിൽ തന്നെ ചിത്രത്തിൻ്റെ   നിലവാരം വ്യക്തമാകും.സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കല്യാണ സീനിലാണ് കഥ തുടങ്ങുന്നത് .കല്യാണത്തിന് വന്നവർക്കു ബിരിയാണി വിളമ്പാൻ വൈകുമ്പോൾ കുതിരക്കാരനായി അവതരിക്കുന്നത് റപ്പായി എന്ന ജയറാം വേഷം.പിന്നെ ഒരു പത്തു മിനുട്ടു ജയറാമിൻ്റെ  വക പാട്ടു പാടി വെറുപ്പിക്കൽ.റപ്പായി ഒരു മൃഗ സ്നേഹിയും മൃഗങ്ങളെ വിറ്റും വാടകക്ക് കൊടുത്തും വയറ്റു പിഴപ്പ് നടത്തുന്നവനുമാണ്. പണ്ട് സർക്കസ്സിലായിരുന്ന അയാൾക്ക് മുതലാളി സർക്കസ്സ് നിർത്തി ഈനാംപേച്ചി  മുതൽ മരപ്പട്ടി വരെ നൽകി നാട് വിടുന്നു.റപ്പായി താമസിക്കുന്നത്  നഗരത്തിലെ ഒരു പാർപ്പിട ശ്രുംഖലയിൽ ആണ്.അയ്യാളുടെ മൃഗ സ്നേഹം അവിടെ ഉള്ള മറ്റു നിവാസികൾക്കെല്ലാം ഉപദ്രവം ആണ്.അന്നാട്ടിലെ സിറ്റിംഗ് എം ൽ എ ആണ് കലേഷ് (കുഞ്ചാക്കോ ബോബൻ) അയാളുടെ ഭാര്യ സന്താന ഭാഗ്യം സിദ്ധിക്കാത്ത അനുശ്രീ ..പിന്നെ വിധവയായ 'അമ്മ മല്ലിക സുകുമാരൻ . ഇവർ താമസിക്കുന്നത് കലേഷിൻ്റെ   സുഹൃത്തായ  വിദേശ മലയാളി നിസാറിൻ്റെ കൊട്ടാര സദൃശമായ  വീട്ടിൽ.കോളനി നിവാസ്സികളും ആയി ചേർന്ന് കുഞ്ചാക്കോ ബോബൻ റപ്പായി ജയറാമിനെ അവിടെ നിന്നും ഓടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു.പക്ഷെ അതിൽ പണി പാളി റപ്പായിയെയും അയാളുടെ മൃഗ ഗണങ്ങളെയും സ്വന്തം വീട്ടിൽ താമസിപ്പിക്കേണ്ട ഒരു ഗതികേട് (ഈ ചിത്രം കാണാൻ എനിക്ക് കേറേണ്ടി വന്ന ഒരു ഗതികേട് പോലെ ) കുഞ്ചാക്കോ കലേഷിന് വരുന്നു.ക്ളൈമസ് ഞാൻ എവിടെ പറയുന്നില്ല (കണ്ടിട്ട് സ്വയം അനുഭവിച്ചോ).കഥ-വട്ടപ്പൂജ്യം ..തിരക്കഥ -വട്ടപ്പൂജ്യം ...കാമറ- കുഴപ്പമില്ല .. സംഗീതം -ആവറേജ്. ചിത്രം കണ്ടു കഴിയുമ്പോൾ കിളി പോയാ അവസ്ഥ വരുന്നത് കൊണ്ട് പഞ്ചവർണ തത്ത എന്നതിന് പകരം പഞ്ചവർണ കിളി എന്നാണ് ചിത്രത്തിന് പേര് ഇടേണ്ടിയിരുന്നത്.ജയറാമിനെ കോമാളി വേഷം കെട്ടിച്ചു എന്തിനാണ് പിഷാരടി കഷ്ടപ്പെടുത്തുന്നത്?പക്ഷെ അദ്ദേഹം തന്നാൽ കഴിയുന്നത് ചെയ്തു. കുഞ്ചാക്കോ ബോബൻ്റെ അടുത്ത കാലത്തു  വന്ന ഏറ്റവും മോശം കഥാപാത്രം.മിണ്ടാപ്രാണികളെ കൊണ്ട് ഇങ്ങനെ  ഒക്കെ അഭിനയിക്കുന്നത് പോലെ ആണോ നല്ല കലാകാരന്മാരെ കൊണ്ട് ഇത്തരം കഥാ പാത്രങ്ങളിൽ അഭിനയിപ്പിക്കുന്നതു?ചുകന്ന ജെട്ടിയും ഇടീപ്പിച്ചു ഒരു ഫയല്മാനെ ചിത്രത്തിൽ ഇറക്കിയിട്ടുണ്ട് അതിന്റെ ഉദ്ദേശ്യം ഹാസ്യം ആണോ?ഇൻ്റെർവെൽ ശേഷം ധർമജൻ വന്നപ്പോളാണ് പ്രേക്ഷകന്  കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത്.  ബഡായി ബംഗ്ളാവിൽ നല്ല നർമ രസത്തോടെ അതിഥികൾക്ക് പണി കൊടുക്കാറുള്ള  താങ്കൾ പ്രേക്ഷകരും ഒന്നിച്ചു ഈ ചിത്രം കാണണം.സലിം കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു കാമ്പും ഇല്ല. "സ്വാതന്ത്ര്യം അർദ്ധരാത്രിയി"ലും "സുഡാനി ഫ്രം നൈജീറിയയും കണ്ടിറങ്ങിയ പ്രേക്ഷകന് മുന്നിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത് എന്ന് താങ്കൾ മനസ്സിലാക്കണം ശ്രീ പിഷാരടി.   രമേശ് പിഷാരടിയെ പോലുള്ള ഒരു കഴിവുറ്റ ആളിൽ നിന്നും ഇത്തരത്തിൽ ഉള്ള ഒരു നിലവാരം ഇല്ലായ്മ ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.(രമേശ് പിഷാരടി ആദ്യമായും അവസാനമായും നായകനായി വന്ന കപ്പൽ  മുതലാളി എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണാൻ ഉള്ള ഗതികേട് ഒരു ദശാബ്ദത്തിനു മുമ്പ് എനിക്ക് സിദ്ധിച്ചതാണ്.) 
വാൽക്കഷ്ണം:പിഷാരടിക്കു പ്രേക്ഷകരെ ചിരിപ്പിക്കാൻ ചെയ്യാവുന്ന  ഒരു കാര്യം ഉണ്ട്.മാളുകളിൽ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ പോപ്കോണിനും പെപ്സിക്കും  ഓർഡർ എടുക്കാൻ വരുന്നവരെ ദിവസ കൂലിക്കു പ്രേക്ഷകരെ ഇക്കിളി ഇട്ടു ചിരിപ്പിക്കാൻ ഏർപ്പാടാക്കുക..പഞ്ചവർണ്ണ  തത്ത...ചത്ത തത്ത ......  

Saturday 31 March 2018

സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ

























ഏകദേശം അഞ്ചു വര്ഷങ്ങളുടെ  ഇടവേളയ്ക്കു ശേഷം ആണ് ഞാൻ വീണ്ടും ഒരു പുതിയ ചിത്രത്തിൻ്റെ   നിരൂപണവും ആയി വരുന്നത്.പേര് കേട്ട സംവിധായകന്മാരുടെ ചപ്പു ചിത്രങ്ങൾക്ക് നിരൂപണം എഴുതുമ്പോൾ അവർ കാണിച്ച അസഹിഷ്ണുത ആണ് കുറച്ചു കാലത്തേക്ക് എൻ്റെ എഴുത്ത്  നിർത്തിച്ചത്.കോടതി അവധി ആയതു കൊണ്ട് ഈ ചിത്രം ആദ്യ ദിവസം ആദ്യ ഷോ കാണാൻ സാധിച്ചത് കൊണ്ട് എൻ്റെ ബ്ലോഗിന് പുനർജീവനം നൽകാം എന്ന് കരുതി.
ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ ആദ്യ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസർകളും   എന്നെ ആദ്യം മുതലേ ആകർഷിച്ചിരുന്നു,എന്നാലും മുഖചിത്രം കൊണ്ട് ഒരു പുസ്തകത്തെ വിലയിരുത്താനാവില്ല എന്ന് പറയുന്നത് പോലെ ചിത്രം കാണാതെ നമുക്ക് അതിനെ വിലയിരുത്താനാകില്ല എന്നത് ഒരു സത്യമാണ് .
ഇനി കഥാസാരം:പ്രത്യേക സാഹചര്യത്തിൽ കാമുകിയെ നഷ്ടപ്പെട്ട് ജയിലിലേക്ക് എത്തി ചേരുന്ന നായകൻ ജേക്കബ് (ആൻ്റെണി വര്ഗീസ്).ഒരു വശത്തു ചെകുത്താന്മാരായ പോലീസുകാർ മറുവശത്തു കടലോളം വലുപ്പമുള്ള ശത്രുക്കൾ .ജയിലിനുള്ളിൽ കിടത്തി തന്നെ കൊലപ്പെടുത്താം എന്ന് പോലീസ് തന്നെ കൊട്ടേഷൻ ഏറ്റെടുത്ത  അവസ്ഥ .അങ്ങനെയിരിക്കെ ജയിലിലുള്ള ചില തടവുകാരും ഒന്നിച്ചു ജയിൽ ചാടാൻ ഉള്ള പ്ലാൻ അയാൾ ഇടുന്നു.അതിനു തിരഞ്ഞെടുക്കുന്ന ദിവസം ആഗസ്ത് 15  ആണ് . അതിൽ അയാൾ വിജയിക്കുമോ ഇല്ലയോ എന്നതാണ് ചിത്രം.ക്ലൈമാക്സ് പറഞ്ഞു കാണുന്ന രസം കളയുന്നില്ല.ചിത്രത്തിലെ നായകൻ ആന്റണി വര്ഗീസ് ആണ് എന്ന് പറയാനാകില്ല.  ഓരോ കഥാപാത്രവും നായകനോളം തന്നെ മികച്ചു നിൽക്കുന്നു.വിനായകനും (സെബി) ചെമ്പൻ വിനോദിനും ( കള്ളൻ ദേവസ്യ) എത്ര മാത്രം ആരാധകരുണ്ടെന്നു കാണികളുടെ കയ്യടികളിൽ നിന്നും തിരിച്ചറിയാം.ചിത്രത്തിന്റെ ഹൈലൈറ് അതിന്റെ ക്യാമറയും(ഗിരീഷ് ഗം ഗാധരൻ) പാശ്ചാത്തല സംഗീതവും( ദീപക് അലക്സൻഡർ) ആണ് . ജയിൽ ചാട്ടം വിഷയം ആക്കി ഒട്ടനവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമകളിൽ തന്നെ ഒരു മികച്ച ജയിൽ ചാട്ട ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം.ഏകദേശം രണ്ടു മണിക്കൂറോളം വരുന്ന ചിത്രത്തിൻ്റെ സിംഹ ഭാഗവും ജയിലിൻ്റെ ഉള്ളറകളിൽ ആണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരു ബോറടിയും തോന്നിക്കാതെ ഇത്തരം സിനിമകൾ എടുക്കുക എന്നത് അത്ര എളുപ്പം ഉള്ള പണി അല്ല. കാൻവാസ്‌ ചെറുതാകുമ്പോൾ തെറ്റ് കുറ്റങ്ങൾ വരുത്താനും അവ കണ്ടു പിടിക്കപ്പെടാനുള്ള സാധ്യതകളും ഏറെ ആണ്..സവിശേഷമായി പറയേണ്ട മറ്റൊരു കാര്യം ഇതിലെ സംഘട്ടന രംഗങ്ങൾ തന്നെ . പീറ്റർ ഹെയ്‌നിനെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ആണ്  അവ ചിത്രീകരിക്കപെട്ടിരിക്കുന്നത്. കുറച്ചു രംഗങ്ങളിൽ മാത്രമേ വരുന്നുള്ളൂ എങ്കിലും മികച്ച സംവിധായകന്മാരിൽ ഒരാളായ ലിജോ പെല്ലിശ്ശേരി അധോലോക വക്കീലായി രംഗത്ത്  കസറി.ചിത്രത്തിൻ്റെ തുടക്കവും ഒടുക്കവും മാത്രം പ്രത്യക്ഷപ്പെടുന്ന നായികക്ക് പ്രത്യേകത ഒന്നും പറയാനില്ല.അങ്കമാലി ഡയറിയിലുള്ള പല താരങ്ങളും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആ ചിത്രത്തിൻ്റെ കഥാപാത്രങ്ങളുടെ നിഴൽ പോലും വരാതിരിക്കാൻ സംവിധായകനും അഭിനേതാക്കളും ശ്രദ്ധിച്ചിരിക്കുന്നു .കഥയുടെ അവസാനം വിനായകൻ്റെ ആഗമനോദ്ദേശ്യം എന്തായിരുന്നു എന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ തിരക്കഥ കൃത്തിനും സംവിധായകനും കഴിഞ്ഞില്ല എന്നത് മാത്രം ആണ് ചിത്രത്തിൻ്റെ    ചെറിയ ന്യൂനത ആയി പറയാനുള്ളത്.മികച്ച ഒരു സംവിധായകനെ ആണ് ടിനു പാപ്പച്ചനിലൂടെ നമ്മടെ മലയാള സിനിമക്ക് ലഭിച്ചിട്ടുള്ളത്.മലയാള സിനിമ മാറ്റത്തിൻ്റെ പാതയിലാണ് എന്നത് ശുഭ സൂചകം തന്നെ.
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ is a thrilling entretainer ....

വാൽക്കഷ്ണം : ഈ ചിത്രത്തിലെ  നായകൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും അത് ബീഡി ആണെന്ന്..കാരണം ബീഡി ഇല്ലാതെ ഒരു ഫ്രെയിം പോലും ചിത്രത്തിൽ ഇല്ല.


Sunday 7 April 2013

ഇമ്മാനുവല്‍- ദൈവം കൈവിട്ടു?

അയാളും ഞാനും തമ്മില്‍ എന്ന സുന്ദര ചിത്രത്തിനു ശേഷം ലാല്‍ ജോസ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്ന ചിത്രമാണ്‌ ഇമ്മാനുവല്‍.ഈ ചിത്രം റിലീസ്‌ തിയ്യതി തന്നെ ഒരേ തിയ്യേറ്ററില്‍ ലാല്‍ ജോസും നായികയായ റിനു മാത്യൂസും കൂടിയാണ് ഈ ചിത്രം ഞാന്‍ കാണുന്നത് (ഒരു നൂറു സീറ്റുകളുടെ  അകലത്തിലാണ് ഞാനും അവരും  ഇരുന്നിരുന്നത് ഹ ഹ ഹ).
പ്രിയപ്പെട്ട  വായനക്കാര്‍ എന്നോടു ക്ഷമിക്കുക.
ഈ  ചിത്രം "വളരെ നല്ലതായതിനാല്‍" ഇന്റര്‍വെല്‍ കഴിഞ്ഞു കുറച്ചു നേരം ഞാന്‍ സുഖ സുഷുപ്തിയിലായി.ചിത്രം മുഴുവനായി കാണാതെ അഭിപ്രായം പറയുന്നത് ശരി അല്ലല്ലോ? ചിലപ്പോള്‍ ഞാന്‍  ഉറങ്ങിപ്പോയ ആ പതിനഞ്ചു മിനിട്ടിലായിരിക്കും സംവിധായകന്റെയും അഭിനേതാക്കളുടെയും ഓസ്കാര്‍ പ്രകടനം. 
ലാല്‍ ജോസ് എന്ന സംവിധായകന് പറ്റിയ ഒരു അബദ്ധമായി മാത്രം ഞാന്‍ ഈ ചിത്രത്തെ കാണുന്നത് കൊണ്ട് എനിക്ക് ഒന്നും പറയാനില്ല.മലയാളം ചാനലുകളിലെ സീരിയലുകള്‍ കണ്ടു മടുത്തു ഇമ്മാനുവല്‍ കാണാന്‍ കയറിയാല്‍ പ്രേക്ഷകന് സംഭവിക്കുന്നത്  ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നതിനു സമമാണ്.
അത് കൊണ്ട് ക്ഷമാപണത്തോടെ  നിറുത്തട്ടെ....

Sunday 24 March 2013

ആമേന്‍- മനോജ്ഞ നന്ദനം

നായകന്‍,സിറ്റി ഓഫ് ഗോഡ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണെന്ന് തോന്നുന്നു ആമേന്‍.ആദ്യത്തെ രണ്ടു ചിത്രങ്ങളെക്കുറിച്ച് നല്ല അഭിപ്രായമൊന്നും പറയാനില്ലാത്തതു കൊണ്ട് ഈ ചിത്രത്തിന് മടിച്ചു മടിച്ചാണ് കയറിയത്.
കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പല ദശകങ്ങള്‍ക്കു മുമ്പുള്ള ഒരു പാശ്ചാത്തലത്തിലാണ് കഥപറയുന്നത്.ആ ഗ്രാമത്തിലെ ഗീവര്‍ഗ്ഗീസ് പുണ്യാളന്‍റെ ഒരു പള്ളിയും അതിലെ ബാന്‍ഡ് മേളക്കാരുമാണ് ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങള്‍.സോളമന്‍ (ഫഹദ്‌ ഫാസില്‍) ഗ്രാമത്തിലെ ഒരു പ്രസിദ്ധ ക്ലാരനറ്റ്‌ കലാകാരനായ  എസ്തപ്പന്‍റെ ഏക മകനാണ്.അച്ഛന്‍ ഒരു അപകടത്തില്‍ പെട്ട് മരിച്ചതില്‍ പിന്നെ സോളമന് ക്ലാരനെറ്റ്‌ കാണുമ്പോള്‍ തന്നെ പേടിയാണ്.ഇയാള്‍ ഗ്രാമത്തിലെ  പ്രമാണിയായ പണക്കാരന്‍റെ ഏക മകളായ ശോശന്നയുമായി(സുബ്രമണ്യപുരം ഫയിം സ്വാതി റെഡ്ഡി) ഗാഡ പ്രണയത്തിലാണ്.പള്ളിയില്‍ അച്ഛനാകാന്‍ കാംക്ഷിച്ച സോളമനെ പിന്തിരിപ്പിച്ചവള്‍ ഈ ശോശന്ന തന്നെ.പള്ളിയുടെ വലിയ അച്ചനായ ഒറ്റപ്ലാക്കല്‍ അച്ഛനെ സഹായിക്കാന്‍ എത്തുന്ന കൊച്ചച്ചനാണു ഫാദര്‍ വട്ടോളി (ഇന്ദ്രജിത്ത്).ഒറ്റപ്ലാക്കല്‍ അച്ഛനെ കുബുദ്ധി ഉപദേശിക്കാന്‍ ഒരു കള്ള കപ്യാരുണ്ട്(സുനില്‍) കൂടെ അവര്‍ ചേര്‍ന്ന് ഫാദര്‍ വട്ടോളിയെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്നു.ഫാദര്‍ വട്ടോളിയുടെ നേതൃത്വത്തില്‍ പള്ളിയുടെ ബാന്‍ഡ്‌ സംഘത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും അത് സോളമന്‍റെയും ശോശന്നയുടെയും വിവാഹത്തില്‍ കലാശിക്കുന്നതുമാണ് കഥ.
ഫഹദ്‌  ഫാസില്‍ മുതലുള്ള എല്ലാ അഭിനേതാക്കളും കസറി അഭിനയിച്ചിരിക്കുന്നു.വാസന്തിയും ലക്ഷ്മിയും ഞാനും എന്നാ സിനിമയ്ക്ക് ശേഷം കലാഭവന്‍ മണിയ്ക്ക് ലഭിച്ച മികച്ച കഥാ പാത്രമാണ് പാപ്പന്‍ എന്ന കുഴലൂത്തുകാരന്‍.ഫഹദ്‌ ഫാസിലും ഇന്ദ്രജിത്തും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.ഒറ്റപ്ലാക്കല്‍ അച്ഛനെ അവതരിപ്പിക്കാന്‍  അവതരിപ്പിക്കാന്‍ സംവിധായക നടനായ ജോയ്‌ തോമസ്‌ അല്ലാതെ കഥാപാത്രത്തിനു ഇണങ്ങിയ മറ്റൊരാളെ കിട്ടുവാന്‍ ബുദ്ധിമുട്ട് തന്നെയാണ്.സ്വാതി റെഡ്ഡി,രചന ,മദാമ്മയായി വരുന്ന നടാഷ,ഫോര്‍ട്ട് കൊച്ചിക്കാരന്‍ ക്ലാരനെറ്റ്‌ വാദകനായി വരുന്ന മകരന്ദ്‌ ദേഷ് പാണ്ടെ എന്നിവരും മനോഹരമായിരിക്കുന്നു.  
പി എസ് റഫീക്ക്‌ ആണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.റഫീക്ക്‌ വളരെ വ്യത്യസ്തമായ രീതിയിലാണ്   സംവിധായാകാന്‍  ലിജോ ജോസിനോടൊപ്പം കഥ കൊണ്ട് പോകുന്നത്.
 രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ചിത്രമാണെങ്കിലും ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രേക്ഷകനാവില്ലെന്നതാണ് സത്യം.ചിത്രീകരണ മികവ് വെച്ചാണെങ്കില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ എങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ലെന്ന് ഞാന്‍ നിസ്സംശയം പറയും.എന്ത് പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ് സിനിമ എന്ന് സംവിധായകന്‍ നമ്മളെ കാണിച്ചു  തരുന്നു.ദൈവത്തിന്‍റെ കണ്ണുകള്‍ പോലെ ക്യമാറ പറന്നുയരുന്നതും താണിറങ്ങുന്നതും പ്രേക്ഷകന് ഒരു അത്ഭുദ കാഴ്ച തന്നെയാണ്.അടുത്തകാലത്തൊന്നും ഇങ്ങനെയുള്ള ഒരു ക്യാമറ വര്‍ക്ക് ഞാന്‍ കണ്ടിട്ടില്ല.ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജത്തിനെ സംവിധായകന്‍ എങ്ങനെ കണ്ടെത്തി എന്നുള്ളതാണ്.പിന്നെ ചിത്രത്തിന്‍റെ സംഗീതമാണ് ഈ ചിത്രത്തിനെ മനോഹരമാക്കുന്നതില്‍ മറ്റൊരു പ്രധാന പങ്കു വഹിച്ചിട്ടുള്ളത്.ചിത്രത്തിന് ഇത്രയും ഇഴുകി ചേരും  വിധത്തില്‍ സഗീതം നിര്‍വഹിക്കാന്‍ പ്രശാന്ത്‌ പിള്ളയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. ലാറ്റിന്‍ അമേരിക്കയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ വക്താവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആലപ്പുഴയിലെത്തി തന്‍റെതായ രീതിയില്‍ ഒരു കഥ രചിച്ചിരുന്നെങ്കില്‍ അത് ആമേന്‍ എന്ന ചിത്രം പോലെയിരിക്കും എന്ന് എനിക്ക് തോന്നുന്നു.ആമേനിന്‍റെ ക്ലൈമാക്സിനു ഒരു പഴയ സിനിമയുടെ ക്ലൈമാക്സുമായി ഒരു ചെറിയ സാദൃശ്യം തോന്നിയക്കാം, പക്ഷെ ആഖ്യാന രീതിയും പാശ്ചാത്തലവും വളരെ വ്യത്യസ്തമാണ് ആമേനില്‍.സാങ്കേതിക തികവിലും മികച്ച ഒരു ചിത്രമാണ് ആമേന്‍
ഈ ചിത്രം തീര്‍ച്ചയായും തിയ്യേറ്ററില്‍ പോയി കാണേണ്ട ഒന്നാണ്.ഒരു കാര്യം പറയട്ടെ ഇതു തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.സിറ്റി ഓഫ് ഗോഡ്‌ കണ്ടു കാശുപോയി എന്ന് പരിതപിച്ച  എന്നോടു ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത് ഞാന്‍ ലിജോ ജോസ് പെല്ലിശ്ശെരിയെ ആയിരിക്കും. 
ആമേന്‍ - as the title suggests- Its a real divine comedy..








Friday 22 March 2013

റെഡ്‌ വൈന്‍- ചുവന്ന വെള്ളം

റെഡ്‌ വൈന്‍- മത്തു പിടിപ്പിക്കുന്ന പേര്,  വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു പ്രലോഭിപ്പിക്കുന്ന ലാലേട്ടന്‍ കൂട്ടിനു യുവ പ്രതിഭകളായ ഫഹദ്‌ ഫാസിലും , ആസിഫ്‌ അലിയും ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു മറ്റു എന്ത് ചേരുവകള്‍ വേണം?
ഇനി  കഥയിലേക്ക്: അനൂപ്‌ (ഫഹദ്‌ ഫാസില്‍) ഒരു എന്‍ജിനീയറിംഗ് ബിരുദധാരിയും ,ഒരു നാടക അഭിനേതാവും അതിലുപരി കറ കളഞ്ഞ ഒരു സഖാവുമാണ്.ഫഹദിന്‍റെ സഹപാടികളും ആത്മ സുഹൃത്തുക്കളുമാണ് നവാസും (സിജു കുറുപ്പ്) ഭാര്യ ശ്രീ ലക്ഷ്മിയും (അനുശ്രീ).അവിടെ വെച്ച് ജാസ്മിന്‍ (മരിയ ജോണ്‍) എന്നാ സുന്ദരിയായഒരു കലാകാരിയുമായി പരിചയപ്പെടുകയും അവര്‍ തമ്മില്‍ പ്രേമത്തിലാകുകയും ചെയ്യുന്നുണ്ട്.അതിനിടയില്‍ ജസ്ന (മീര നന്ദന്‍) ഫഹദിന്‍റെ നാടകത്തില്‍ സഹനടിയായി വന്നു പോകുന്നു. അങ്ങനെയിരിക്കെ സഖാവ് അനൂപ്‌ ഒരു ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെടുന്നു.കൊലപാതകത്തെ കുറിച്ചുഅന്വേഷണം നടത്താന്‍ അസിസ്റ്റന്‍ട് കമ്മീഷണര്‍ രതീഷ്‌ വാസുദേവന്‍ ആയി രംഗത്തെത്തുന്നത്‌ മറ്റാരുമല്ല മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ്. ഒരു പാരലല്‍ ട്രാക്ക്‌ പോലെ രമേഷും (ആസിഫ്‌ അലി) ഭാര്യദീപ്തിയും(മിയ ജോണ്‍) എത്തുന്നു.പിന്നെ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ നഴ്സറി കുട്ടിയായ പ്രേക്ഷകന് പോലും തുടക്കത്തിലെ മനസ്സിലാക്കാനാകുന്ന സസ്പെന്‍സ് കൊലയാളിയെ കണ്ടെത്താനുള്ള ലാലിന്‍റെ തത്രപ്പാടാണ് ചിത്രത്തിനെ മുന്നോട്ടു നയിക്കുന്നത്. നൌഫല്‍ ബ്ലാതൂരിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും പടച്ചിട്ടുള്ളത്  മാമ്മന്‍ കെ രാജന്‍ എന്ന നവാഗതന്‍ ആണ്.സംവിധാനം ലാല്‍ജോസിന്‍റെ ശിഷ്യനായിരുന്ന സലിം ബാപ്പു എന്നു പേരുമാറ്റിയ സലിം വാരപ്പെട്ടി ആണ്.കേട്ട് മറക്കാവുന്ന ഗാനങ്ങള്‍ രചിച്ചത് ശരത് വയലാറും സംഗീതം ബിജിപാലും.ചിലഭാഗങ്ങളില്‍ നന്നായി വരുന്ന പശ്ചാത്തല സംഗീതം മറ്റു പലയിടങ്ങളിലും ആരോചകവുമാകുന്നുണ്ട്.വളരെ പേര് കേട്ട ക്യാമാറക്കാരന്‍ മനോജ്‌ പിള്ള തന്‍റെ ഉപകരണം കൊണ്ട് മായാജാലം ഒന്നും കാണിച്ചിട്ടില്ല.    തികച്ചും സാധാരണമായ, ഏതു പോലീസുകാരനും അഭിനയിക്കാവുന്ന കഥാപാത്രങ്ങള്‍ ആണ് ചിത്രമുടനീളം.കുറെയേറെ നല്ല കലാകാരന്മാരെ നിര്‍ഗുണന്മാരായ പാത്ര സൃഷ്ടിയിലൂടെ അവതരിപ്പിച്ചത് സംവിധായകന്‍ ചെയ്ത പാതകമായാണ് എനിക്ക് തോന്നിയത്.ഫഹദ്‌ ആണ് ചിത്രത്തിലെ കേന്ദ്ര ബിന്ദു,അത് ഫഹദ്‌ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.മോഹന്‍ ലാലിനു പകരം ആര് ചെയ്താലും രതീഷ്‌ വാസുദേവന്‍  നന്നാകാനോ മോശമാകനോ പോകുന്നില്ല ,അത്ര ദുര്‍ബലമാണ് ആ കഥാപാത്രം.റെഡ്‌ വൈന്‍ എന്ന ചിത്രത്തിന്‍റെ പേര് കൊണ്ട് ഉദ്യെശിച്ചത്‌ കമ്യൂനിസത്തെ ആണോ  രക്തപങ്കിലമായ കൊലപാതകത്തെ ആണോ എന്ന് എനിക്ക് മനസ്സിലായില്ല.സുരാജ് വെഞ്ഞാറമ്മൂട്,മീര നന്ദന്‍,കൈലാസ്‌,ടി ജി രവി എന്നിങ്ങനെ കുറെ കലാകാരാന്മാര്‍ ഒരു കാര്യവുമില്ലാതെ വന്നു പോകുന്നു. ഈ ചിത്രത്തില്‍ സസ്പെന്‍സ് ഇല്ലെങ്കിലും കൊലയാളിയെ  ഈ റിവ്യു വിലൂടെ ഞാന്‍ വെളിച്ചത്തു കൊണ്ട് വരുന്നില്ല. 
കുറെ  പാലും പഞ്ചസാരയും കശുവണ്ടിയും മാത്രം ചേര്‍ത്തിളക്കിയാല്‍ അത് ഒരു പായസമാകില്ല,അത് വേണ്ട ചേരുവയില്‍ ചേരുംപടി ചേര്‍ക്കുക കൂടി വേണം.
അത്  പോലെ സൂപ്പര്‍ സ്റ്റാറുകള്‍ ചിത്രത്തില്‍ വെറുതെ അണി നിരന്നാല്‍ അതൊരു നല്ല ചിത്രമാകില്ല  മറിച്ചു അവരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു നല്ല ചിത്രമുണ്ടാകൂ.
റെഡ്‌ വൈന്‍- വെറും ചുവന്ന വെള്ളം





Sunday 3 March 2013

കിളി പോയി...ഉയരത്തിലേക്ക്


റോസ് ഗിറ്റാറിനാല്‍- എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ എന്‍റെ അടുത്ത സുഹൃത്തായ ഒരു സിനിമാ നടനെയും മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെ വെച്ച് മാത്രം പടം എടുക്കാറുള്ള ഒരു സംവിധായകനെയുംകണ്ടു മുട്ടി.ആ സംവിധായകന്‍ കിളിപോയി എന്ന ചിത്രംഉച്ചക്ക് കണ്ടെന്നും  ബോറണെന്നാണ് പറഞ്ഞതെങ്കിലും കണ്ടേക്കാം എന്ന് കരുതി.റോസ് ഗിറ്റാറിനാല്‍- തുടങ്ങിയ ചിത്രങ്ങള്‍ സഹിക്കാന്‍ പറ്റുന്ന എനിക്ക് ഇതും സഹിക്കാന്‍ കഴിയും എന്ന ഒരുചങ്കുറപ്പ് ഉണ്ടായിരുന്നു.
ചാക്കോ(ആസിഫ്‌ അലി) ഹരി (അജു) എന്നിവര്‍ ഒരേ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നവരും,സഹ മുറിയന്‍മാരുമാണ്.രണ്ടു പേരും നല്ല കുടിയന്മാരും കഞ്ചാവടിക്കാരുമാണ്.തങ്ങളുടെ പെണ്‍ബോസിന്‍റെ തെറി കേട്ടു കേട്ടു മടുത്ത് ജോലിയിലെ ചളിപ്പു ഒഴിവാക്കാനായി ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു,മണാലിയിലേക് പുറപ്പെട്ട അവര്‍ സന്ദര്‍ഭവശാല്‍ ഗോവയില്‍ എത്തുകയാണ്.ആകസ്മികമായി ഒരു ബാഗ് നിറയെ മയക്കുമരുന്ന് കയ്യില്‍ വരുന്ന അവര്‍ അത് വെച്ച് എന്തൊക്കെ ചെയ്തു കൂട്ടുന്നു എന്നതാണ് സിനിമയിലെ ഇതിവൃത്തം.ഇതിലെ ഏറ്റവും രസകരമായ കാര്യം ഇതില്‍ നായികമാരില്ല എന്നതാണ്.അജുവിന്‍റെ അഭിനയം വളരെ നാച്ചുറല്‍ ആയിരിക്കുന്നു.ആസിഫലി തന്‍റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ ഭേദപ്പെട്ടിരിക്കുന്നു.സമ്പത്തിന്റെയും ശ്രീജിത്ത്‌ രവിയുടെയും പോലീസ്‌ വേഷം നന്നായിട്ടുണ്ട്.രവീന്ദ്രന്‍ കുറെ കാലത്തിനു ശേഷം തന്‍റെ ഡിസ്കോയുമായി നിറഞ്ഞു നില്‍ക്കുന്നു.എന്തിന് മൃദുല്‍ നായര്‍ അവതരിപ്പിക്കുന്ന ഇബ്രാഹിം എന്ന മലബാറുകാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക് പോലും തന്‍റേതായ വ്യക്തിത്വം ഉണ്ട്. വിനയ്‌ ഗോവിന്ദ്‌ എന്ന പുതു സംവിധായകനാണ് "കിളി പോയി" യുമായി എത്തുന്നത്.ജോസഫ്‌ കുരിയന്‍,വിവേക്‌ രഞ്ജിത് എന്നിവരുടെഓ കൂടെ സംവിധായകനും കൂടിയാണ്.തിരക്കഥ രചിച്ചിട്ടുള്ളത്.ഈ ചിത്രത്തില്‍ അവതരിക്കപ്പെടുന്നത് 'നാടോടിക്കാറ്റി'ലെ സാഹചര്യത്തില്‍ അകപ്പെടുന്ന അഭിനവ ദാസനും വിജയനുമാണ്.എല്ലാം ദുര്‍സ്വഭാവങ്ങളുമുള്ള ഒരു ദാസനെയും വിജയനെയും നമുക്ക് ഊഹിച്ചെടുക്കനാവുമോ? ഒരു സംവിധായകന്‍റെയും, കഥാകാരന്മാരുടെയും ബ്രില്ലിയന്‍സ് ആണ് എവിടെ വെളിവാകപ്പെടുന്നത്. ദേവദാസ്‌  എന്ന പഴയ ചിത്രത്തിനു ദേവ്-ഡി എന്ന ചിത്രത്തിലൂടെ മോഡേണ്‍ ഭാഷ്യം നല്‍കിയ രീതിയാണ് ഇതിലെ സംവിധായകനും പിന്തുടര്‍ന്നിട്ടുള്ളത്.ഇതിലെ മറ്റുഹൈലൈട്സ് ഇതിന്‍റെ ക്യാമറയും സംഗീതവുമാണ്. രാഹുല്‍ രാജ് ഈ ചിത്രത്തിലൂടെ അരങ്ങു തകര്‍ക്കുന്നുണ്ട്.ഈയിടെയായി സംഗീത സംവിധായകര്‍ എന്ന സ്വയം നെട്ടിയിലൊട്ടിച്ച ലേബിലുമായി മലയാള സിനിമ നിരങ്ങുകയാണ്കുറെ അല്പ്ജ്ഞാനികള്‍,അതില്‍ നിന്നും വളരെ വ്യത്യസ്തനാണ് രാഹു രാജ്.ചിത്രത്തിന്‍റെ സിറ്റുവേഷന്‍ അനുസരിച്ച് പാശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു, ഈ ചിത്രം ഒരു വന്‍ വിജയം നേടുന്നുണ്ടെങ്കില്‍ അതില്‍ നല്ലൊരു  ക്രെഡിറ്റ്‌ നല്‍കേണ്ടത് അതിന്റെ സംഗീത സംവിധായകനും പിന്നെ ക്യാമറമേനായ പ്രദീഷ്‌ വര്‍മയ്ക്കുമാണ്.'കിളിപോയി' എന്ന ടൈറ്റില്‍ ഗാനം മാത്രം മതി ഇവരുടെ മികവറിയാന്‍.

കപട സദാചാരികള്‍ക്ക് ഈ പടം കാണുമ്പോള്‍ ദേഹമാസകലം ചൊറിഞ്ഞു പൊട്ടിയെക്കാം,കാരണം മലയാളികള്‍ മനസ്സ് കൊണ്ടു താലോലിക്കുന്നതും എന്നാല്‍ പുറത്ത് പറയാന്‍ മടികാണിക്കുന്നതുമായ നാല് "മ"കള്‍(മദ്യം,മയക്കുമരുന്ന്,മദിരാക്ഷി, പിന്നെ മ*ര് എന്ന അസഭ്യം) ഇതില്‍ പച്ചയായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.പിന്നെ FCUK  എന്നഇംഗ്ലീഷ് പദപ്രയോഗവുംആവശ്യത്തിന്.ഒട്ടും അസഭ്യ പ്രദര്‍ശനമില്ലാത്ത ഈ ചിത്രത്തിന് പദപ്രയോഗത്തിലുള്ള അസഭ്യം കൊണ്ട് മാത്രമാണ് A സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.പക്ഷെ ഇതിലെ നായകന്മാര്‍ സല്‍ഗുണ സമ്പന്നന്മാരാണെന്നു സംവിധായകന് പോലും അവകാശമില്ലാത്ത സ്ഥിതിക്ക്  അസഭ്യം പറച്ചില്‍ നമ്മള്‍ പ്രേക്ഷകര്‍ കാര്യമാക്കേണ്ടതില്ല.

വാല്‍ക്കഷണം: പ്രായപൂര്‍ത്തിയായ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഈ ചിത്രം വളരെ ആസ്വദിച്ചു,എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ ചിത്രം ഒരു ട്രെന്‍ഡ് സെറ്റെര്‍ ആണ്.വിട്ടുവീഴ്ചകള്‍ക്ക് അടിപ്പെടാതെ സാങ്കേതികത്തികവില്‍ നിര്‍ഭയമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചുരുക്കം ചില മലയാള ചിത്രങ്ങളിലൊന്ന് എന്ന നിലയില്‍.
kudos to Vinay Govind and crew