Sunday 4 September 2011

പ്രണയം .....ആശ്വാസം ...

 പ്രണയം എന്ന ചിത്രം റിലീസ് ചെയ്തതിനു പിറ്റേ ദിവസം തന്നെ കണ്ടിരുന്നുവെങ്കിലും അവലോകനം എഴുതാന്‍ വൈകിയതിനു ക്ഷമ  ചോദിക്കുന്നു.ബ്ലെസി രണ്ട്  വര്‍ഷത്തില്‍ കൂടുതലായി മനസ്സില്‍ ഇട്ടു കുറുക്കിയ വിഷയമാണ്  സിനിമയാക്കിയത്  എന്ന് ഒരു ടി വി അഭിമുഖത്തില്‍ ഞാന്‍ കണ്ടിരുന്നു,അതിനിടയില്‍ അതിന്റെ കഥ മോഷണമാണെന്ന് വേറൊരു അഭ്യൂഹവും .. ഏതായാലും പ്രണയം കോപി അടിച്ചു എന്ന് ആരോപിക്കുന്ന 2000 ത്തില്‍    ഇറങ്ങിയ  ഓസ്ട്രല്യന്‍ ഡയരക്ടര്‍ ആയ    പോള്‍ കൊക്സിന്റെ 'ഇന്നസന്‍സ്' എന്ന ചിത്രം കൂടി കണ്ടതിനു ശേഷം ആക്കാം അവലോകനം എന്ന് കരുതി.
  അച്യുതന്‍ നായര്‍ (അനുപം ഖേര്‍ ) തന്റെ വിദേശത്തുള്ള മകന്റെ കുടുംബത്തിന്റെ കൂടെ കൊച്ചിയില്‍ ഒരു ഫ്ലാറ്റില്‍ താമസിക്കുന്നു.ഇപ്പോഴും നാടിനെയും കുടുംബത്തെയും മിസ്‌ ചെയ്യുന്ന സുരേഷ് (അനൂപ്‌ മേനോന്‍) തന്റെ അച്ഛനുമായി വളരെ  ഗാഡമായ ബന്ധമാണ് പുലര്‍ത്തുന്നത്. വീട്ടില്‍ പേരക്കുട്ടി മേഘ (അപൂര്‍വ്വ) കാണിക്കുന്ന  സ്നേഹത്തിന്റെ ഒരംശം പോലും ഉദ്യോഗസ്ഥയായ മരുമകള്‍ക്കില്ല...  ഒരിക്കല്‍ താമസിക്കുന്ന ഫ്ലാറ്റിലെ  ലിഫ്റ്റില്‍ കയറുന്ന അച്യുതന്‍ നായര്‍ ആകസ്മികമായി കാണുന്നത് തന്റെ മുന്‍ ഭാര്യയും മകന്റെ അമ്മയുമായ ഗ്രേസിനെ(ജയപ്രദ)  ആണ്.ആ ഷോക്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു ബോധമറ്റു  വീഴുന്ന തന്റെ അച്ചുവിനെ ആശുപത്രിയില്‍  എത്തിക്കുന്നതും വേണ്ട സഹായം ചെയ്യുന്നതും ഗ്രേസ്   തന്നെ.ഗ്രേസ് താമസിക്കുന്നത് ഭര്‍ത്താവായ റിട്ട. പ്രോഫെസ്സര്‍ മാത്യൂസ്‌ (മോഹന്‍ ലാല്‍  ) മകളുടെ(ധന്യ മേരി വര്‍ഗീസ്‌ )കുടുംബം എന്നിവരുമായാണ്.മാത്യൂസ്‌ പക്ഷാഘാതം വന്നു ശരീരത്തിന്റെ   ഒരു ഭാഗം തളര്‍ന്ന നിലയില്‍ വീല്‍ ചെയരിന്റെയും ഗ്രേസിന്റെയും സഹായത്തോടെ മാത്രമാണ് ജീവിക്കുന്നത്.പണ്ടു പ്രണയ വിവാഹിതരായ അച്ചുവും ഗ്രേസും തമ്മില്‍ പിരിഞ്ഞു  നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു  ശേഷം വീണ്ടുംകണ്ടുമുട്ടുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന സ്വാരസ്യ അസ്വാരസ്യങ്ങളാണ് പ്രണയത്തിന്റെ പ്രമേയം.അച്ചുവിന്റെയും ഗ്രേസിന്റെയും പ്രണയത്തിന്റെ ആഴം ലോകത്തില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും മനസ്സിലാകുന്നില്ലെങ്കിലും മാത്യു സാറിനു അതുള്‍കൊള്ളാന്‍  കഴിയുന്നു.സുരേഷിന് പോലും സ്വന്തം അച്ഛനെയും അമ്മയെയും മനസ്സിലാക്കാന്‍ കഴിയുന്നില്ല.അവസാനം തന്റെ രോഗികളായ മുന്‍ ഭര്‍ത്താവിനെയും ഇപ്പോഴത്തെ ഭര്‍ത്താവിനെയും തമ്മില്‍സുഹൃത്തുക്കളാക്കികൊണ്ട്   ഗ്രേസ് ആകസ്ന്മികമായി ലോകത്തോട്‌ വിടപറയുന്നു.
ഈ ചിത്രത്തിന്റെ പ്രമേയം ഇന്നസന്‍സ് എന്നാ ചിത്രത്തില്‍ നിന്ന് കടം കൊണ്ടതല്ലെന്നു ബ്ലെസി ഒഴിച്ച് ഈ രണ്ടു ചിത്രങ്ങളും കണ്ടവരാരും പറയില്ലെന്ന് ഉറപ്പുണ്ട്.ഇഷ്ടപ്പെട്ടവരുമായി ഏതു വയസ്സിലും സാഹചര്യത്തിലും ശാരീരികവും മാനസികവുമായ ബന്ധങ്ങള്‍ക്ക്  യാതൊരു തടസ്സവും ഇല്ലാത്ത നാട്ടിലെ കഥ മലയാളത്തിലാക്കുമ്പോള്‍   ശ്രദ്ധിക്കേണ്ട എല്ലാ കാര്യവും കണക്കിലെടുത്ത് കൊണ്ട് ആവശ്യം  വേണ്ട മലയാള വൈകാരിക മസാലകളും ചേര്‍ത്താണ് ബ്ലെസി പ്രണയം ഒരുക്കിയിരിക്കുന്നത്.
മുഖ്യ നടീ നടന്മാരെല്ലാം നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.അച്ചുവായി അനുപംഖേര്‍ തനി തറവാടിയായ മലയാളിയായി മാറിയിരിക്കുന്നു ഈ ചിത്രത്തില്‍ .ജയപ്രദ പ്രതീക്ഷിച്ച അത്ര നന്നായിട്ടില്ല. അനൂപ്‌ മേനോന്‍ സുരേഷ് എന്ന  പാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു.   മോഹന്‍ലാല്‍ എന്ന നടന്റെ കയ്യില്‍ മാത്യൂസ്‌ ഭദ്രമാണ്. പക്ഷെ തിരക്കഥ മാത്യൂസിന്റെ  കഥാപാത്രത്തിന് അധികം  ആഴവും ശക്തിയും പകര്‍ന്നിട്ടില്ല.ഫ്ലാഷ് ബാക്ക് ചിത്രീകരിക്കുന്നതില്‍ ബ്ലെസി സംവിധായകന്‍ എന്ന നിലയില്‍ വളരെ അധികം പാകപ്പിഴകള്‍ വരുത്തിയിട്ടുണ്ട്.പഴയ അച്ചുവിന്റെയും(ആര്യന്‍)  ഗ്രേസിന്റെയും(നിവേദ) സ്നേഹത്തിന്റെ ആഴം എസ്ടാബ്ലിഷ് ചെയ്യാന്‍ ഒരു പഴയ ആവി തീവണ്ടി മാത്രം പോരെന്നു സംവിധായകന്‍ മനസ്സിലാകിയിട്ടില്ലെന്നു തോന്നുന്നു.ആര്യന്റെ അഭിനയം ബിലോ ആവറേജ് മാത്രമാണ്. മേഘയുടെ ബോയ്‌ ഫ്രന്റ് ആയിവരുന്ന പയ്യന്‍സ് ചിത്രത്തിന്റെ മാറ്റ്  കുറച്ചിട്ടുണ്ട്, ഗാനങ്ങളുടെ സംഗീതവും ,പശ്ചാത്തല സംഗീതവും തരക്കേടില്ല എന്ന് മാത്രമേ പറയാന്‍ കഴിയൂ.പാശ്ചാത്തല ഗീതത്തില്‍  കമലഹാസന്‍ ചിത്രമായ മന്മഥന്‍ അമ്പിലെ 'നീലവാനം... എന്ന് തുടങ്ങുന്ന ഗാനത്തിലെ "സംഗതി"കള്‍ മാന്യമായി അടിച്ചു മാറ്റിയിട്ടുണ്ട് .. പിന്നെ പഴയ രീതിയില്‍ ഒരു പാട്ട് ചെയ്യണമെങ്കില്‍ കുറെ പഴയ ഹിന്ദി പാട്ടുകളുടെ ട്യൂണ്‍ എല്ലാം  അവിയല്‍ പരുവത്തില്‍ ആക്കി നല്കിയാമതി എന്ന് ഒരു തോന്നല്‍  മാന്യമായി സംഗീത സംവിധാനം ചെയ്ത ശ്രീ എം.ജയചന്ദ്രന് ഉണ്ടെന്നു  തോന്നുന്നു.(ക്രിയാത്മകമായി ഒന്ന് വ്യത്യസ്ഥമായി  എങ്ങനെ ചെയ്യണമെന്നു എ ആര്‍ റെഹമാന്റെ  'നരുമുഗയെ..ഹലോ മിസ്ടര്‍ എതിര്‍ കക്ഷീ...എന്നീ  ഇരുവര്‍ സിനിമയിലെ ഗാനങ്ങള്‍ നോക്കി പഠിക്കാവുന്നതാണ്.)  
സതീഷ്‌ കുറുപ്പിന്റെ ക്യമാറ വളരെ നന്നായിരിക്കുന്നു..അതുപോലെ തന്നെ എഡിടിങ്ങും...പക്ഷെ പഴയകാലം ചിത്രീകരിക്കുമ്പോള്‍  രണ്ടായിരം ആണ്ടിലെ കാറും  മറ്റു വസ്തുക്കളും മുറിച്ചു മാറ്റാമായിരുന്നു..   
 ഇന്നസന്‍സ് എന്ന ചിത്രം പോലെ തന്നെ വളരെ സാധാരണ ചിത്രം മാത്രമാണ് പ്രണയവും.പിന്നെ തേജ ഭായ് & ഫാമിലി  ,ഓര്‍മ മാത്രം എന്നീ തറ പടങ്ങള്‍ ഇറങ്ങുമ്പോള്‍ മലയാളത്തിനു ആശ്വാസകരമാണ് ഈ ചിത്രം.ലാലേട്ടന്‍.... ബ്ലെസി....ഞങ്ങള്‍ പ്രേക്ഷകര്‍ ഇതിലും നല്ല ചിത്രമാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത് 
വാല്‍ക്കഷണം:ബ്ലെസി സര്‍ ....ഒരു ചിത്രത്തില്‍  നിന്നും ആശയം ഉള്‍ക്കൊള്ളുമ്പോള്‍ അതിനു   ഒരു ചെറിയ നന്ദി കൊടുക്കുക എന്ന ഒരു മിനിമം മാന്യതയെങ്കിലും താങ്കളെ പോലുള്ള ഒരു മഹത്തായ സംവിധായകനില്‍ നിന്നും ഞങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

Wednesday 31 August 2011

തേജഭായ് & ഫാമിലി ... വേണ്ട ഭായ് ഈ ഫാമിലി(Teja Bhai and family- movie review)

.കഴിഞ്ഞ ആഴ്ച ഒരു മലയാള ചിത്രവും റിലീസ് ആകാത്തതുകൊണ്ട് അക്ഷമനായി  കാത്തിരിക്കുകയായിരുന്നു ഞാന്‍ തേജഭായ് & ഫാമിലിയെ. രാവിലെ തന്നെ ഞാന്‍ ചിത്രത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി.തോരാത്ത മഴയെയും വകവെക്കാതെയാണ്  ഞാന്‍ തിയേറ്ററില്‍ എത്തിയത്.ടൈറ്റില്‍ കാണിക്കുന്നതെല്ലാം അതി ഗംഭീരം.ആദ്യ സീന്‍   മുതല്‍  പ്രേക്ഷകന്റെയും നായകന്റെയും അധോഗതി ഒരുപോലെ തുടങ്ങുകയായി.കാണികള്‍ക്ക് പ്രിത്വിരാജിനെ എത്ര സ്നേഹമുണ്ടെന്ന് അവരുടെ കൂവലുകള്‍ കൊണ്ട് വെളിപ്പെടുന്നു.കഥാസാരം വളരെ ലളിതമായി ഞാന്‍ പ്രതിപാദിക്കാം.തേജ ഭായ് എന്ന പ്രിത്വി രാജ് മലേഷ്യയില്‍ വലിയ ഒരു അധോലോക രാജാവാണ്‌,പാതിരാത്രിക്കും കൂളിന്ഗ്ഗ്ലാസ്സും വെച്ച് നടക്കുന്ന കുറെ പരിഷകളുടെ  കൂടെ ഇടയില്‍ സുരക്ഷിതനായ നായകന്‍.ഒരു കയ്യില്‍ വെളുത്ത പൂച്ചയും മറു കൈയ്യില്‍ കറുത്ത തോക്കും.നായകന്‍ കാറിലല്ല  മിക്കപ്പോഴും സഞ്ചാരം,ഹെലികോപ്ടരില്‍ .. നായകന് വേദിക(അഖില) എന്ന  നായികയോട് കടുത്ത പ്രേമം.ഗജിനി എന്ന  ചിത്രം നമ്മളും സംവിധായകനും   ഹിന്ദിയിലും തമിഴിലും കണ്ടിരിക്കുന്നത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ആദ്യത്തെ കുറച്ചു സമയംതിയേറ്ററില്‍ പണിയൊന്നുമില്ല:അത് നമുക്ക് ക്രിയാത്മകമായി ഉറങ്ങാനുപയോഗിക്കാം.തേജ  ഭായ്  എന്ന പ്രിത്വി രാജ് വേദികയുടെ മുന്നിലെത്തുന്നത് റോഷന്‍ വര്‍മയായി..റോഷന്‍  വര്‍മയും വേദികയും തമ്മില്‍ എങ്ങനെ പ്രേമബദ്ധരാകുന്നു അത് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത തക്കവണ്ണം എങ്ങനെ ഗാഡമായി   എന്നെല്ലാമറിയണമെങ്കില്‍ സംവിധായകനെ ഫോണ്‍ ചെയ്തോ,കത്തയച്ചോ ചോദിക്കണം.സുമന്‍ അവതരിപ്പിക്കുന്ന കര്‍ത്താ എന്ന കഥാപാത്രത്തെ സിനിമയുടെ ആദ്യത്തെ രണ്ടു  സീനുകളില്‍ കൊണ്ട് വന്നു പിന്നെ അവസാന ഭാഗത്തേക്ക് തല്ലു കൊള്ളാനായി നീക്കി വെക്കുന്നു.തേജ ഭായിക്ക്  വേദികയെ കെട്ടണമെങ്കില്‍ അവളുടെ അച്ഛന്റെ സമ്മതം മേടിക്കണം,സമ്മതത്തിനായി ഒന്ന് രണ്ട് വ്യവസ്ഥകള്‍ പാലിക്കണം.അതില്‍ ഒന്നാമത്തെത് പ്രതിശ്രുത അമ്മായി അപ്പന്റെ(തലൈവാസല്‍ വിജയ്‌) 'കൊല'ഗുരു(കുടുംബ സ്വാമി) ആയ സുരാജ് വെഞ്ഞരംമൂടിന്റെ സമ്മതവും അനുഗ്രഹാശിസ്സുകളും മേടിക്കണം;കൂടാതെ വരന്‍ തന്ത ബന്ധുക്കള്‍ ഇത്യാദികള്‍ ഉള്ളവനായിരിക്കണം,തന്ത  ,തള്ള എന്നിവര്‍  ഇല്ലാത്തതുകൊണ്ട് തല്ക്കാലം ബന്ധുക്കളെ അറേഞ്ച് ചെയ്യാന്‍ തേജ ഭായി ബന്ധനസ്ഥനാക്കിയ ഗുരു പിന്നെ കൂളിംഗ്  ഗ്ലാസ്‌  കൂലിപ്പടയാളികള്‍ എന്നിവരുമായി 'തിരോന്തോരത്ത്' പറന്നിറങ്ങുന്നതും,കുറെ വാടക ബന്ധുക്കളെ ഉണ്ടാക്കുന്നതും അവര്‍ ചാടിപ്പോകാതെ നോക്കാന്‍ പാടുപെടുകയും ചെയ്യുന്നതും ആണ് കഥാസാരം.ഇതിനിടക്ക് നാട്ടിലേക്കു ഒരു മലേഷ്യന്‍ കുടിയേറ്റമാണ്,വേദിക,ചെറിയച്ചന്‍(അശോകന്‍) അവസാനം ദാമോദര്‍ ജി(തലൈവാസല്‍ വിജയ്‌) സുമന്‍ എന്നിവരും.അവസാനം മിക്ക മലയാളസിനിമയിലുംഉള്ള കൂട്ടതല്ലിലും  അതോടനുബന്ധിച്ച് നടക്കുന്ന വിവാഹത്തിലും ചിത്രം അവസാനിക്കുന്നു.ഇതിനിടക്ക്  മുണ്ടും കുറിയും അണിഞ്ഞ അമ്മാവന്മാരേയും ശാലീനതയുടെ   പ്രതിരൂപങ്ങളായ കുറെ അമ്മായിമാരേയും പ്രേക്ഷകര്‍ക്ക്‌ സഹിക്കേണ്ടി വരുന്നു.ഒരു വലിയ താര നിരതന്നെ ചിത്രത്തിലുണ്ട്.മഹാരഥന്മാരായ സലിം  കുമാര്‍  ജഗതി,ജഗതീഷ് തുടങ്ങിയ എല്ലാ  നടന്മാരും ചിത്രത്തില്‍ അവര്‍ക്കെന്താണ് ചെയ്യെണ്ടാതെന്നറിയാതെ പകച്ചു നില്‍ക്കുന്നതാണ് നാം കാണുന്നത്.ബിന്ദു പണിക്കര്‍ , ഭീമന്‍ രഘു എന്നിവര്‍ ആയിരം പ്രാവശ്യം സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളായി ആയിരത്തി ഒന്നാമത്തെ തവണയും വരുന്നു. സുരാജ് വെഞ്ഞാറമ്മൂടെന്ന നടന്റെ കയറൂരിവിട്ടുള്ള അഭിനയം കണ്ടു നാം  അന്തം വിട്ടു പോകും.കഥ,തിരക്കഥ, സംഭാഷണം  എല്ലാം ദിപു കരുണാകരന്‍ എന്ന   സംവിധായകന്റെ തന്നെ.ക്രേസി  ഗോപാലന്‍, വിന്റര്‍  എന്നീ പരാജയ ചിത്രങ്ങളില്‍ നിന്നും ഒന്നും പഠിക്കതെയാണ് സംവിധായകന്‍ ഈ ചിത്രത്തിനും 'ഒരുമ്പെ'ട്ടിറങ്ങിയിട്ടുള്ളത്.ശ്യാംദത്തിന്റെ  ക്യാമറ നന്നായിരിക്കുന്നു,മനോജിന്റെ എഡിടിങ്ങും  കുറ്റമറ്റതാണ്,കൈതപ്രം ഗാന രചനയും ദീപക് ദേവ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.ആദ്യമായി ദീപക്  ദേവ് കുറ്റ    സമ്മതത്തോടെ  കോപ്പി അടിച്ചിരിക്കുന്നു.25 വര്‍ഷത്തോളം മുമ്പിറങ്ങിയ കാണാമറയത്തു  എന്ന  ഹിറ്റ്‌ ചിത്രത്തിലെ "ഒരു മധുരക്കിനാവിന്‍" എന്ന  മനോഹര ഗാനം അതിമനോഹരമായി റീ മിക്സ്‌ ചെയ്തിരിക്കുന്നു. ഈ ഗാന ചിത്രീകരണവും നന്നായിട്ടുണ്ട്.  പക്ഷെ ചിത്രം മുഴുവന്‍ കണ്ടു  തീര്‍ക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കേണ്ടതാണ്. Mr .പ്രിത്വി  രാജ് താങ്കളോട്  ചെറിയ അഭ്യര്‍ഥന!!മമ്മൂട്ടിയെ യും,മോഹന്‍ലാലിനെയും കുറ്റം പറഞ്ഞു നടക്കുന്ന സമയം താങ്കള്‍ അവര്‍  അഭിനയിച്ചു വിജയിപ്പിച്ച പടങ്ങള്‍ കണ്ടു അഭിനയ കല എന്താണെന്ന് പഠിക്കാന്‍ ശ്രമിക്കുക..
 വാല്‍ക്കഷണം: ചിത്രം   കണ്ടിറങ്ങിവരുന്ന ഞങ്ങള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ പ്രിത്വിരാജ് ഫാന്‍സ്‌ എന്ന് ലേബലില്‍ കുറച്ചു കൂലി  പട്ടാളക്കാര്‍  പദ്മ തിയേറ്റര്‍ പരിസരത്ത് നൃത്തം ചവിട്ടുന്നുണ്ടായിരുന്നു,അവരെ ചിത്രം കണ്ടിറങ്ങിവരുന്ന ഭൂരിഭാഗം പേരും വളഞ്ഞു കൂവുകയായിരുന്നു.എന്റെ ജീവിതത്തില്‍ ഇതു വരെ കാണാത്തതും അങ്ങനെ ഞാന്‍ കണ്ടു...
ദിപു കരുണാകരന്‍,പ്രിത്വി ആന്‍ഡ്‌ ടീം ഈ  കൂവല്‍ നിങ്ങള്‍ക്കുള്ള എസ് എം എസ് ആണ്,ഒറ്റക്കെങ്ങനും പ്രേക്ഷകരുടെ മുന്നില്‍ പെടാതെ സൂക്ഷിക്കുക.
  തേജ ഭായ്...നമുക്ക് വേണ്ട ഭായ്
  


  

Sunday 14 August 2011

കഥയിലെ നായിക (കഥയില്ലായ്മ)

 പുതിയ  ചിത്രങ്ങളില്‍ 'വീട്ടിലേയ്കുള്ള വഴിയാണ്' കാണാന്‍ ഉദ്ദേശിച്ചിരുന്നത്.പക്ഷെ ചിത്രത്തിന്റെ മഹത്വം കൊണ്ടാകണം അത് സിനിമ കൊട്ടകയില്‍ നിന്നും പോയ വഴിയില്‍ പുല്ലുപോലും ഇല്ല.  ഈ  ആഴ്ച 'കഥയിലെ നായിക' പ്രത്യക്ഷ ആയപ്പോള്‍  തന്നെ തീയെറ്റരിലെയ്ക്ക് വെച്ച് പിടിച്ചു;കഥയിലെ നായിക അപ്രത്യക്ഷമായാല്‍ വീണ്ടും ഒരാഴ്ച കാത്തിരിക്കെണ്ടേ?    ദിലീപ് എന്നാ സംവിധായകന്റെ ആദ്യ സംരംഭമാണെന്ന് തോന്നുന്നു ഈ സിനിമ. അച്ചുവിന്റെ അമ്മ,മമ്മി ആന്‍ഡ്‌ മീ,സകുടുംബം ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് അണിഞ്ഞ മേക് അപ്പ്‌ ,വസ്ത്രവിധാനങ്ങള്‍ എന്നിവ ഊരി വെക്കാന്‍ പോലും പാവം ഉര്‍വശിയെ സംവിധായകനും തിരക്കഥാകൃത്ത് കളും സമ്മതിച്ചിട്ടില്ല. ചിത്രം തുടങ്ങുന്നത് സ്ഥിരം ആദ്യസീനില്‍ തന്നെ  ചരമമടയാറുള്ള രാധിക  തന്റെ കൊച്ചനിയന്റെ സുഹൃത്തുക്കളാല്‍ കൊല്ല്പ്പെടുന്നതാണ്   (പ്രേക്ഷകര്‍ മറിച്ചു ചിന്തിക്കേണ്ട ബലാല്‍സംഗം അല്ല പണാപഹരണം ആണ്   ഉദ്ദേശം). അതവിടെ നിര്‍ത്തി പിന്നെ ക്യാമറ നേരെ വരുന്നത്   മാര്‍ക്കറ്റില്‍ വെച്ചു ഉള്ളി വില കേട്ടു ബോധം നഷ്ടപ്പെട്ടു  ഹോസ്പിറ്റലില്‍കിടക്കുന്ന  നന്ദിനി ചേച്ചിടെ അടുത്തേക്ക്..ചേച്ചിക്ക് ജോലി കൈക്കൂലിയുടെ വിളനിലമായ പൊതു മരാമത് ഓഫീസില്‍ ഓവര്‍സിയര്‍ ആയി. ആ ഓഫീസിലെ അപൂര്‍വ്വ ജീവി  ആണ് ഈ  നന്ദിനി ചേച്ചി...കാരണം കൈക്കൂലി എന്നാല്‍ പുള്ളിക്കാരത്തിക്ക് അലര്‍ജി ആണ്.. .   ഓവര്‍സിയര്‍ പണി കൂടാതെ സൈഡ് ആയി വിവാഹ ബ്രോക്കെര്‍ കൂടി ആണ് ഈ മാന്യ ദേഹം..പണ്ടത്തെ സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളിലെ ലാലേട്ടന്റെ പണിയ്ക്ക്  ട്രാന്‍സ്ഫര്‍ കിട്ടി വന്നപോലെ തോന്നും നമ്മുടെ നന്ദിനി ചേച്ചി.ചേച്ചിക്ക് ഭാരമായി പുരനിറഞ്ഞു നില്‍ക്കുന്ന ഒരു അനിയനും, അമ്മയും, അമ്മായി അമ്മയും,പ്രാരാബ്ദം ഒട്ടും കുറയ്ക്കാതിരിക്കാന്‍ രണ്ടു പെണ്മക്കളും.ലോട്ട്  ലൊടുക്കു വേഷങ്ങളില്‍ വന്നിരുന്ന കലാഭവന്‍ പ്രജോദിനു പ്രമോഷന്‍  കിട്ടി  നായക വേഷത്തിലെത്തുന്നു.(പ്രമോഷന്‍ അല്ല ശെരിക്കും അദ്ദേഹത്തിന് ഇത് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ് )സിനിമ മോഹവും ഉള്ളിലൊതുക്കി ഒരു അപ്രസക്ത ചാനലില്‍ ഫോണില്‍ വിളിച്ചു പറയുന്നവര്‍ക്ക് പിസ്സ പോലെ സിനിമ പാട്ടുകള്‍ ഡെലിവറി കൊടുക്കുകയാണ് തൊഴില്‍. ഇതിനിടയില്‍ കൊല്ലപെട്ട രാധിക അവസാനം വിളിക്കുന്നത്‌  ഈ പരിപാടിയിലെക്ക്.ഈ കൊലപാതകത്തിന്റെ  ചുരുള്‍ പ്രജോദും റോമയും കൂടി അഴിക്കുന്നതും അതിനിടെ ഉര്‍വശിയുടെ പ്രാരാബ്ദ പൂരപ്പാട്ടും കൂടി ചേര്‍ന്നാല്‍  "കഥയിലെ നായിക" തീര്‍ന്നു.ഇതിലെ സംഭാഷണങ്ങള്‍ അഭിനേതാക്കള്‍ തന്നെ ക്യാമറക്ക്‌ മുന്നില്‍ നിന്നും വായില്‍ തോന്നിയത് പറയുകയാണെന്ന് തോന്നും.കാരണം ഉര്‍വശി, സുരാജ്  വെഞാറമൂട് എന്നിവരുടെ ഡയലോഗുകള്‍ പലതും നമ്മള്‍ പല ചിത്രങ്ങളില്‍ കേട്ടിട്ടുള്ളതാണ്,യുക്തിക്ക് നിരക്കാത്ത സംഭവങ്ങളുടെ ഘോഷ യാത്ര തന്നെയാണ് ചിത്രം മുഴുവനും.തെളിവില്ലാതെ ചെയ്ത കൊലപാതകത്തിന്റെ കാണാത്ത സാക്ഷികളെ കൊല്ലാന്‍ ടിവി  ലൈവ് പരിപാടിയിലേക്ക് ഇരച്ചു കയറുന്ന മണ്ടന്മാരായ യുവ വില്ലന്‍മാരെ   ഭൂലോകത്ത് ഈ  ചിത്രത്തില്‍ മാത്രമേ കാണാന്‍ കിട്ടൂ,കരയിക്കുന്ന തമാശകളുമായി കോട്ടയം നസീര്‍ രണ്ടു കൂട്ടാളികളുമായി സജീവമായി രംഗത്തുണ്ട്.അമ്മൂമ്മമാരായി എത്തുന്ന കെ പി എ സി ലളിത,സുകുമാരി എന്നിവര്‍ അവരുടെ കടമ നന്നായി നിര്‍വഹിച്ചിരിക്കുന്നു.ഇടക്കിടെ വന്നു പോകുന്ന സായികുമാറിന്റെ അച്ഛന്‍  ദുര്‍ബലമായ കഥാപാത്ര സൃഷ്ടികൊണ്ട് പ്രേക്ഷകരുടെ "സഹതാപം" പിടിച്ചു പറ്റുന്നു.
. സാദത്തിന്റെ ക്യാമറ ഒട്ടും ഇമ്പ്രസ്സിവ് അല്ല,എഡിറ്റിംഗ് ആവറെജ് .
    തേജ് മെര്‍വിന്റെ ഒരു പാട്ട് കൊള്ളാം.പിന്നെ അന്യന്‍ എന്നാ ചിത്രത്തില്‍ "കുമാരി.." എന്ന് തുടങ്ങുന്ന ഗാനമാലപിച്ച ശങ്കര്‍ മഹാദേവനെ കൊണ്ട് തന്നെ അതിന്റെ കോപ്പി അടിപോലെ തോന്നിക്കുന്ന ഒരു പാട്ടും പാടിപ്പിക്കാന്‍ കാണിച്ച ധൈര്യം ശ്ലാഘനീയം തന്നെ...
ക്ലൈമാക്സ്‌ കണ്ടാല്‍ ആരും കരഞ്ഞു പോകും ...മലയാള സിനിമയുടെ അധോഗതി ഓര്‍ത്തു..
.. ഉര്‍വശിയെ കണ്ടമാത്രയില്‍ ഒരു വില്ലന്‍ സഹ വില്ലന്മാരോടു പറയുന്നുണ്ട്.."കൊല്ലെടാ ഇവളെ" എന്ന്... അത് യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരോട് " കൊല്ലെടാ അവരെ" എന്ന  ഒരു വെല്ലുവിളയായി പ്രേക്ഷകര്‍ക്ക്തോന്നിയെങ്കില്‍ അവരെ കുറ്റം പറയരുത്.അത് സംവിധായകന്റെ  'കൊണം'








Saturday 30 July 2011

ഓര്‍മ്മ മാത്രം (ഉറക്ക ഗുളിക)

ആഴ്ചയില്‍ ഒരു മലയാളം സിനിമയെങ്കിലും കാണുകയും അതിനു അവലോകനം നടത്തുകയും ചെയ്യണമെന്ന ഒരു ദൌത്യം എന്നില്‍ സ്വയം അര്‍പ്പിച്ചത് കൊണ്ടാണ് ഞാന്‍ റിലീസ് ദിവസം തന്നെ 'ഓര്‍മ മാത്രം' കാണാന്‍ തീരുമാനിച്ചത്. കൂളിംഗ് ഗ്ലാസ്‌ ധരിച്ചു പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്ന നായകന്മാരില്‍ നിന്നും വ്യത്യാസമായി കട്ടി കണ്ണടയും ജുബ്ബയും  അണിഞ്ഞു നില്‍ക്കുന്ന ദിലീപിനെ കണ്ടു കൊതിച്ചാണ് എറണാകുളം സവിത തിയേറ്ററിലേക്ക്  ഞാന്‍ ഓടിക്കയറിയത്.തിയേറ്ററിനുള്ളിലേക്ക് കയറിയ ഉടന്‍ തന്നെ ഭയങ്കര ഭീതി ആണ് മനസ്സില്‍ തോന്നിയത്..ഇരുട്ടത്ത്‌ ഒറ്റയ്ക്ക് ഇരിയ്കാന്‍ ഭയമുള്ളത്കൊണ്ടാകാം.. സമീപത്തൊന്നും ഒറ്റ മനഷ്യരുമില്ല...വിജനമായ കടല്‍ തീരം പോലെ ശാന്തമായ അന്തരീക്ഷം....
കഥയിലേക്ക് കടക്കട്ടെ..ദരിദ്ര ദമ്പതികളായ അജയനും(ദിലീപ്) സഫിയയും (പ്രിയങ്ക)..മിശ്ര വിവാഹിതര്‍ .. കൂട്ടിനു ജുബ്ബ, കട്ടി കണ്ണട ,പഴയ ടി വി കൂടെ ഒരു നാല് വയസ്സ് കാരന്‍ മകന്‍ കുട്ടുവും ...ഇവര്‍ താമസിക്കുന്നത് മുസ്ളി പവര്‍ എക്സ്ട്രായുടെ മോഡല്‍ ആക്കാവുന്ന ഇസ്രായേലി വൃദ്ധ ദാമ്പതികളായ നെടുമുടി വേണു,പേരറിയാത്ത പുതുമുഖ നടി എന്നിവരുടെ ആന്റിക് ഷോപ്പിനു നേരെ എതിര്‍ വശത്ത് ഫോര്‍ട്ട്‌ കൊച്ചിയിലെ വാടക വീട്ടിലാണ്  .ദിലീപിന് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന വാര്യര്‍ എന്ന വക്കീലാപ്പിസില്‍ പണി എന്താണെന്നു  ദിലീപിനോ,തിരക്കഥ രചയിതാവിനോ അതിന്റെ സംവിധായകനായ മധു കൈതപ്രതിനോ പിടിയുണ്ടെന്നു തോന്നുന്നില്ല.ഗര്‍ഭ ചിദ്രതിനു(അബോര്‍ഷന്‍ )  വിധേയയായ നായികയുമായി ചിത്രം തുടങ്ങുന്നു സമാധാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ കൂടെ കാതറിന്‍(ധന്യ മേരി വര്‍ഗീസ്‌) ഇസ്രായേലി വൃദ്ധ ദാമ്പതികളായ നെടുമുടി വേണു,പേരറിയാത്ത പുതുമുഖ നടി  എന്നിവര്‍ .ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ നായകനായ അജയന് കാഴ്ച സംബന്ധമായ അസുഖവും പിടിപെടുന്നു.കുറേശ്ശെ കുറേശ്ശെയായി വയസ്സാകുമ്പോഴേക്കും പൂര്‍ണമായും അന്ധനാക്കപ്പെടുവ്വാന്‍ ചാന്‍സ് ഉള്ള ആള്‍ . അതിനിടക്ക് ചന്തയിലുണ്ടാകുന്ന ബോംബ്‌ സ്ഫോടനത്തില്‍ മകനെ കാണാതാകുന്നു.പിന്നെ മോനെ കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞു നടക്കുന്നതും പിന്നെ കിട്ടിയ കുട്ടിയെ കുട്ടു ആക്കുന്നതുമാണ് കഥ...കേള്‍ക്കുമ്പോള്‍ നല്ല സുഖമുള്ള സബ്ജക്റ്റ്...  പക്ഷെ ഇത്രയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചിത്രം അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു.സാമൂഹ്യ പ്രതിബധ്തയുള്ള കുറെയേറെ വിഷയങ്ങള്‍ ഈ ചിത്രത്തിലൂടെ കൈകാര്യം ചെയ്യണം എന്ന ഒരു ദുരാഗ്രഹം ആയിരിക്കും സംവിധായകനെ ഈ  പാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. 
ഈ ചിത്രത്തില്‍ കുറച്ചെങ്കിലും മികവു പുലര്‍ത്തുന്നത് ക്യാമറ മാത്രമാണ്.പാശ്ചാത്തല സംഗീതം കൈകാര്യം ചെയ്ത ശ്രീ ജോണ്‍സനും ഈ ചിത്രത്തോട് തെല്ലും കൂറ് പുലര്‍ത്തിയിട്ടില്ല.സീനുകളുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിലാണ് പാശ്ചാത്തല സംഗീതം.
സങ്കടങ്ങള്‍  പറയുവാന്‍ വേണ്ടി മാത്രം ഹരിശ്രീ അശോകന്‍,സലിം കുമാര്‍  എന്നിവര്‍ അതിഥി താരങ്ങളായെത്തുന്നു.പിന്നെ റേഡിയോ നാടകങ്ങളില്‍ മാത്രം  അഭിനയിചിട്ടുണ്ടായിട്ടുള്ളതായ അനുഭവജ്ഞാനവുമായി   കുറേ പേരും..  ദിലീപ് പ്രിയങ്ക ജോടിയുടെ മകനായി അഭിനയിക്കുന്ന ബാലനടന്റെ മുഖത്തിനു ഓമനത്തമുണ്ടെങ്കിലും അഭിനയം തീരെ പോര. കുട്ടിയോട് മത്സരിക്കാനായി  നെടുമുടി വേണുവിന്റെ ഭാര്യ വേഷം ചെയ്ത അമ്മൂമ്മയും ഉണ്ട്.കാര്യം ഇസ്രായേലി ആണെങ്കിലും   നെടുമുടി വേണു പലപ്പോഴും വള്ളുവനാടന്‍ തമ്പുരാന്റെ ഭാഷയാണ്‌ സംസാരിക്കുന്നത്.
പക്ഷെ കുറെ കാലത്തിനു ശേഷം പ്രേക്ഷകരുടെ കമന്റുകള്‍ കേള്‍ക്കാതെ ഒരു ചിത്രം കാണുവാന്‍ സാധിച്ചു.കാരണം വിരളിലെണ്ണാവുന്ന   അവര്‍ എല്ലാം തിയേറ്ററില്‍ സുഖമായി ഉറങ്ങുകയായിരുന്നു
താങ്ക്‌  യു  മധു കൈതപ്രം ആന്‍ഡ്‌ ടീം.... ഫോര്‍ യുവര്‍ ഉറക്കഗുളിക .....




  

Friday 15 July 2011

ചാപ്പ കുരിശ്‌-(കുരിശു ആര് ചുമക്കണം?)......chaappa Kurishu

വളരെ പ്രതീക്ഷയോടെ ദിവസങ്ങളായി കാത്തിരുന്ന ഒരു ചിത്രമാണ്‌ ചാപ്പ കുരിശ്‌. മനോഹരമായ പോസ്റ്റര്‍ ഡിസൈനും,ആകാംഷ ഉണര്‍ത്തുന്ന തിരനോട്ടവുമായി യൂ ട്യൂബില്‍ നമ്മെ  കൊതിപ്പിച്ചിരുന്ന ചാപ്പ കുരിശ്‌
ഇതില്‍ മൂന്നു നായകന്മാരും ഒരു വില്ലനും ഉണ്ട്.(ഫഹദ് ഫാസില്‍,വിനീത് ശ്രീനിവാസന്‍,പിന്നെ ഐ ഫോണ്‍ ) വില്ലന്‍ ഒന്ന്..മറ്റാരുമല്ല അതും ഐ ഫോണ്‍ തന്നെ....
നമുക്ക്‌ നേരിട്ട് കഥയിലേക്ക് കടക്കാം.. കൊച്ചി നഗരത്തിലെ രണ്ടു  തുറകളില്‍  ജനിച്ചു വളര്‍ന്ന അര്‍ജുനും (ഫഹദ് ഫാസില്‍ ) അന്‍സാരിയും(വിനീത് ശ്രീനിവാസന്‍ ).ഒരാള്‍ സമ്പന്നതയുടെ മടിത്തട്ടില്‍ ,  അന്‍സാരി കേരളത്തിലെ ഏതോ വടക്കന്‍ ഗ്രാമത്തില്‍ നിന്ന് വന്നു നഗരത്തിലെ ഒരു സൂപ്പര്‍ മാര്‍കറ്റില്‍ എടുത്തു കൊടുപ്പും കട തുടപ്പുമായി കഴിയുന്നവന്‍ .അര്‍ജുന്‍ റോമ അവതരിപ്പിക്കുന്ന കഥാപാത്രവുമായി കല്യാണ  നിശ്ചയമെല്ലാം കഴിഞ്ഞു പുരനിറഞ്ഞു നില്‍ക്കുകയാണെങ്കിലും മറ്റു പെണ്‍കുട്ടികളുമായി വഴിവിട്ട ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്തുന്നു.(ക്ഷമിക്കണം...റോമ   അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മനസ്സില്‍ നില്‍ക്കുന്നില്ല)അര്‍ജുന്‍ തന്റെ സെക്രടറി ആയ സോണിയ(രമ്യ നമ്പീശന്‍  ) യുമായി (ശാരീരിക  )ബന്ധത്തിലാണ്.ഒരു ദുര്‍ബല അസുലഭ മുഹൂര്‍ത്തത്തില്‍ അവര്‍ തമ്മിലുള്ള കാമകേളികള്‍ അര്‍ജുന്‍ ചൂടോട്ടും കളയാതെ തന്റെ ഐ ഫോണില്‍ പകര്‍ത്തുന്നതും അത് പിന്നെ അന്‍സാരിയുടെ കൈവശം വന്നു ചേര്‍ന്നുണ്ടാകുന്ന പൊല്ലാപ്പാണ് കഥാസാരം...
വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം  ചെയ്യണ്ട ഒരു വസ്തുവാണ് ക്യാമറ ഉള്ള ഫോണുകള്‍ .. ഇതിലെ മുഖ്യ
കഥാപാത്രമായ അര്‍ജുനു സംഭവിച്ചത് തന്നെയാണ് സംവിധായകനും തിരക്കഥ രചയിതാക്കള്‍ക്കും സംഭവിച്ചിരിക്കുന്നത്..ഈ സിനിമയുടെ കഥാ തന്തുവിനെ വളരെ നിരുത്തരവാദിത്തരപരമായാണ് അവര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.. രമ്യ നമ്പീശന്‍ ഫഹദ് എന്നിവര്‍ ചുംബന കിടപ്പറ രംഗങ്ങളില്‍ തീരെ പിശുക്ക് കാണിച്ചിട്ടില്ല... ചുണ്ടുകള്‍ പരസ്പരം കടിച്ചു പറിക്കുന്ന ചുംബന സീനുകള്‍ മലയാള സിനിമക്ക് പുതിയ ട്രെന്‍ഡ് സെറ്റര്‍ ആകാന്‍ സാധ്യത ഉണ്ട്..ഇന്റര്‍വെല്‍ വരെ കുറച്ചു ആസ്വാദ്യകരമായി കഥ പറഞ്ഞു കൊണ്ടു പോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.പക്ഷെ ഇടവേളക്കു ശേഷം കഥ കൈവിട്ടുപോകുന്നതയാണ് തോന്നിയത്.
മികച്ച അഭിനയമെന്നോ മോശം അഭിനയമെന്നോ ഒരു നടീ നടന്മാരെക്കുറിച്ചും പറയാനില്ല..പാട്ടുകള്‍ ഒന്നും തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല..
ക്യാമറ ആവറേജ്..
ബിഗ്‌ ബി എന്ന ചിത്രത്തിലൂടെ  മായാജാലം സൃഷ്‌ടിച്ച സമീര്‍ താഹിര്‍ തന്നെ സ്വയം ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു..എഡിറ്റിംഗ് ഡോണ്‍ മാക്സ് തന്നെ ആണോ ചെയ്തത് എന്ന് ആരും സംശയിച്ചു പോകും കാരണം സാധാരണ  അദേഹത്തിന്റെ  ചിത്രങ്ങളില്‍ കാണുന്ന ഒരു എക്സ്ട്രാ ഓര്‍ഡിനറി ഗിമ്മിക്സ്കളും  കാണുന്നില്ല...
ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ വളരെ പുതുമയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്....പശ്ചാത്തല സംഗീതം വളരെ മിതത്വം പാലിച്ചിരിക്കുന്നു...
 സമീര്‍ താഹിര്‍ എന്ന സംവിധായകനില്‍  നിന്നും ഒരു മലയാളം ക്ലാസ്സിക് ചിത്രം  അമിത  പ്രതീക്ഷയോടെ കാത്തിരുന്നതാണ് എന്നെ പോലെയുള്ള ഒരു സാധാരണക്കാരനെ നിരാശനാക്കിയതെന്നു പറയാതെ വയ്യ...
ചാപാ കുരിശു കണ്ടിറങ്ങുമ്പോള്‍ ഒരു ആര്‍ഭാടപൂര്‍ണ്ണമായ ഒരു കല്യാണ സദ്യക്ക് വിളിച്ചു ചൂടുവെള്ളം മാത്രം കുടിപ്പിച്ചു പറഞ്ഞയക്കുന്ന ഒരു പ്രതീതിയാണ് ഫീല്‍  ചെയ്തത്...
സംവിധായകന്റെ അടുത്ത ചിത്രം കാണണം എന്ന ഒരു തോന്നല്‍ ഈ ചിത്രം കണ്ടു പുറത്തിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നുമെന്നത് ഉറപ്പാണ്‌..പക്ഷെ ഈ ചിത്രത്തിലെ പാളിച്ചകള്‍ മനസ്സിലാക്കി അത് അടുത്ത  ചിത്രത്തില്‍  തിരുത്തുമെന്ന് സംവിധായകന്‍ തന്നെ ദൃഡ നിശ്ചയം കൈക്കൊള്ളണം പ്രതീക്ഷയാണ് കാശുമുടക്കി ചിത്രം കാണുന്ന പ്രേക്ഷകരായ ഞങ്ങള്‍ക്കും ഉള്ളത്.  
സമീര്‍ താഹിര്‍ ആന്‍ഡ്‌ ക്രൂ...... ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം


സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ..ലളിതം..മനോഹരം

ഒരു  ശരാശരി  മലയാളിയുടെ ഭക്ഷണ ഭ്രമവും ലഘുവായ മദ്യാസക്തിയും ആഗോളതലത്തില്‍  പരക്കെ അംഗീകരിക്കപെട്ട യാഥാര്‍ത്യമാണ്.  എന്നാല്‍  മലയാളത്തിലുള്ള ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഭക്ഷണം എത്തുന്നത്‌ ഇതാദ്യം.ഒരു പക്ഷെ ഈ ലോകത്ത്   കേരളത്തില്‍ മാത്രമാണ് " ഇന്ന് രാവിലെ എന്ത് കഴിക്കണം,ഉച്ചക്ക് എന്ത് ഉണ്ടാക്കണം, രാത്രിയില്‍ പുതിയ ഭക്ഷണം ഉണ്ടാക്കെണ്ടേ" എന്ന വേവലാതിയില്‍ ഉണരുന്ന വീട്ടമ്മമാരെ കാണാന്‍ കഴിയുക.ചിത്രം തുടങ്ങുന്നത് "നാമെല്ലാം ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്‌" എന്ന അധ്യാപകന്റെ ക്ലാസ് മുറിയിലെ നിരുപദ്രവമായ പ്രസ്താവനയക്ക്  മറുപടിയായി  കാളിദാസന്റെ "നാമെല്ലാം ഭക്ഷണം കഴിക്കാന്‍വേണ്ടിയല്ലേ സര്‍ ജീവിക്കുന്നത്?" എന്ന നിഷ്കളങ്കമായ മറുചോദ്യത്തില്‍ ഭക്ഷണ പ്രേമിയായ ഒരു തത്വ ചിന്തകനെ പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രതിഷ്ടിച്ചു കൊണ്ടാണ്  .വരണ്ട ജീവിത സാഹചര്യങ്ങളില്‍ പലര്‍ക്കും  ആകെയുള്ള ചിന്ത ഭക്ഷണം മാത്രമാണ്. ഔദ്യോഗിക ജോലികള്‍ കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത  പുരാവസ്തു ഗവേഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായ കാളിദാസനും ഡബ്ബിംഗ്  അര്‍ടിസ്റ്റ്  മായ കൃഷ്ണനും തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കുന്നത്,  ഭക്ഷണം ഉണ്ടാക്കി  സ്വയം കഴിക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും മാത്രമാണ്.ജീവിതത്തിന്റെ സായാഹ്ന വേളയിലെത്തി എന്ന് സ്വയം വിശ്വസിച്ച്  ജീവിതം തള്ളിനീക്കുന്ന  കാളിദാസനും  മായ കൃഷ്ണനും തമ്മില്‍ തട്ടില്‍ കുട്ടി ദോശയിലൂടെ തുടങ്ങുന്ന  ബന്ധം വളര്‍ച്ച പ്രാപിക്കുനത് വളരെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ്.കാളിദാസനും അയാളുടെ കുക്ക് ആയി എത്തുന്ന ബാബുവും (ബാബുരാജ്‌) ആദ്യം കണ്ടുമുട്ടുന്നതും കാളിദാസന്റെ ജീവിതത്തില്‍ ബാബു ഒരു ഭാഗമാകുന്നതും ഭക്ഷണം എന്നാ മുഖ്യ കഥാപാത്രം വഴിതന്നെ .. കാലത്തിന്റെ ഒഴുക്കില്‍ പെട്ട് കുടുംബ ജീവിതം നിഷേധിക്കപ്പെട്ട കാളിദാസനും മായയ്ക്കും ഇടയില്‍ വില്ലന്മാരായി എത്തുന്നത്‌ പുത്തന്‍ യുവത്വത്തിന്റെ പ്രതീകങ്ങളായ മീനാക്ഷിയും(മൈഥിലി) മനുവും(ആസിഫ് അലി), അതിനു വഴിയോരുക്കുന്നതോ  കൊച്ചു കൊച്ചു സ്വാര്‍ത്ഥതകളും  സാഹചര്യങ്ങളും.ഒരു സംഭാഷണം പോലുമില്ലാതെ സദാ ചിരിച്ചു കൊണ്ട് പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടിരിക്കുന്ന മൂപ്പന്‍ എന്ന കഥാപാത്രം നിശബ്ധമായി  പലതും നമ്മോടു പറയുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചു മൂടപ്പെട്ട പ്രണയത്തിന്റെ അവശിഷ്ടങ്ങള്‍ തേടി കേരളത്തില്‍  അങ്ങോളമിങ്ങോളം കുഴികള്‍ തോണ്ടി നടക്കുന്ന വിജരാഘവന്റെ പുരാവസ്തു ഗവേഷകന്റെ കഥാപാത്രവും മലയാള സിനിമക്ക് പുതിയ അനുഭവം തന്നെയെന്നു പറയാതെ വയ്യ!ഒരു സിനിമക്ക് മുന്നോട്ടു നീങ്ങാന്‍ കുറെ നാടകീയ രംഗങ്ങളും തല്ലുകൊള്ളികളായ വില്ലന്മാരും ആവശ്യമാണെന്ന മലയാള സിനിമയുടെ മിത്തുകളെ കാറ്റില്‍ പറത്തിയാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ സംഭവങ്ങള്‍  മുന്നോട്ടു നീങ്ങുന്നതും അവസാനിക്കുന്നതും...ശാരീരിക സംഘട്ടനങ്ങളില്ലാതെ അടിയും ഇടിയും തീര്‍ത്തും ഒഴിവാക്കി  ശുഭപര്യവസായിയായി അവസാനിക്കുന്ന ചുരുക്കം ചില മലയാളം ചിത്രങ്ങളില്‍ ഒന്നാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ..ലളിതമായ ഭാഷയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്  അത് തന്നെയാണ്  ഈ ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ്‌.വലുപ്പ ചെറുപ്പമില്ലാതെ  എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു, അത്  തിരക്കഥ രചയിതക്കാളുടെ വിജയം തന്നെയാണ് .സാള്‍ട്ട് ന്‍ പെപ്പെറില്‍  പ്രേക്ഷകരില്‍  നിന്നും ഏറ്റവും അധികം കൈയ്യടി നേടുന്നത് ഇതുവരെ നായക കഥാപാത്രങ്ങളില്‍ നിന്നും തലങ്ങും വിലങ്ങും തല്ലും ഇടിയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള  നടന്‍ ബാബുരാജന്‍ ആണ്.ശ്രീ ബാബുരാജന്‍ ചെയ്തിട്ടുള്ള ഏറ്റവും നല്ല കഥാപാത്രമാണ്  സാള്‍ട്ട് ന്‍ പെപ്പെറിലെ കുക്ക് ബാബു ..ബാബുരാജന്‍ ക്ലിക്ക്ഡ്....
ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സന്തോഷ്‌ വര്‍മ, ബിജി ബാല്‍ കൂട്ടുകെട്ടിന് ഈ ചിത്രത്തോട് 100% നീതി പുലര്‍ത്താനായിട്ടുണ്ട്
സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടിറങ്ങുമ്പോള്‍ വളരെ രുചികരമായ ഒരു പ്രാതല്‍ കഴിച്ചിറങ്ങുന്ന സംതൃപ്തിയാണ് മനസ്സില്‍ തോന്നുക..ഒരു ദിവസം മുഴുവന്‍ ചിലവഴിക്കേണ്ട ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച ഒരു  വിശ്വാസം.കുറച്ചു കാലങ്ങളായി മലയാളം സിനിമയുടെ മസാല കൂട്ടുകള്‍ കൊണ്ടുള്ള ഭക്ഷണം കൊണ്ട് പൊറുതിമുട്ടി ദഹനക്കേടും,പുളിച്ചു തികട്ടലും,അര്‍ശസ്സും ബാധിച്ച  മലയാളിക്ക് ലഘുവും,സ്വാദിഷ്ടവുമായ പ്രാതല്‍ നല്‍കുന്ന  പ്രത്യേക ഒരു സംതൃപ്തി.
വളരെ ലോലമായ കഥാ തന്തുവില്‍ തിരക്കഥ കെട്ടിപടുത്ത ദിലീഷ് നായര്‍,ശ്യാം പുഷ്ക്കരന്‍ എന്ന  ചെറുപ്പക്കാരും സംവിധായകന്‍ ആഷിക് അബുവും  മലയാളം സിനിമക്ക് പുതിയ ഒരു വാതിലാണ് തുറന്നു വെക്കുന്നത്...ആ വാതില്‍ അടയാതെ, അടയ്ക്കാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ പ്രേക്ഷകരുടെ കടമയാണ്..
ദിലീഷ് നായര്‍,ശ്യാം പുഷ്ക്കരന്‍,ആഷിക് അബു നിങ്ങള്‍ക്ക് മലയാളി പ്രേക്ഷകരുടെ ഒരായിരം നന്ദി...