Saturday 22 December 2012

ബാവൂട്ടിയുടെ നാമത്തില്‍- രഞ്ചിത്തിന്‍റെ നാമത്തില്‍

ഏതു രഞ്ജിത്ത് ചിത്രം ആണെങ്കിലും ആദ്യദിവസം തന്നെ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്;സെന്‍സ്‌ ഉള്ള ചുരുക്കം ചില മലയാള സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.
ജി  എസ് വിജയന്‍റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ട് കുറെ നാളുകളായി,രഞ്ജിത്തിനെ പോലെ പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ സ്ക്രിപ്ടിനായി കാത്തിരുന്നത് കൊണ്ടാകാം അത്.
ബാവൂട്ടി(മമ്മൂട്ടി) സേതുവിന്‍റെ(ശങ്കര്‍ രാമകൃഷ്ണന്‍) ഡ്രൈവര്‍ കം സന്തത സഹചാരിയാണ്.സേതു പുതുപ്പണക്കരനായ ഗള്‍ഫ്‌ മുതലാളിയും
നീലേശ്വരംകാരിയായ വനജയു(കാവ്യ മാധവന്‍)ടെ ഭര്‍ത്താവുമാണ്.മലപ്പുറം ജില്ലയിലാണ് കഥ നടക്കുന്നത്.ബാവൂട്ടിക്കുള്ള ഒരേയൊരു കുഴപ്പം കുറച്ചു അഭിനയ ഭ്രാന്താണ്,അതിനു വളം വെച്ചു കൊടുക്കുന്നത് വനജയും. മലപ്പുറംകാരുടെ സവിശേഷതയെന്ന് പല സിനിമകളിലും സൂചിപ്പിക്കപ്പെടുന്ന ഹവാല കുഴല്‍പണ ഇടപാടുകളാണ് ആദ്യ പകുതിയില്‍ ഏറെക്കുറെ.പ്രേക്ഷകര്‍ക്ക്‌ ഇതു ഇന്ത്യന്‍ റുപ്പിയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്നൊരു ചിന്താക്കുഴപ്പമൊക്കെ  ആദ്യ പകുതിവരെ ഉണ്ടാകും,പക്ഷെ സതീഷനായി അവതരിക്കുന്ന വിനീതിന്‍റെ വരവോടെ  പക്കാ ഫാമിലി സബ്ജക്ടിലേക്ക് ആണ് ഇടവേളക്കു ശേഷം 'ബവൂട്ടിയുടെ നാമത്തില്‍' സഞ്ചരിക്കുന്നത്.ഒരു വലിയ നന്മയില്‍ ചിത്രം അവസാനിക്കുകയും ചെയ്യുന്നു.
ഇതു തികച്ചും ഒരു രഞ്ജിത്ത് ചിത്രമാണെന്ന് പറയാം,വളരെ തന്മയത്വത്തോടെ ഉള്ള കഥാകഥനമാണ് രഞ്ജിത്ത് ശൈലി,അത് ഈ ചിത്രത്തിലും കാണാം.വളരെ അഭിനയപ്രതിഭയുള്ള കലാകാരന്മാരെ ചെറിയ ചെറിയറോളുകള്‍ പോലും കൈകാര്യം ചെയ്യാന്‍ രഞ്ജിത്ത് എങ്ങനെ കണ്ടെത്തുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.രഞ്ജിത്തിന്റെ നല്ല ഒരു കഥ  മോശമല്ലാതെ ചിത്രീകരിക്കാനുള്ള ബാധ്യത മാത്രമേ സംവിധായകനുള്ളൂ,അത് വിജയന്‍ ചെയ്തിട്ടുണ്ട്.ഷാബാസ് അമന്‍ ഒരുക്കിയ പാട്ട് കുറെയേറെ പഴയ പാട്ടുകളുടെ സങ്കര സന്തതിയാണെന്ന് കേട്ടപ്പോള്‍ തോന്നി.
മമ്മൂട്ടി എന്ന കലാകാരന്‍ എന്ത് കൊണ്ടാണ് ഈ വയസ്സിലും മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നതിന്റെ രഹസ്യമെന്തെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല,അദ്ദേഹത്തിന്‍റെപ്രാദേശിക ഭാഷാ ഉപയോഗ ശൈലി മനസ്സിലാക്കിയാ മതി,തനി എറണാകുളംകാരനായ മമ്മൂട്ടി  വളരെ നാച്ചുറല്‍ ആയ മലപ്പുറം ഭാഷയാണ്‌ ഉപയോഗിക്കുന്നത്,വിനീതിനും കാവ്യക്കും പക്ഷെ തങ്ങളുടെ നാട്ടു ഭാഷ യഥേഷ്ടം ഉപയോഗിക്കാനായിട്ടുണ്ട്,മഹത്തായ ഒരു സൃഷ്ടിയൊന്നും അല്ലെങ്കിലും  'ബവൂട്ടിയുടെ നാമത്തില്‍' ചെറിയ ചെറിയ നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്.റീമയ്ക്കു ചിത്രത്തില്‍ കാര്യമായി ചെയ്യാനൊന്നും ഇല്ല എന്നാലും അവര്‍ ഈ സിനിമയില്‍ മോശവും അല്ല.ക്യാമറ,എഡിറ്റിംഗ് എല്ലാം സാധാരണം.കനിഹ,അരുണ്‍,സുധീഷ്‌  ഇവരെല്ലാം ചിത്രത്തോട് ഇഴുകി അഭിനയിച്ചിരിക്കുന്നു.ചിത്രത്തിന് നീളം കൂട്ടാനാകണം ബാവൂട്ടിയുടെ ഹോം സിനിമ ഷൂട്ടിംഗ് സീനുകള്‍ കുറച്ചധികം നീട്ടിയിരിക്കുന്നത്.
ഒരു  കാര്യം ഉറപ്പ്,ചിത്രം കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ഒരിക്കലും ഇതിന്റെ സംവിധായകനെയോ തിരക്കഥാകൃത്തിനെയോ അല്ലെങ്കില്‍ സ്വന്തം വിധിയെയെയോ  ശപിക്കുകയോ പഴിക്കുയോ ഇല്ല,മലയാളം സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ അത് തന്നെ ധാരാളം..

'ബവൂട്ടിയുടെ നാമത്തില്‍' രഞ്ജിത്തിന്‍റെ നാമത്തില്‍ തന്നെ പ്രേക്ഷകനെ തിയ്യട്ടറിനുള്ളില്‍ കയറ്റും.... തീര്‍ച്ച.











Friday 21 December 2012

ടാ തടിയാ.....പ്രകാശ നിര്‍ഭരം ....


വന്‍ തിരക്ക് പ്രതീക്ഷിച്ചാണ് ഞാന്‍ തിയ്യറ്ററില്‍ എത്തിയത്,കാരണം സംവിധായകന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നല്ലോ.ഇത്തിരി സമയമെടുത്താണെങ്കിലും കോട്ടക നിറഞ്ഞു,ഭൂരിഭാഗവും ചെറുപ്പക്കാര്‍ തന്നെ..
ചിത്രം  തുടങ്ങുന്നത് സംവിധായകനായ ആഷിക് അബുവിന്‍റെ ട്രെന്‍ഡ് സെറ്റെര്‍ വഴിയെ ...
ക്ലൈമാക്സില്‍ നിന്ന് തുടങ്ങുന്ന ചിത്രം ഫ്ലാഷ് ബാക്കിലൂടെയാണ് മുന്നേറുന്നത്.
പ്രകാശ്‌ (സര്‍ നെയിം) താവഴിയിലെ പുത്തന്‍ തലമുറക്കാരനാണ്സണ്ണി പ്രകാശ്‌  (ശ്രീനാഥ് ഭാസി) ലൂക്ക് പ്രകാശ്‌ (ശേഖര്‍ മേനോന്‍) ഇവര്‍ രണ്ടു പേരും കൂട്ടുകുടുംബമായി താമസിക്കുന്ന തറവാട് വീട്ടിലെ കസിന്‍സ്‌ ആണ്.ജോണ്‍ പ്രകാശ്‌ (ഇടവേള ബാബു) ജോസ് പ്രകാശ്‌ (മണിയന്‍ പിള്ള രാജു) എന്നിവരുടെ മക്കള്‍.കണ്ടാല്‍ ഒരു ലോറല്‍ ഹാര്‍ഡി ജോടി പോലെ...തടിയനായി പിറന്നു ജീവിക്കുന്ന ലൂക്ക് പ്രകാശ്‌ ആണ് 'ടാ തടിയന്‍'.തടി ഒരിക്കലും 'കൊമ്പ്ലെക്സ്  ഭാര'മായി കാണാത്ത അവനിലേക്ക് കുറച്ചെങ്കിലും ഇന്‍ഫീരിയോരിറ്റി കൊമ്പ്ലെക്സ് വിഷം കുത്തി വെക്കുന്നത് അവന്‍റെ ബാല്യകാലസഖി ആയിരുന്ന ആന്‍(ആന്‍ അഗസ്റ്റിന്‍) ആണ്, തടികുറക്കാനുള്ള ഒരു തെറാപ്പിയ്ക്ക് വേണ്ടി ഒരു ആയുര്‍വേദ റിസോര്‍ട്ടിലേക്ക് പറഞ്ഞയക്കുന്നതും അവള്‍ തന്നെ.അവളിലെ കാപട്യം വെളിവാകുമ്പോള്‍ മറ്റുള്ള നായകന്മാരെപ്പോലെ "കടാപ്പുറത്ത് മാനസ മൈനേ" പാടി നടക്കുന്നവനല്ല ഇതിലെ നായകന്‍.കരുത്തോടെ ആ വിഷമ ഘട്ടം തരണം ചെയ്തു വിജയക്കൊടി തന്റെ ജീവിതത്തില്‍ പാറിക്കുകയാണ് ഈ തടിയന്‍.ഇതിന്റെ മുഴുവന്‍ കഥ പറഞ്ഞു ഞാന്‍ സിനിമയുടെ രസച്ചരടു പോട്ടിക്കുന്നില്ല ..ചിത്രത്തിന്‍റെ ക്ലൈമാക്സ്ആണ് ടാ തടിയായുടെ ഹൈലൈറ്റ്‌....
അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു കഥാ രീതിയാണ് ഇതിലെ തിരക്കഥാകാരന്മാരായ ദിലീഷ് നായര്‍ ,ശ്യാം പുഷ്കരന്‍ ,അഭിലാഷ്‌ അവലംബിച്ചിരിക്കുന്നത്.തടിയനായ ഒരു കഥാ പാത്രത്തെ സാധാരണ സിനിമകളില്‍  ഒരു പഴത്തൊലി വീഴ്ച ,ചാണകത്തില്‍ വീഴല്‍ തുടങ്ങിയ കോമാളിക്കളികള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളത്.എന്നാല്‍  ഇത്തരത്തിലുള്ള ഒരു പേക്കൂത്തുകളും ഇല്ലാതെയാണ് സംവിധായകനും സംഘവും ഈ ചിത്രത്തിലുടനീളം ഹാസ്യാവിഷ്കരണം നടത്തിയിട്ടുള്ളത്.സംവിധായകനായ ആഷിക് അബുവിന് ഒരു വലിയ സലാം കൊടുക്കാന്‍ തോന്നുന്നത് ഇതിലെ കഥന രീതിയിലുള്ള പ്രത്യേകതകൊണ്ടാണ്.ഈ ചിത്രം ഡബ്ബ്‌ചെയ്തു മറ്റു ഭാഷകളില്‍ ഇറക്കിയാലും ആ ഭാഷയില്‍ ഉണ്ടാക്കപ്പെട്ട ഒരു ചിത്രമല്ലെന്നു ആരും പറയില്ല.  അതാണ് ഞാന്‍ പറഞ്ഞ കലാതീതവും പ്രാദേശികരഹിതവുമായ ഒരു സിനിമ മേക്കിംഗ്.ഷൈജു ഖാലിദിന്‍റെ ക്യമാറക്കൊപ്പം ചുവടുവെക്കുന്ന എഡിറ്റിംഗ്,ചിത്രത്തിനൊത്ത് ചലിക്കുന്ന പശ്ചാത്തല സംഗീതം.ബിജി ബാലിന്‍റെപാട്ടുകളും കൊള്ളാം,പക്ഷെ ഇതിലെ ഒരു പാട്ട്  തമിഴ്‌ ഗാനത്തിന്‍റെയും ടൈറ്റില്‍ ഗാനം യേറ..യേറ എന്നു തുടങ്ങുന്ന ഒരു ബംഗാളി ഗാനത്തിന്‍റെയും ചുവടു പിടിച്ചിട്ടുള്ളതാണ്.
തടിയനായി വരുന്ന പുതുമുഖനടനെ ഈ ചിത്രത്തിനായി ദൈവം സൃഷ്ടിച്ചതായി പ്രേക്ഷകന് തോന്നും,ഹാജിയാരായി വരുന്ന ശ്രീരാമന്‍, ഗ്ലിഗേഷ്‌ എന്ന അയാളുടെ ഡ്രൈവര്‍ ആയി അഭിനയിക്കുന്ന തിരകഥാകൃത്ത് തന്നെ ആയ ദിലീഷ് നായര്‍,വിനയ്‌ ഫോര്‍ട്ടിന്‍റെ ശന്തനു,കുഞ്ചന്‍റെയും തെസ്നി ഖാന്‍റെയും കഥാപാത്രങ്ങള്‍ തുടങ്ങിയ  വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും അല്ലാവരും അവരവരുടെ ഭാഗങ്ങള്‍ കൃത്യമായി ചെയ്തു.ശ്രീനാഥ് ഭാസിയും വളരെ നന്നായിട്ടുണ്ട്. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അഭിനയത്തിന്റെ ശൈശവാവസ്ഥയില്‍ മാത്രം നില്‍ക്കുന്ന നെവിന്‍ പോളി പോലും തന്‍റെ കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.
ഈ അടുത്തിറങ്ങിയ തരം താണ ഹാസ്യം കുത്തി നിറച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചിരിപ്പിക്കുകയും യുവതലമുറയെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തിനായുള്ള ചിത്രമാണ് ടാ തടിയാ...
ആഷിക്  അബുവിന്റെയും സംഘത്തിന്‍റെയും 'ടാ തടിയ,," മലയാള സിനിമയുടെ ആകാശത്ത്  ഒരു സൂര്യനായി പ്രകാശം പൊഴിക്കുമെന്നു ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി,മിനിമം ഒരു നൂറു ദിവസത്തേക്കെങ്കിലും....
 







Friday 7 December 2012

മദിരാശി- 'ശവ'മായി

ഷാജി കൈലാസ്‌ കളം മാറ്റി ചവിട്ടുന്നു ,സ്ഥിരം 'തട്ടു' 'പൊളി'- പ്പന്‍ പടങ്ങളില്‍ നിന്നും കുടുംബ കോമഡി ചിത്രത്തിലേക്ക് ഷാജി കൈലാസ്‌  ഡോ:പശുപതിക്കുശേഷം പത്തിരുപതുകൊല്ലം കഴിഞ്ഞു മടങ്ങിവരുന്നു എന്നെല്ലാം കേട്ടതുകൊണ്ടാണ് ഞാന്‍ 'മദിരാശി'യ്ക്കു തലവെച്ചു കൊടുത്തത്.എന്നെപ്പോലെ കുറെയേറെ മണ്ടന്മാര്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു.ചിത്രം തുടങ്ങുമ്പോള്‍ മദിരാശി എന്ന സ്ഥലത്തെക്കുറിച്ച് വന്‍ പ്രഭാഷണമാരംഭിക്കുമ്പോള്‍ നമ്മള്‍ കരുതും എന്തോ കയ്യൂര്‍ പുന്നപ്ര വയലാര്‍ പോലെയുള്ള ചില ചരിത്രസംഭവങ്ങള്‍ വരാന്‍ പോകുകയാണെന്നൊക്കെ പക്ഷെ എല്ലാം ശൂ............
മദിരാശി എന്ന സ്ഥലം നമ്മള്‍ എല്ലാം കരുതുന്ന പോലെ ചെന്നൈ ആയിത്തീര്‍ന്ന മദ്രാസ്സിന്‍റെ കഥയല്ല കേട്ടോ മറിച്ചു കൊയംബത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണത്രേ.മദിരാശിയിലെ ഒരു അമ്പലത്തിന്‍റെ സീനാണ് ആദ്യം.അവിടെ വെച്ച്കൈലാസിനെ(അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരറിയില്ല ക്ഷമിക്കണം) ഭാര്യയുടെ സമക്ഷത്തുനിന്നും ആരൊക്കെയോ തട്ടിക്കൊണ്ടു പോകുന്നു.പിന്നെ കട്ട്...നേരെ കേരളത്തിന്റെ ഒരു അതിര്‍ത്തി ഗ്രാമം.അവിടെ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ തൊഴിലുമായി ജീവിക്കുന്ന വിഭാര്യനായ പ്രമാണിയാണ് ശ്രീ ജയറാം അവതരിപ്പിക്കുന്ന ചന്ദ്രന്‍ ...ഒരു സൈക്കിള്‍ ചാമ്പ്യന്‍ ആയ പത്ത് വയസ്സുകാരന്‍ മകനുമുണ്ട്.മകന്‍റെ ടീച്ചര്‍ ആയ മീര നന്ദന്‍ ചന്ദ്രനെ കെട്ടാനുള്ള  "അസുഖം" മൂത്ത് അയാള്‍ക്ക് ഊര് തെണ്ടി  പരസ്യമായിഉമ്മകൊടുത്ത് കൊണ്ട് നടക്കുന്ന കഥാപാത്രം,ടീച്ചറുടെ അച്ഛന്‍ ജനാര്‍ദനന്‍ പിന്നെ ജയറാമിന്‍റെ വാലായി ടിനിടോമും. മകന് രണ്ടര ലക്ഷം വരുന്ന സൈക്കിള്‍ മേടിക്കാനായി ജയറാം പോകുന്ന സ്ഥലമാണ് കൊയംബതൂരിനടുതുള്ള  മദിരാശി എന്ന ഗ്രാമം... ബോംബെ,ബാംഗ്ലൂര്‍ എന്നീ  മെട്രോകള്‍ക്കൊപ്പം എപ്പോഴാണ് ഈ ഗ്രാമം സ്ഥാനം പിടിച്ചതെന്നു നാം ഇന്ത്യന്‍ പ്രസിഡണ്ടിനോടു തന്നെ ചോദിക്കണം.അവിടെവെച്ചു മേഘ്ന രാജ് എന്ന ഒരു  പെണ്ണിനെ പരിചയപ്പെടുന്നു ,അങ്ങിനെ ഒരു കഥാപാത്രം എന്തിനെന്ന് തിരക്കഥാകാരന്  പോലും അറിയില്ലായിരിക്കും, പിന്നെ കലാഭവന്‍ മണി, വേറെ കുറെ അവതാരങ്ങള്‍ എന്നിവര്‍ ചിത്രത്തില്‍ മിന്നി മറയുന്നു.വില്ലനായി വരുന്നത് നിസ്സാരക്കാരനല്ല സൂപ്രണ്ട് ഓഫ് പോലീസ്‌ ആയ ഒരു തമിഴ്‌ കോമാളി.ചിത്രവുമായി യാതൊരു ബന്ധവുമില്ലാതെ കാലു കാണിക്കാന്‍ വേണ്ടി മാത്രം വരുന്ന മാദക ഐറ്റം ഡാന്‍സര്‍ അല്‍ഫോന്‍സ. കഥ,തിരക്കഥ ഇതൊന്നും ഇല്ലെന്നു തന്നെ പറയാം,ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ സന്തോഷ്‌ പണ്ഡിറ്റിനെ നമ്മള്‍ പൂവിട്ടു തൊഴുകും എന്നാലും അയാള്‍ ഒരു  നിര്‍മ്മാതാവിനെ കുത്ത് പാള എടുപ്പിച്ചില്ലല്ലോ.ഇത്തരം സിനിമകള്‍ ഇനിയും പടച്ചിറക്കിയ്യാല്‍ ഈ സംവിധായകന്റെ ചിത്രം ആളുകള്‍ ടിവിയില്‍ ഫ്രീ ആയി കാണിച്ചാല്‍ പ്പോലും  കണ്ടിരിക്കില്ല.
ഇതേ  പോലുള്ള പടങ്ങളില്‍ നിന്നും മലയാള പ്രേക്ഷകരെ  രക്ഷിക്കാന്‍ വേണ്ടി മാത്രം ആണ് ഞാന്‍ ഈ റിവ്യൂ എഴുതിയത്.തിയെട്ടറുകളില്‍ ആളുകയറുന്നില്ല എന്ന് വിലപ്പിക്കുന്നവര്‍ ഇത്തരം ചിത്രങ്ങള്‍ പടച്ചു വിടുകയുമാരുത്.
അങ്ങനെ പവനായി ശവമായ പോലെ -മദിരാശിയും ശവമായി.(ജയറാം ഈ ചിത്രത്തില്‍ കാമുകിയെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഉദാത്തമായ പദമാണ് ശവം)
വാല്‍ക്കഷണം:-തൂക്കുമരം വിധിച്ചിരുന്ന കസബിന് അവസാനമായി ഒരു ചാന്‍സ് കൊടുത്തിരുന്നത്രേ,ഈ സംവിധായകന്‍റെ കഴിഞ്ഞ മൂന്നുപടങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് ,അപ്പോഴാണ് കസബ്‌ പറഞ്ഞത് എന്നെ ഇഞ്ചിഞ്ചായി കൊല്ലരുത് എനിക്ക് തൂക്കുകയര്‍ മതി എന്ന് ,ആ അവസരം പോലും എന്നെ പോലുള്ള ഒരു പ്രേക്ഷകന് കിട്ടിയില്ലല്ലോ.










Sunday 25 November 2012

101 വെഡഡിങ്ങ്സ്-കൂതറ കല്യാണം

Q-സിനിമയില്‍ 140 രൂപയുടെ ടിക്കറ്റ്‌ എടുത്തു ഈ ചിത്രം കാണേണ്ടി വന്ന ഹതഭാഗ്യനാണ് ഈ ഞാന്‍.ഹതഭാഗ്യന്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഈ ചിത്രത്തിന്‍റെ മേന്മ നിങ്ങള്ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.എന്നാ തുടങ്ങട്ടെ?
കൃഷ്ണന്‍ കുട്ടി എന്നാ കുഞ്ചാക്കോ ബോബന്‍റെ അച്ചന്‍ മുന്‍ഷി മാസ്റ്റര്‍(വിജയ രാഘവന്‍)101  ശതമാനം ഗാന്ധിയനാണ്.മകന്‍ ഉഡായിപ്പിന്‍റെ രാജാവും ...നല്ല പെണ്ണിനെ കൊണ്ട് കെട്ടിച്ചാല്‍ മകന്‍ നന്നായേക്കാം എന്ന പ്രതീക്ഷയില്‍ ഗാന്ധിയന്‍ ജീവിത ശൈലി പിന്തുടരുന്ന   കോടീശ്വരിയായ അഭിരാമിയെ(സംവ്രത  സുനില്‍) കല്യാണം കഴിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന മുന്‍ഷി മാസ്റ്റര്‍.101 പേരെ സംഘടിപ്പിച്ചു കൊണ്ട് നടക്കുവാന്‍ പോകുന്ന സമൂഹ വിവാഹത്തിന്‍റെ  സംഘാടക കൂടിയാണ് അഭിരാമി.കല്യാണത്തിനു വന്നു ചേരുന്ന കോമാളികളുടെ പടയില്‍ ജയസൂര്യമുതല്‍ സലിം കുമാര്‍ വരെ ഉണ്ട്.
ഇത്രയേ ഞാന്‍ പറയൂ കാരണം കുറെ ഭാഗം ഞാന്‍ ഉറക്കത്തില്‍ ആയിപ്പോയി, ഇനി വേണമെങ്കില്‍ നിങ്ങള്‍ക്കും ഒരു കാര്യം ചെയ്യാം എന്നെ പോലെ പടത്തിനു കയറി രക്ത സാക്ഷി ആവുക......
ഇതിനൊക്കെ റിവ്യൂ എഴുതി ഞാന്‍ സമയവും ഊര്‍ജ്ജവും കളയാന്‍ ശ്രമിക്കുന്നില്ല...ഇതിനൊക്കെ ഇതു തന്നെ ധാരാളം... കൂടാതെഇഡിയട്സ് എന്ന ചിത്രം കണ്ടതിന്‍റെ ക്ഷീണം വേറെയും....



Sunday 18 November 2012

തീവ്രം-നിഗൂഡ സുന്ദരം

തീവ്രം-നിഗൂഡ സുന്ദരം
തീവ്രം എന്ന പേര് തന്നെ വളരെ വ്യത്യസ്തം.പക്ഷെ പല മലയാള പടങ്ങളുടെയും പേരും കഥയുമായി വലിയ ബന്ധമൊന്നും ഉണ്ടാകാറില്ല.സംവിധായകനായ രൂപേഷ്‌ പീതാംബരന്‍റെ ഒരു ഇണ്ടര്‍വ്യൂ വായിച്ചു തലയില്‍ ആള്‍ താമസം ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ചിത്രത്തിനു കയറിയത്. സംവിധായകനെന്ന നിലയില്‍  രൂപേഷ്‌ പീതാംബരന്‍റെ കന്നി സംരംഭം. ഒരു കൊലപാതകത്തിലാണ് ചിത്രം തുടങ്ങുന്നത്  പക്ഷെ ആ കൊലപാതകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ശ്രീനിവാസന്‍റെ ക്യാരക്ടര്‍ പ്രേക്ഷകന് മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ് . പിന്നെയാണ് യഥാര്‍ത്ഥ കഥ തുടങ്ങുന്നത്.ദുല്ഖരിന്‍റെ ഹര്‍ഷന്‍ ഒരു സംഗീതജ്ഞന്‍ ആണ്.നഗരത്തിന്‍റെ ഒരു ഒഴിഞ്ഞ കോണില്‍ ഏകാന്ത വാസം.അയാള്‍ ഒരു ദിവസം ഒരു ഓട്ടോ ഡ്രൈവറെ(അനു മോഹന്‍) തട്ടിക്കൊണ്ടു വരുന്നു.പിന്നെ അയാളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു.ഓട്ടോക്കാരന്‍റെ തിരോധാനം സര്‍ക്കിള്‍ ഇന്സ്പെക്ടരിലും അസിസ്റ്റന്‍ഡായ രാമചന്ദ്രനിലും(വിനയ്‌ ഫോര്‍ട്ട്‌)  ഹര്‍ഷനെ പ്രതിയാക്കി സംശയം ജനിപ്പിക്കുകയാണ്. അന്വേഷണത്തില്‍ ഹര്‍ഷന്‍റെ ഭാര്യയായ മായയെ(ശിഖ നായര്‍) കൊന്നതിന്‍റെ പ്രതികാരത്തിന്‍റെ കഥ ചുരുളഴിയുന്നു.
തീവ്രം തികച്ചും ഒരു സംവിധായകന്‍റെ ചിത്രമാണ്.ഇത് ഒരു സസ്പെന്‍സ് കഥയല്ല,മറിച്ചു ഒരു ത്രില്ലര്‍ ആണ്.ഇണ്ടര്‍വെല്‍ വരെ പ്രത്യേക നീല കലര്‍ന്ന  കളര്‍ ടോണ്‍ ആണ് ചിത്രത്തിന്.അതിനു ശേഷം ആണ് കളറിലുള്ള ഫ്ലാഷ്ബാക്ക്.വളരെ രസകരമായാണ് സംവിധായകന്‍ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്,പ്രത്യേകിച്ചും മുന്‍പകുതി.കാമറയും എഡിറ്റിംഗ് എടുത്തു പറയേണ്ടവതന്നെ.പശ്ചാത്തല സംഗീതത്തില്‍ ചിത്രത്തിന് വേണ്ടതായ മിതത്വം പാലിക്കാന്‍ സംഗീത സംവിധായകനായ റോയ്‌ മാത്യുവിനു കഴിഞ്ഞിട്ടുണ്ട്.പാടുകളും കേള്‍ക്കാന്‍ ഇമ്പമുണ്ട്.
ഇതിലെ താരം യഥാര്‍ത്ഥത്തില്‍ ശ്രീനിവാസനാണ്.നന്മയും നര്‍മ്മബോധവുമുള്ള ആ പോലീസ്‌ ഓഫീസര്‍ കലക്കി.അഭിനയത്തിന്‍റെ പ്രത്യേകതയില്‍ വിനയ്‌ ഫോര്‍ട്ട്‌ തന്‍റെ കഥാപാത്രത്തെവ്യത്യസ്ഥനാക്കുന്നു.ദുല്ഖറിന്‍റെ ആത്മ സുഹൃത്തായി വരുന്ന ഡോക്ടര്‍ റോയ്‌ ആകുന്ന  വിഷ്ണു രാഘവ് പഴയകാല നടന്‍ രാഘവന്‍റെ   മകനും ജിഷ്ണുവിന്‍റെ സഹോദരനുമാണ്‌,പിന്നെ വില്ലനായ അനു മോഹന്‍ യുവ നടനായ വിനു മോഹന്‍റെ അനുജനും.(ഇവര്‍ രണ്ടു പേരും ഓര്‍ക്കുട്ട്- ഒരു ഓര്‍മക്കൂട്ട് എന്ന ആരു ബോറന്‍ പടത്തിലൂടെ മലയാളം സിനിമയിലേക്ക് വന്നവരാണ്) ഇരുവരും മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.പിന്നെ റോയിയുടെ ഭാര്യയായി വരുന്ന റിയ സൈറയും ശിഖ നായരും അവരുടെ വേഷങ്ങള്‍ കുറ്റമറ്റതാക്കി.
രൂപേഷ്‌ പീതാംബരന്‍ വളരെ പ്രതീക്ഷ ഈ ചിത്രത്തിലൂടെ നാം പ്രേക്ഷകര്‍ക്ക്‌ തരുന്നു. അദ്ദേഹംഈ ചിത്രത്തില്‍ ചെയ്ത ആകെ കോമ്പ്രമൈസ് ദുല്ഖരെ നായകനാക്കി എന്നതാണ്. ദുല്ഖറിനു അഭിനയം തൊട്ടു തീണ്ടിയിട്ടില്ല. പലസ്ഥലത്തും അദ്ദേഹം ചിരിക്കുകയാണോ കരയുകയാണോ എന്ന് സന്ദര്‍ഭത്തിനനുസരിച്ച്നാം പ്രേക്ഷകര്‍ മനസ്സിലാക്കി കൊള്ളണം.
ദുല്ഖറിന്‍റെ ചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ക്രെഡിറ്റ്‌  തികച്ചും സംവിധായകന്മാരുടെതാണെന്നു മനസ്സിലാക്കി അഭിനയം നന്നാക്കാന്‍ ശ്രമിച്ചാല്‍ ദുല്ഖറിനു നല്ലത്.അച്ഛന്‍ ആനപ്പുറത്ത് കയറി ഉണ്ടാക്കിയ തഴമ്പ് എപ്പോഴും മകന്‍റെ രക്ഷക്കെത്തണം എന്നില്ല.
 














Sunday 11 November 2012

മൈ ബോസ്സ്- മലയാള സിനിമയില്‍ മറ്റൊരു കോപ്പി അടി

മൈ ബോസ്സ് എന്ന പേര് കേട്ടപ്പോള്‍ തോന്നി  ഇതിനു പണ്ടിറങ്ങിയ ഷാരൂഖ്‌ ചിത്രമായ എസ് ബോസ്സുമായി വല്ല ബന്ധവും ഉണ്ടാകും എന്ന് .അതൊന്നു നോക്കി മനസിലാക്കാം എന്ന് കരുതി.സിനിമ തുടങ്ങുന്നത് തന്നെ ദിലീപ്‌ തനിക്ക്   ഇംഗ്ലീഷ് ലേശം കമ്മിയാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തു കൊണ്ടാണ്("കല്‍ക്കട്ട ന്യൂസി"ന് പ്രേക്ഷകര്‍ നല്‍കിയ കൂവല്‍ സ്വീകരണമായിരിക്കാം സംവിധായകനെയും നായകനെയും ഇതിനു പ്രേരിപ്പിച്ചത്).നായകനായ മനു വര്‍മ (ദിലീപ്‌) ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിക്ക് ചേരാനായി മുംബയില്‍ എത്തുന്നു.വലിയ ബിരുദങ്ങള്‍ എല്ലാം ഉള്ള മനു പ്രിയയുടെ (മംത മോഹന്‍ദാസ്‌ ) പി.എ ആയി എത്തുന്നതു അയാള്‍ക്ക് ഒന്ന് വിദേശത്തേക്ക് കടക്കാനായ് വേണ്ടി മാത്രം.പ്രിയയാകട്ടെ കോപത്തിന്‍റെ കാര്യത്തില്‍ ദുര്‍വസ്രാവ് മഹര്‍ഷിയുടെ കുഞ്ഞു പെങ്ങള്‍ ആണ്.സാധാരാണ സുരാജ് വെഞ്ഞാറമൂടിന് നീക്കി വെക്കാറുള്ള ഒരു ഒരു കഥാപാത്രമായ മണ്ടന്‍ സുഹൃത്തായ അലിയെ അവതരിപ്പിക്കാന്‍ നറുക്ക് വീണത്‌ കലാഭവന്‍ ഷാജോനിനാണ്.എല്ലാവരെയും വെറുപ്പിച്ചു പണ്ടാരമടക്കിയ ആസ്ത്രേലിയന്‍ പൌരയായ പ്രിയയെ ഒരു പാഠം പഠിപ്പിക്കാന്‍ മനുവിന് നല്ല അവസരം വീണു കിട്ടുന്നു.അതായാത് പ്രിയക്ക് തന്‍റെ ഇന്ത്യന്‍ വാസം നീട്ടിക്കിട്ടണമെങ്കില്‍ ഒരു ലോക്കല്‍ ഭര്‍ത്താവു വേണം.വെറും 'മക്കു'വായ മനു ഉള്ളപ്പോള്‍ വേറെ ആരെ തേടിപ്പോണം എന്ന് പ്രിയയും ചിന്തിക്കുന്നു.കല്യാണത്തിനു മുമ്പ് പ്രിയയെ നാട്ടില്‍ കൊണ്ട് പോകണമെന്ന് മനുവിന് പൂതി.പക്ഷെ നാട്ടില്‍ പ്രിയയെ അവതരിപ്പിക്കുന്നത്‌ സ്വന്തം ഭാര്യയായി.നാട്ടിലെത്തുന്നപ്രിയ മനുവിന്‍റെ വീടും പരിസരവും കണ്ടു ഞെട്ടുന്നു.(വെറുതെയല്ല മനുവിന്‍റെ പേരിന്‍റെ കൂടെ ഒരു വര്‍മയും ഉള്ളത്;ഷവര്‍മയിലും വര്‍മയില്ലേ എന്ന് എന്നോട് ചോദിക്കരുത്. )മനുവിന്റെ അച്ഛന്‍ സായ് കുമാര്‍ അമ്മ സീത മുത്തശി വല്‍സലാമേനോന്‍ പിന്നെമെമ്പോടിയായി ഒരു പയ്യന്‍ അനന്തിരവനും.ഇനിയുള്ള ഭാഗം "ചിത്രം " എന്ന മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ മോഡേണ്‍ വേര്‍ഷന്‍.
'ഡിടക്ടിവ്‌' മമ്മി & മി എന്നീ ചിത്രങ്ങളില്‍ നിന്നും വളരെയേറെ പക്വമായ സമീപനം  ഈ ചിത്രത്തിലൂടെ  ജിത്തു ജോസഫിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ മൈ ബോസ്സിന്‍റെ ഏറ്റവും വലിയ പിഴവ് അതിന്‍റെ നീളക്കൂടുതലാണ് .രണ്ട് അല്ലെങ്കില്‍ ഏറിയാല്‍ രണ്ടര മണിക്കൂറ് മാത്രം വേണ്ട പടം മൂന്നു മണിക്കൂറോളം വലിച്ചു നീട്ടിയിരിക്കുന്നു.കുറെ മന്ദഹാസങ്ങളും  കുറച്ചു പൊട്ടിച്ചിരികളും ഈചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നുണ്ട്.ഇതിലെ നായികാ കഥാപാത്രം അവതരിപ്പിക്കാന്‍ സായിപ്പിന്‍റെ  ഇംഗ്ലീഷ് പറയുന്ന നായിക നമുക്ക് മംത മാത്രമേ ഉള്ളൂ;കൂടെ ബട്ലര്‍ ഇംഗ്ലീഷ് പറയാന്‍ ദിലീപും.സിബി കെ തോമസ്‌ ഉദയകൃഷ്ണ ടീം ആണ് ഈചിത്രത്തിന് തിരക്കഥ എഴുതിയിരുന്നതെങ്കില്‍ കഥാപാത്രങ്ങളുടെ എണ്ണം പത്തിരട്ടി എങ്കിലും ആയേനെ.ജിത്തു പാത്ര സൃഷ്ടിയില്‍ കാണിച്ച മിതത്വം വളരെ ശ്രദ്ധിക്കപ്പെടെണ്ട ഒരു വസ്തുതയാണ്.ഗാനങ്ങള്‍ വലിയ മോശം പറയാനില്ല.ചായഗ്രഹണത്തിലോ എഡിടിങ്ങിലോ എടുത്തു പറയത്തക്ക ഒന്നും ഇല്ല.ചിത്രത്തില്‍ പല രംഗങ്ങളിലും ഒരു ചെലവ് ചുരുക്കല്‍ ഫീല്‍ ചെയ്തു.(ഡാന്‍സ് ക്ലബ്‌ ഒരു ചായക്കട പോലെയും സോഫ്റ്റ്‌വെയര്‍ കമ്പനി ഒരു ഇന്റര്‍നെറ്റ് കഫെ പോലെയും തോന്നിച്ചു.)
പ്രേക്ഷകര്‍ എന്ന നിലയില്‍ എന്നെ പോലുള്ളവര്‍ ദിലീപില്‍ നിന്നും ജിത്തു ജോസെഫില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.  
അത് കൊണ്ട് മൈ ബോസ്സ് വിരസതയില്ലാതെ  കണ്ടു തിരിച്ചുപോരാം;കാശു പോയല്ലോഎന്ന തോന്നലില്ലാതെ....
വാല്‍ക്കഷണം: ഈ ചിത്രം 2009 ല്‍ പുറത്തിറക്കിയ ദി പ്രൊപോസല്‍  എന്നാ ഇംഗ്ലീഷ് ചിത്രത്തിന്റെ ഈച്ചക്കോപ്പിയാണത്രേ, ഈ വിവരം എന്നോടു പറഞ്ഞു തന്ന യുവ അഭിഭാഷകന്‍ ശ്രീ വിനു തമ്മനത്തിനു  പ്രത്യേക നന്ദി.
എന്നാലും എന്റെ ജിത്തു ജോസഫേ..........








Friday 19 October 2012

അയാളും ഞാനും തമ്മില്‍-ഹൃദയസ്പര്‍ശി

അയാളും ഞാനും തമ്മില്‍ എന്ന ചിത്രം കോലാഹലങ്ങള്‍ ഇല്ലാതെയാണ് പുറത്തിറങ്ങിയത്.ജവാന്‍ ഓഫ് വെള്ളിമല ഭയങ്കര ആരവങ്ങള്‍ മുഴക്കിയാണ് തൊട്ടടുത്ത തിയ്യറ്ററില്‍ ഓടുന്നത്.അതുകൊണ്ടുതന്നെ തിരക്കൊഴിവാക്കി ഞാന്‍ പ്രിത്വി ചിത്രത്തിന് കയറി.
പ്രിത്വിരാജ്‌ ഇതില്‍ രവി തരകന്‍ എന്ന  മദ്ധ്യവയസ്കനായ ഒരു ഡോക്ടര്‍ ആയാണ് ആദ്യ സീനുകളില്‍ എത്തുന്നത്‌.വളരെ പ്രശസ്തമായ ഒരു ഹോസ്പിറ്റ്ലിലെ അതി പ്രശസ്തനായ ഡോക്ടറാണ് രവിതരകന്‍, ഒരു ക്രോണിക് ബാച്ചലര്‍.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു പിഞ്ചു ബാലികയ്ക്ക് ശസ്ത്രക്രിയ അനിവാര്യമാണെന്ന് മനസ്സിലാക്കി മാതാ പിതാക്കളുടെ സമ്മതപത്രം മേടിക്കാതെ അത് നടത്തുമ്പോള്‍ ശസ്ത്രക്രിയ പരാജയപ്പെടുകയും തുടര്‍ന്നു ആ കുട്ടി മരണമടയുകയും ചെയ്യന്നു.അനന്തരംഡോക്ടറും അയാള്‍ ജോലി ചെയ്യുന്ന ആശുപത്രിയും ഒരു പോലെ ആക്രമിക്കപ്പെടുന്നു.ഹോസ്പിറ്റലില്‍ നിന്നും കാറില്‍ രക്ഷപ്പെട്ടു പോകുന്ന ഡോ:രവിതരകന്‍ വലിയൊരപകടത്തില്‍ പെടുകയും പക്ഷെ അപകട സ്ഥലത്തുനിന്നും കാണാതാകുകയും ചെയ്യുന്നു.പോലീസും പത്രക്കാരും ഒരുപോലെ തേടുന്ന ഡോക്ടറെ തപ്പിയിറങ്ങുന്ന പഴയ ക്ലാസ്സ്മേറ്റ് ആയ ഡോ:വിവേക്‌ (നരേന്‍).വളരെ ഉഴപ്പനായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു ഡോ:രവിതരകന്‍.മെഡിക്കല്‍ വിദ്യാഭ്യാസത്തിനു ഒടുവിലായി നിര്‍ബന്ധിതമായി അനുഷ്ടിക്കേണ്ട ഗ്രാമ പ്രദേശ  സര്‍വീസിന്‍റെ ഭാഗമായി ഡോ:രവിതരകന്‍ എത്തിച്ചേരുന്നത് ഡോ:സാമുവലിന്‍റെ (പ്രതാപ്‌ പോത്തന്റെ മൂന്നാറിലുള്ള റിഡാംഷന്‍ ഹോസ്പിറ്റലില്‍.തന്‍റെ മെഡിക്കല്‍ സര്‍വിസിനെ ഒരു പ്രാര്‍ത്ഥനയായ് കണ്ടു ജീവിക്കുന്ന ഡോ:സാമുവലിന്‍റെ ശൈലി അറിയാതെയെങ്കിലും ഡോ:രവിതരകന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തപ്പെടുകയാണ്. അതിനിടയില്‍ അയാള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ പലതാണ് .അതില്‍ ഏറ്റവും വലുത് സ്വന്തം കാമുകിയെ (സംവ്രത സുനില്‍) കല്യാണം കഴിക്കാനാകാത്തതാണ്;അതിനു കാരണമാകുന്നത് ഒരു പോലീസ്‌ ഇന്‍സ്പെക്ടറുടെ (കലാഭവന്‍ മണി) പ്രതികാരപൂര്‍ണമായ ഇടപെടലും.അങ്ങനെ നിരവധി ഹൃദയസ്പര്‍ശി യായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം അവസാനിക്കുന്നത് ഡോ:രവിതരകന്‍റെ റിഡാംഷന്‍ ഹോസ്പിറ്റലിലേക്കുള്ള  തിരിച്ചുവരവിലാണ്.തികച്ചും വളരെ മനോഹരമായ ആനുകാലിക പ്രസക്തിയുള്ള ഒരു ചിത്രം തന്നെയാണ് അയാളും ഞാനും തമ്മില്‍.പ്രിത്വിരാജിനു വളരെ നല്ല ഒരു ബ്രേക്ക്‌ ആണ് സംവിധായകന്‍ ലാല്‍ ജോസ് നല്കിയിരിക്കുനത്.പ്രതാപ്‌ പോത്തന്‍ ഡോ:സാമുവലിനെ അനുസ്മരണീയമാക്കി..രമ്യ നമ്പീശന്‍ ചെയ്ത ഡോക്ടര്‍ കഥാപാത്രവും രീമാകല്ലിങ്ങലിന്‍റെ ദിയ എന്ന കഥാപാത്രവും ശക്തമായ സ്ത്രീ സാന്നിധ്യങ്ങളാണ്.അത് പോലെ തന്നെ സുകുമാരിയുടെയും സലിം കുമാറിന്‍റെയും പാത്ര സൃഷ്ടികള്‍.ക്യാമറ വളരെ മനോഹരം എഡിടിങ്ങും കുഴപ്പമില്ല,പക്ഷെ ചിത്രത്തിന്‍റെ നിലവാരത്തിനൊത്തുയരാത്തത് ഔസേപ്പച്ചന്‍റെ  സംഗീതം മാത്രമാണ്.
ന്യൂ ജനറേഷന്‍റെ "കുണ്ടി" തരംഗങ്ങളില്‍ പെട്ട് നില്‍ക്കുന്ന മലയാള സിനിമകളില്‍ തികച്ചും വേറിട്ട്‌ നില്‍ക്കുന്ന ഒരു ചിത്രം തന്നെയാണ് അയാളും ഞാനും തമ്മില്‍.
പ്രിത്വിരാജിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപത്രമായിരിക്കും ഡോ:രവിതരകന്‍.ചിത്രം  അവസാനിക്കുമ്പോള്‍ കിട്ടുന്ന കൈയ്യടികള്‍ പ്രിത്വിരാജിനെ മലയാള സിനിമയില്‍ ആത്മവിശ്വാസത്തോടെ നടക്കാന്‍ കെല്‍പ്പുള്ളതാക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

അയാളും ഞാനും തമ്മില്‍- തികച്ചും ഹൃദയസ്പര്‍ശി...






Monday 24 September 2012

ട്രിവാന്‍ഡ്രം ലോഡ്ജ്-ഹൈ ക്ലാസ്സ്‌ പുലയാട്ട്

ഈ ചിത്രം കാണാന്‍ ഇറങ്ങിയിട്ടു മൂന്ന് തവണ തിയേടറില്‍ പോയെങ്കിലും ഇന്നാണ് ടിക്കറ്റ് കിട്ടിയത്.വി.കെ പ്രകാശ്‌ അനൂപ്‌ മേനോന്‍ കൂട്ട്കെട്ടിന്‍റെ കഴിഞ്ഞ ചിത്രമായ ബ്യൂട്ടിഫുള്‍ വന്‍ വിജയമായിരുന്നല്ലോ.ധ്വനി എന്ന എഴുത്തുകാരി വിവാഹ മോചനം ഒരു നോവലെഴുത്തിലൂടെ ആഘോഷിക്കാന്‍ കൊച്ചിയിലേക്ക് വരികയും അതിനായി ഏറ്റവും നല്ല സങ്കേതം ട്രിവാന്‍ഡ്രം ലോഡ്ജ് ആണെന്ന തോന്നലില്‍ അവിടെ പാര്‍പ്പാക്കുകയും ചെയ്യുന്നു.അവിടത്തെ അന്തേവാസികള്‍ അബ്ദു (ജയസൂര്യ)ഷിബു വെള്ളായണി (സൈജുകുറുപ്പ്),സാഗര്‍(അരുണ്‍),പെഗ്ഗി അമ്മായി (സുകുമാരി) റിയാള്ടന്‍(ജനാര്‍ദ്ദനന്‍) ,കോര സാര്‍ (ബാല ചന്ദ്രന്‍)എന്ന് തുടങ്ങിയചിലരാണ്.കാമ ദേവനെ ആരാധനാ മൂര്‍ത്തിയായി കരുതി ജീവിക്കുന്ന ഇവരുടെ ഇടയിലേക്ക് ഒരു രതീ ദേവി വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കുക.അബ്ദു ആദ്യം ഒരു മസ്സാജ് പാര്‍ലരിലെ സഹായിയും പിന്നീട് രാജീവിന്‍റെ(അനൂപ്‌ മേനോന്‍) ഡ്രൈവറായും ആണ് ചിത്രത്തില്‍ വരുന്നത്.രാജീവ്‌ വിഭാര്യനാണ്.കൂടെ ഒരു  എട്ടോ പത്തോ വയസ്സ് വരുന്ന ഒരു മകനും.ഇദ്ദേഹമാണ് ട്രിവാന്‍ഡ്രംലോഡ്ജിന്‍റെ മുതലാളി.പക്ഷെ ഇദ്ദേഹം അവിടെ വരണോ വാടക പിരിക്കണോ ഇഷ്ടപ്പെടുന്നില്ല.പകരം മുട്ടയില്‍ നിന്നും വിരിയാത്ത മകനെയും കാര്യസ്തനെയും ആണ് വിടുന്നത്.കാശ് പിരിക്കാന്‍ പോകുന്ന മകന്‍റെ മനസ്സില്‍ തന്റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു എട്ടു വയസ്സുകാരിയോടു പ്രണയം അങ്കുരിക്കുന്നു.(കഥയുടെ ഓവറോള്‍ തീം നോക്കുകയാണെങ്കില്‍ കാമവും ആകാം).അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന അച്ഛനും.നായികയായ ധ്വനിക്കാണെങ്കില്‍ പ്രായ ഭേദമെന്യേ കാണുന്നവരോടൊക്കെ കാമം.തന്‍റെ സുഹൃത്തായ ഇത്ത(ദേവി അജിത്‌)യുടെ ഉപദേശം (എസ് എസ് എല്‍ സി  പാസാകാത്തവരുമൊത്തുള്ള വേഴ്ചക്ക് ശയന സുഖം കൂടും)ശിരസാ വഹിച്ചു പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ് നായിക.അബ്ദു, 999 എണ്ണം കഴിഞ്ഞു എന്നവകാശപ്പെടുന്ന കോര സാര്‍, ഒടുവില്‍ രാജീവ്‌ എന്നിവരെ വളയ്ക്കാന്‍ നോക്കി  പരാജയമടയുന്നു അവള്‍ .ഇതിനിടയില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് പൊളിക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും നീക്കം ഉണ്ടാകുകയും അതിന്‍റെ സങ്കീര്‍ണതകളില്‍ നിന്നും എങ്ങനെ  ട്രിവാന്‍ഡ്രം ലോഡ്ജ് രക്ഷ പ്രാപിക്കുന്നു വെന്നുമാണ് ചിത്രം പറയുന്നത്.ഇതു കഥയാക്കി മാറ്റുന്ന ധ്വനി എന്ന നായികയും.കൂടാതെ കഥയില്‍ ഒരു പാവം വേശ്യ കന്യക മേനോന്‍ (തെസ്നിഖാന്‍). നമ്മുടെ നാട്ടില്‍ ആണുങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന "കഴപ്പ്" എന്ന വാക്കാണ് തിരക്കഥാകൃത്തായ  അനൂപ്‌ മേനോനും ഈ ചിത്രത്തിലുപയോഗിച്ചിട്ടുള്ളത്, ഈ സിനിമയിലെ  വ്യത്യാസം ഈ വാക്ക് ഇതിലെ സ്ത്രീ കഥാപാത്രങ്ങളും ഉപയോഗിക്കുന്നുണ്ട് എന്നതാണ്.ഇക്കിളി ഘടകങ്ങളിലൂടെ നീങ്ങുന്ന കഥ ആദ്യാവസാനം രസകരമായി കണ്ടു കൊണ്ടിരിക്കാവുന്നതാണ്.ഫയര്‍,ഫ്ലാഷ്  തുടങ്ങിയ അന്തിപത്രങ്ങള്‍ വായിക്കുന്ന ഒരു സുഖം ജനിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തായ അനൂപ്‌ മേനോനും സംവിധായകനായ വി.കെ പ്രകാശും വിജയിച്ചിരിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും എന്തൊക്കെയോ ഉണ്ടാക്കുന്നതില്‍ അവര്‍ തങ്ങളുടെ മേല്‍ക്കോയ്മ കാണിച്ചിരിക്കുന്നു.പ്രദീപ്‌ നായരുടെ ക്യാമറ വര്‍ക്ക് അതി ഗംഭീരം,എഡിടറായ മഹേഷ്‌ നാരായണനും മികവ് കാണിക്കുന്നു.പാട്ടുകള്‍ കുഴപ്പമില്ല പക്ഷെ വരികളില്‍ തീരെ പുതുമയില്ല.മലയാള സിനിമാഗാനങ്ങള്‍ ഇപ്പോള്‍ "കിനാവ്‌,നിലാവ്,തെന്നല്‍ ,മഞ്ഞു മഴ, തൂവ്വല്‍ ,പുഴ" ഇത്രയും വാക്കുകള്‍ കൊണ്ട് മാത്രം പടച്ചിറക്കുകയാണ്.കഷ്ടം തന്നെ...ബിജിബാലിന്‍റെ പാശ്ചാത്തല സംഗീതമാണ് പാടുകളെക്കാള്‍ നന്നായിരിക്കുന്നത്. എല്ലാവരുടെയും അഭിനയം വളരെ മികച്ചതാണ്.കുട്ടികള്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേമകല്ലെടുക്കാന്‍ പാടുപെടുന്ന തുമ്പികളായാണ് എനിക്കനുഭവപ്പെട്ടത്‌.അതിഥി താരങ്ങളായെത്തുന്ന പാട്ടുകാരന്‍ ജയചന്ദ്രന്‍,ഭാവന,നന്ദു എന്നിവര്‍ അവരുടെ ഭാഗങ്ങള്‍ നന്നായി തന്നെചെയ്തു.ദൃശ്യാവിഷ്കാരം  കൊണ്ടല്ലെങ്കിലും ശ്രവ്യ സംവേദനം കൊണ്ട് ഇതൊരു തികച്ചും ഒരു അഡള്‍ട് മൂവി ആണ്. 
ഭാര്യാ ഭര്‍ത്താക്കന്മാര്‍ പത്തു വയസ്സില്‍ താഴെയുള്ള തങ്ങളുടെ കുഞ്ഞുങ്ങളെ കിടത്തിയുറക്കി സിനിമക്ക് പോയാല്‍ അവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും നല്ലത്,അല്ലെങ്കില്‍ അവരുടെ കുട്ടികള്‍ നാളെ സ്കൂളില്‍ പോയി പ്രേമ ചാപല്യങ്ങള്‍ കാട്ടിയാല്‍ അവരെ കുറ്റം പറയരുത്. 
കഷ്ടപ്പെട്ട് ജയസൂര്യ  വായില്‍ കമ്പി ഇട്ടഭിനയിചിട്ടുള്ളത് ആ ചിത്രത്തിലെ ഒറ്റ ഒരു ഡയലോഗിനു വേണ്ടി ആണെന്നത് ആ ചിത്രം കണ്ടു കഴിയുമ്പോള്‍ മനസ്സിലാകും.എന്തായാലും ചിത്രം എനിക്ക് നന്നേ രസിച്ചു.
കൃത്യമായി പറഞ്ഞാല്‍ -ട്രിവാന്‍ഡ്രം ലോഡ്ജ്- ഒരു ഹൈ ക്ലാസ്സ്‌ പുലയാട്ട്




Sunday 23 September 2012

മോളി ആന്‍റി റോക്ക്സ് - നേരംപോക്ക്

ട്രിവാന്‍ഡ്രം ലോഡ്ജ് കാണണം എന്ന ഉദേശ്യം വെച്ചാണ്‌  പത്മ തിയെടറില്‍ കയറിയത് പക്ഷെ ഞാന്‍ ചെന്നപ്പോഴേക്കും ലോഡ്ജ് ഫുള്ളായി.എന്നാല്‍ പിന്നെ സ്ക്രീന്‍ രണ്ടിലെ മോളി ആന്‍റിയെ കാണാം എന്ന് കരുതി.തിയ്യേറ്റര്‍ ചെറുതാണ്.അത് കൊണ്ട് തന്നെ ഒരു വിധം നിറഞ്ഞിരിക്കുന്നു.എന്നെ പോലെ ചിലപ്പോള്‍ മുന്‍പറഞ്ഞ ചിത്രത്തിന് ടികറ്റ്‌ കിട്ടാതെ കയറിയതുമാകം.പാസ്സഞ്ചര്‍,അര്‍ജുനന്‍ സാക്ഷി എന്നെ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറിന്‍റെ മൂന്നാം ചിത്രം.ഇപ്പൊ ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളുടെയും റൈറ്റില്‍ സ്റ്റൈല്‍ ഒരേ പോലെ ആയിരിക്കുന്നു,ആനിമേഷന്‍ കൂടുതലായും ഉപയോഗിക്കുന്നത് ഒരു തരം ഫാഷനായി മാറിക്കഴിഞ്ഞു.
ഈ ചിത്രത്തില്‍ നായകനുണ്ടോ എന്ന് സംശയമാണ്.രേവതിയുടെ മോളി ആന്‍റിയാണ് ഇതിലെ നായകനും നായികയും എല്ലാം.
അമേരിക്കയില്‍ സുഖമായി കഴിയുകയായിരുന്ന മോളിയാന്‍റി ഭര്‍ത്താവിനെയും മക്കളേയും അവിടെ വിട്ടു താന്‍ പണ്ട് ജോലി ചെയ്തിരുന്ന നാട്ടിലെ ബാങ്കില്‍ തിരിച്ചു ജോലിക്ക് വന്നിരിക്കുകയാണ്.തന്‍റെ ഭര്‍ത്താവിന്‍റെ പേരിലുള്ള കുറച്ചു ഭൂമി  കച്ചവടമാക്കി  ആ കാശും പിന്നെ റിടയര്‍മെന്‍റ് ബെനിഫിടും കൂടി അമേരിക്കയിലെക്ക് പോകാനാണ് ഉദ്ദേശ്യം.അത് അമ്മായിയമ്മ(കെ പി എ സി ലളിത)ക്കും ആന്‍റിയുടെ ഭര്‍ത്താവായ ബെന്നിയുടെ ബന്ധുക്കള്‍ക്കും ഇഷ്‌ടമല്ല.മോളിയാന്‍റിക്ക് വളരെ കുറച്ചു കൂട്ടുകാരെ ഉള്ളൂ,അതില്‍ പ്രധാനം ഡോക്ടര്‍ രവിയും(കൃഷ്ണകുമാര്‍) ഭാര്യ(ശ്രീ ലക്ഷ്മി)യുമാണ്.ഇവര്‍ക്ക് ഒരു മകനുമുണ്ട്.കുറെ കഷ്ടപ്പെട്ട് മോളിയാന്‍റി സ്ഥലം വിറ്റു കഴിഞ്ഞപ്പോ ഇതാ വരുന്നു ഇന്‍കംടാക്സ് ഡിപാര്‍ട്ട്‌മെന്റിനെ ഇണ്ടാസ്(നോട്ടീസ്). ഉടന്‍ അടക്കണം ഒരു മുപ്പതിനായിരം.അതെ കുറിച്ചന്വേഷിക്കാന്‍ ചെന്ന മോളിയാന്‍റിയോട്ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിക്കുന്നു,ഇതേ കുറിച്ച് പരാതിപെട്ട മോളിയാന്‍റിക്ക് വരുന്നത് പത്തു ലക്ഷത്തിന്‍റെ മറ്റൊരു നോട്ടീസ്. അതയക്കുന്നതോ പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന പ്രണവ്‌ റോയ്‌  എന്ന ഇന്‍കംടാക്സ് കമ്മീഷണര്‍.പല രീതിയിലും ശ്രമിച്ചിട്ടും പ്രണവ്‌ വഴങ്ങുന്നില്ല മാത്രമല്ല ശത്രുത കൂടിക്കൂടി വരികയും ചെയ്യുന്നു.ഒടുവില്‍ മോളിയെ സഹായിക്കാന്‍ ഭര്‍ത്താവായ ബെന്നി(ലാലു അലക്സ്‌) അമേരിക്കയില്‍ നിന്നും തന്‍റെ ഓമന പട്ടികളുമായി ലാന്‍ഡ്‌ ചെയ്യുന്നു.അവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു സലിം വക്കീലിനെ (മാമുക്കോയ)ഏര്‍പ്പാടാക്കി തന്ത്ര പരമായി പ്രണവ്‌ റോയിയെ തോല്പിക്കുന്നതാണ്(തോറ്റുകൊടുക്കുന്നതെന്ന് പറയാം) കഥാ സാരം.നല്ല ഒരു കഥയാണിത്,ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ മോളിയാന്‍റി മല മറിക്കും പാറ പൊട്ടിയ്ക്കും എന്നൊക്കെ തോന്നും,പക്ഷെ ഒറ്റയ്ക്ക് കാറോടിക്കലും ഒരു വട്ടം മതില്‍ ചാടിക്കടക്കുന്നതും അല്ലാതെ റോക്ക് ചെയ്യുന്ന ഒന്നും സിനിമയിലില്ല.വളരെ ഗഹനമായതും ദുഷ്കരമായതും  ആയ ഒരു സബ്ജക്റ്റ്‌ കൈകാര്യം ചെയ്യുന്നതില്‍ വന്ന സംവിധായകന്‍റെ പാളിച്ച ചിത്രത്തില്‍ വളരെ വ്യക്തമാണ്.എഡിറ്റിംഗ് കുഴപ്പമില്ല.ആനന്ദ്‌ മധുസൂദനന്‍റെ സംഗീതത്തിനു തീരെ നിലവാരമില്ല,പ്രത്യേകിച്ച് പശ്ചാത്തല സംഗീതം.സംവിധായകന്‍ ക്രിപ്റ്റ്‌ പണി വല്ലവരെയും ഏല്‍പ്പിചിരുന്നെങ്കില്‍ ചിത്രം മനോഹരമായേനെ. ശരത് അവതരിപ്പിക്കുന്ന കൊച്ചച്ചന് തീരെ പ്രസക്തി ഇല്ലാതെ പോയി.മാമുക്കോയ കഷ്ടപ്പെട്ടാണെന്കിലും  തന്റെ വേഷം തൃപ്തികരമായി ചെയ്തു.രേവതി ഒരാള്‍ മാത്രമാണ് മോളിയാന്‍റിയെ ഇത്ര സേഫ് ആക്കിയത്.ചിത്രം അവസാനിക്കുമ്പോള്‍  നമുക്ക് മോളിയാന്‍റിയോട് പ്രത്യേക സ്നേഹമോ ബഹുമാനമോ തോന്നുന്നില്ല.അത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ പരാജയം.ഇപ്പോഴത്തെ പല ചിത്രങ്ങളുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ ഈ ചിത്രം കണ്ടിരിക്കാവുന്ന ഒരു ക്ലീന്‍ ചിത്രം തന്നെ ആണ്. 
ചിത്രത്തിന്റെ  സബ്ജക്റ്റ്‌ വെച്ച് നോക്കിയാല്‍ ഒരു രണ്ടാം ഭാഗത്തിന് സ്കോപ് ഉണ്ട്, രഞ്ജിത്ത് ശങ്കറിന് മറ്റൊരവസരവും......


















Monday 10 September 2012

ഒഴിമുറി -മലയാള സിനിമക്കൊരു മുറിവെണ്ണ

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ്‌ ഞാന്‍ ഒഴിമുറി കാണാന്‍ ഇറങ്ങിയത്.ചെറിയ തിയ്യേറ്ററില്‍ തൊണ്ണൂറു ശതമാനം ആളുകളുണ്ട്.നല്ലത്.... തന്നെ
ഇനി കഥയിലേക്ക് വരാം.പണ്ട് കേരളത്തിന്‍റെതായിരുന്നതും ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗവുമായിത്തീര്‍ന്ന കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള  നായര്‍ തറവാടിന്റെ കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ശ്രീ ലാല്‍ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രം... അവതരിപ്പിക്കുനത് താണുപിള്ളയെ,അയാളുടെ ഭാര്യയായ മീനാക്ഷി(മല്ലിക) വിവാഹ മോചനത്തിനായി കോടതിയിലെത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്.അമ്മയുടെ കൂടെ മകനായ ശിവന്‍ പിള്ളയും (ആസിഫ്‌ അലി) . ആദ്യം മകന്റെ കണ്ണിലൂടെ താണു പിള്ളയുടെ ക്രൂരനായ അച്ഛന്റെ മുഖമാണ് പുറത്തേക്കു വരുന്നത്.സ്വന്തം ഭാര്യയേയും മകനെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുവന്‍. മീനാക്ഷിയുടെ അഭിഭാഷകനായ അരുമനായകത്തിന്‍റെ(പുതു മുഖ നടന്‍ പി.ആര്‍.പ്രസാദ്‌) ജൂനിയര്‍ ആണ് ഭാവന.വാര്‍ദ്ധക്യ കാലത്ത് വിവാഹ മോചനത്തിന് ഒരുങ്ങുന്ന ദമ്പതികളെ അതില്‍ നിന്നും പിന്തിരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭാവന അവരുടെ മകനുമായി പ്രണയത്തിലാകുന്നു.പക്ഷെ അത് ഒരു സൈഡ് ട്രാക്ക്‌ മാത്രമാണ്.ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം നായര്‍ തറവാടുകളില്‍ നിലനിന്നിരുന്ന മരുമക്കത്തായവും പിന്നീട് നിലവില്‍ വന്ന മക്കത്തായ സമ്പ്രദായവും തമ്മിലുള്ള സംഘര്‍ഷമാണ്.മരുമക്കത്തായ രീതിയില്‍ അമ്മയുടെ അഴിഞ്ഞാട്ടം കണ്ടു വളര്‍ന്ന താണു പിള്ളക്ക്ഭാര്യയെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ അവളും തന്‍റെ അമ്മയെ(ശ്വേത മേനോന്‍) പോലെ ഭര്‍ത്താവിനെ ഉടുത്തു മാറാനുള്ള ഒരു വസ്ത്രംപോലെ കണക്കാക്കുമെന്നു ഭയക്കുന്നു. സാധാരണ സിനിമയില്‍ കാണുന്നപോലെ ഒരു ബന്ധമല്ല ഇതില്‍ താണ് പിള്ളയും അമ്മയുമായുള്ളത്, അത് പോലെതന്നെ താണുപിള്ളയുടെ ഭാര്യയും അവരുടെ അമ്മായി അമ്മയുമായുള്ളതും. മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യന്‍ ഭാര്യയെ ഒരു അടിമയായി കൈപ്പിടിയിലൊതുക്കുമ്പോള്‍ അതില്‍ നിന്നും കുതറി പുറത്തേക്കു വന്നു ബന്ധങ്ങളുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു വീണ്ടും  ഭര്‍ത്താവിനോടൊപ്പം കഴിയുന്ന ഒരു ഭാര്യയും മലയാളത്തിന് അന്യം തന്നെ. ലാലിന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെ താണുപിള്ള.ഇതില്‍ വരുന്ന കൊച്ചു കൊച്ചു കഥാപാത്രങ്ങള്‍ പോലും വളരെ മനോഹരമായാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്.കുറെയേറെ രംഗങ്ങള്‍ ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും ഒരു കൊമാളിക്കളിയല്ല,കൃത്രിമത്വവുമില്ല. എണ്ണമറ്റ ആശ്രിത വേഷങ്ങള്‍ ചെയ്ത നന്ദുവിന്‍റെ വ്യത്യസ്ഥമായ മുഖം നമുക്കീ ചിത്രത്തില്‍ കാണാം.അതെ പോലെ തന്നെ മലയാള സിനിമയില്‍ ഇന്നെവരെ കാണാത്ത രസികനായ ഒരു ജഡ്ജിയെയും.ജയമോഹന്റെ തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ ശരിയായ പിന്‍ബലം.ലാലിന്‍റെ മേക്ക്‌ അപ്പ്‌ വളരെ നന്നായിട്ടുണ്ട് പക്ഷെ ശ്വേത മേനോന്‍റെത് അത്ര മേന്മ പുലര്‍ത്തിയില്ല.മുഖത്ത് ഭാവഭേദങ്ങള്‍ വരുത്താന്‍ സാധാരണ വളരെ കഷ്ടപ്പെടാറുള്ള ആസിഫ്‌ അലി ഈ ചിത്രത്തില്‍ വളരെ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു.അത് തീര്‍ച്ചയായും സംവിധായകന്റെ കഴിവ് തന്നെ.സീനിയര്‍ നടനായ ജഗദീഷിന്‍റെ വക്കീല്കഥാപാത്രവും ചിത്രത്തെ വളരെ രസകരമായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.അഴകപ്പന്റെ ക്യമാറക്കനുസരിച്ചു എഡിടരുറെ കത്രിക ചലിച്ചെന്നു പറയാനാകില്ല.ബിജിപാലിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തിനുതകുന്നരീതിയിലാണ്.
ഇത് തികച്ചും ഒരു സംവിധായകന്‍റെ ചിത്രമാണ്,കുറച്ചു പാളിയിരുന്നെങ്കില്‍ ഇതൊരു ഡോകുമെന്‍ററി ആയെന്നുള്ള ഒരു പഴി സംവിധായകന്‍ കേട്ടേനെ.ഒരു പക്ഷെ ഒഴിമുറി ഈ വര്‍ഷത്തെ മികച്ചചിത്രമായും തിരഞ്ഞെടുക്കപ്പെട്ടെക്കം. ലാലിന് ഒരു സ്റ്റേറ്റ് അവാര്‍ഡോ ദേശീയ അവാര്‍ഡോ കിട്ടിയാല്‍ പോലും അല്ഭുതപ്പെടെണ്ടതില്ല.
ഒരു കാര്യം ഉറപ്പാണ്‌ ഈ ചിത്രം കാണുകയാണെങ്കില്‍ നമ്മുടെ ലാലേട്ടനും മമ്മുക്കയും മനസ്സിലെങ്കിലും ഓര്‍ക്കും എനിക്കീലാലിന്‍റെ വേഷം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്....!!!!!

ശ്രീ മധുപാല്‍ താങ്കളുടെ ഈ ചിത്രം മായാമോഹിനിയും താപ്പാനയും മലയാള സിനിമയുടെ മാറത്തേല്‍പിച്ച  ചതവിനുള്ള  മുറിവെണ്ണയാണ്..













Wednesday 11 July 2012

ഈച്ച - ഈറ്റ പുലി....

സാധാരണ ഞാന്‍ ഡബ്ബിംഗ് സിനിമകള്‍ കാണാറില്ല,റിവ്യൂ എഴുതാറുമില്ല.നിലവാരമില്ലാത്ത സംഭാഷണങ്ങളും മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അസഹനീയമായ പാട്ടുകളുമാണ് എന്നെ അതില്‍ നിന്നും ഒഴിച്ച് നിര്‍ത്തുന്നത്.ഇന്ന് വളരെ ആകസ്മികമായാണ് ഞാന്‍ 'ഈച്ച' കാണുവാനായി ഷെണോയ്സ് തിയ്യേറ്ററില്‍ കയറിയത്.ഒരു കുഞ്ഞു മകള്‍  തന്റെ അച്ഛനോട് കഥ പറയാനാവശ്യപ്പെടുമ്പോള്‍ അച്ഛന്‍ പറയുന്ന കഥ ആയിട്ടാണ് ഈച്ച സിനിമ ആരംഭിക്കുന്നത്.ഇതിലെ പേര് സൂചിപ്പിക്കുന്നത് പോലെ ഈച്ചയാണ് നായകനായ കേന്ദ്ര കഥാപാത്രം(നെറ്റി ചുളിയുന്നുണ്ടല്ലേ?).സുദീപ്‌ എന്ന വില്ലനെ തമോ ഗുണമുള്ള നായകനെന്നും  വിളിക്കാം. സുദീപ്‌ വളരെ പണക്കാരനും ഒന്നാം തരം സ്ത്രീലംബടനുമാണ്.ഒരിക്കല്‍ അയ്യാള്‍ ഒരു പ്രത്യക സാഹചര്യത്തില്‍ നായികയായ ബിന്ദുവിനെ (സമാന്ത) പരിചയപ്പെടുകയും അവളെ പ്രാപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഇതിനു വിലങ്ങു തടി ആയി നില്‍ക്കുന്നത് അവളുടെ കാമുകനായ നാനി ആണ്.തന്‍റെ ആഗ്രഹ സാധ്യത്തിനായാണ് നാനിയെ സുദീപ്‌ വക വരുത്തുന്നത് ഈച്ചയായി പുനര്‍ജ്ജനിക്കുന്ന നാനി തന്‍റെ കാമുകിയെ വില്ലന്‍റെ കയ്യില്‍ നിന്നും ഓരോ തവണയും  രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ഒടുവില്‍ അയ്യാളെ വക വരുത്തുകയും ചെയ്യുകയാണ്.കേള്‍ക്കുമ്പോള്‍ തികച്ചും ബാലിശമായ ഒരു ഇതിവൃത്തം.പക്ഷെ ഒരു സംവിധായകന്‍റെ മികവ് ഇവിടെയാണ് ദൃശ്യമാകുന്നത്.ഒരു അക്ഷരം പോലും സംസാരിക്കാതെ നായകനായ ഈച്ചക്ക്  പ്രേക്ഷകന്റെ മനസ്സിലേക്ക് ഒരു നായകനായും കാമുകനായും കയറിപ്പറ്റാനാകുക എന്നത്  അത്ര എളുപ്പമുള്ള കാര്യമേ അല്ല.കഥയില്‍ ചോദ്യമില്ല എന്നൊരു പഴമൊഴിയില്ലേ?പക്ഷെ ഈ കഥയില്‍ ലോജിക്ക്‌ ഇല്ലാത്തതായി നമുക്ക് ഒന്നും കാണാന്‍ കഴിയില്ല.പലപ്പോഴും ഞാന്‍ അറിയാതെ കൈ അടിച്ചു പോയി.ഹോളിവുഡ്‌ സിനിമകളില്‍ ഈച്ചയും പൂച്ചയും എല്ലാം കഥാ പാത്രമായി വന്നിട്ടുണ്ട്,പക്ഷെ അതിലൊന്നും കാണാത്ത പ്രത്യേകത ഈ ഈച്ച സംസാരിക്കുന്നെ ഇല്ല എന്നുള്ളതാണ്. ഭാവാഭിനയം കാഴ്ച്ചവെക്കാന്‍ കണ്ണുകള്‍ പോലും ഇല്ല ഈ പാവത്തിന്. സംവിധാനം,ക്യാമറ,എഡിറ്റിംഗ് ഗ്രാഫിക്സ് എല്ലാം ഒന്നിനൊന്നു മെച്ചം ,സംഗീതവും ചിത്രത്തിന് അഴക്‌ കൂട്ടുന്നു.
കാണേണ്ട പൂരം പറഞ്ഞറിയിക്കാന്‍ പാടില്ലല്ലോ അതുകൊണ്ട് ഈ ചിത്രം നിങ്ങള്‍ തിയ്യേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ അത് നിങ്ങള്‍ക്ക്‌ തീരാ നഷ്ടം തന്നെ ആണ്.തോക്കിനും ബോംബിനും പോലും തകര്‍ക്കാനാകാത്ത ഒരു സാധാരണ ഈച്ചയുടെ മനോധൈര്യം ഒന്ന് അനുഭവിച്ചറിയേണ്ടത് തന്നെ.
ഈ സിനിമ കണ്ടു കഴിയുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്‌, നമുക്ക് ഒരു ഈച്ചയെ കണ്ടാല്‍ അവനെ കൊല്ലാന്‍ തോന്നില്ല.അവനും നമ്മളെ പോലെ  ഒരു വ്യക്തിയും കാമുകനും എല്ലാം ആയിരിക്കാം..അവനുമുണ്ടാകും പറയാന്‍ ഒരായിരം കഥകള്‍ ...
ഈച്ച-ഒരു ഗ്രാഫിക്സ് പുലി ...

Saturday 30 June 2012

ഉസ്താദ്‌ ഹോട്ടല്‍ - നന്മ വിളമ്പുന്ന ഭക്ഷണശാല

 കഴിഞ്ഞ ആഴ്ച്ച റിലീസ്‌ ചെയ്യാനിരുന്ന ഉസ്താദ്‌ ഹോട്ടല്‍ ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്,വിഭവങ്ങളും അതിന്‍റെ ചേരുവകളും അറിയാന്‍ ഞാനും നിങ്ങളെ പോലെ അക്ഷമനായിരുന്നു. ചൂടാറും  മുമ്പ് തന്നെ കാണാം എന്നു കരുതി .
പതിവ് പോലെ തിയ്യറ്റര്‍ മുഴുവന്‍ യുവമയം...
വളരെ  മനോഹരമായ തുടക്കം,ഇതിലെ നായകനായ ഫൈസീ(ദുല്ഖര്‍) ജനനത്തിന്റെ കഥയോടെ...സിദീഖിനും ഭാര്യയായ പ്രവീനക്കും കൂടി ആറ്റുനോറ്റ് ഉണ്ടാകുന്ന ഉണ്ണി,അതുംനാല് പെണ്‍ മക്കള്‍ക്ക് ശേഷം....
പ്രസവത്തോടെ അമ്മ മരിച്ചു പോകുന്ന ഫൈസീയെ പോന്നു പോലെ വളര്‍ത്തുന്നത് അവന്‍റെ നാല് സഹോദരിമാര്‍, ഇതിനകം അവരെല്ലാവരും പിതാവിന്റെ കൂടെ ഗള്‍ഫിലേക്ക് താമസം മാറ്റിയിരിക്കുന്നു.ഫൈസിയ്ക്ക്  പ്രിയം പഠിക്കുന്നതിനേക്കാള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാണ്.വാപ്പയെ ഫൈവ് സ്റ്റാര്‍ഹോട്ടല്‍ നടത്താന്‍ സഹായിക്കാന്‍ തനിക്ക് ഉപരിപഠനം നടത്താനായി  സ്വിട്സര്‍ലാന്റില്‍ പോകാനുള്ള അനുമതി നേടി ഫൈസീ പാചകം ആണ് അവിടെയും പഠിക്കുന്നത്.ഇതിനിടയില്‍ ഒരു മദാമ്മയുമായി പ്രേമത്തിലാകുകയും  ലണ്ടനില്‍ അവളുമായി സെറ്റില്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്യാണം കുളമാക്കി മകനെ നാട്ടില്‍ ഒരു പെണ്ണിനെ കൊണ്ടു തന്നെ നിക്കാഹ് കഴിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു ഫൈസിയെ നാട്ടിലേക്കു വരുത്തുകയാണ് വാപ്പ.നിത്യമെനോനെ പെണ്ണ് കാണാനെത്തുന്ന  ഫൈസി താന്‍ പാചകമാണ്  വിദേശത്ത് പഠിച്ചതെന്ന് പെണ്ണിനോട് വെളിപ്പെടുത്തുകയും അതോടെ ആ കല്യാണം പെണ്ണ് കാണലില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.വാപ്പയോടു പിണങ്ങുന്ന ഫൈസിയുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും വാപ്പ പിടിച്ചു വെക്കുന്നു  അതില്‍ പ്രതിഷേധിച്ചു അയാള്‍ പോകുന്നത് ഉസ്താദ്‌ ഹോട്ടല്‍ നടത്തുന്ന സ്വന്തം ഉപ്പൂപ്പ കരീം ഭായുടെ അടുത്തേക്ക്,പിന്നെ അയാളുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് കഥ...
ഉസ്താദ്‌ ഹോട്ടല്‍ പണം മാത്രം ലാക്കാക്കി അശ്ലീല സംഭാഷണങ്ങളുടെയും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയും  മായം കലര്‍ത്തി അമിത ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന മറ്റുസാധാരണ മലയാള സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമാണ്.ഇന്‍റര്‍വെല്‍ വരെ അതി ഗംഭീരം...പത്തില്‍ പത്തു മാര്‍ക്കും കൊടുക്കാം... അതിനു ശേഷം വളരെ മനോഹരമായി കൊണ്ട് വന്ന ലവ് ട്രാക്കിനു ചെറിയ ഒരു ദിശാ നഷ്ടം ഉണ്ടായിരിക്കുന്നു.പക്ഷെ  ഭക്ഷണത്തിലൂടെ മുന്നേറുന്ന സിനിമ വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയത്തിലേക്ക് വഴി മാറുമ്പോള്‍ നാം തിരക്കഥാകാരിയെയും സംവിധായകനെയും മനസ്സുകൊണ്ട് നമസ്കരിച്ചു പോകും .."കുറച്ചു കാശിനു ബുദ്ധിമുട്ടുണ്ട് നമുക്ക്  ഒരു ബാങ്ക് കൊള്ളയടിച്ചു കളയാം അല്ലെങ്കില്‍ വേണ്ട ബോംബെയിലെ ഹോള്‍ സെയില്‍ ഡ്രഗ് ഡീലറായ അമ്മാവന്‍റെ കയ്യില്‍ നിന്നും കുറച്ചു ബ്രൌണ്‍ ഷുഗര്‍ മേടിച്ചു കൊച്ചിയില്‍ മറിച്ചു വിറ്റ് കാശുണ്ടാക്കിയാലോ" തുടങ്ങിയ അധമ ചിന്തകള്‍ കുറെ കാലമായി യുവാക്കളുടെ ഇടയില്‍ ഒരു ട്രെന്‍ഡ് ആയത് മലയാള സിനിമയുടെ ചില സംഭാവനകളില്‍ ഒന്നാണ്...പിന്നെ കള്ളുകുടിയും വലിയും കാണിക്കേണ്ടി വരാത്ത ആദ്യത്തെ മലയാള ന്യൂ ജനറേഷന്‍ എന്ന സിനിമ യായും നാം ഇതിനെ കാണണം.
ഓരോ  മലയാളിയും ഓരോ മനുഷ്യ സ്നേഹിയും കാണേണ്ട ചിത്രമാണിത് ....
ഒരു സീനില്‍ തല കാണിച്ചു പോകുന്ന കഥാ പാത്രങ്ങളും മുഴുനീളം അഭിനയിച്ചിരിക്കുന്നവരും ഒരേ രീതിയിലാണ് ഈ ചിത്രത്തിന് വേണ്ടി മനസ്സും ശരീരവും കൊടുത്തിരിക്കുനത്.ഫൈസിയായി ദുല്ഖരും കരീം ആയി തിലകനും കസറി...സെക്കന്‍ഡ്‌ ഷോ എന്ന ഒരു സിനിമയില്‍ അഭിനയിച്ച 'പാപം' ഇതിലൂടെ ദുല്കഹാര്‍ കഴുകി കളഞ്ഞിരിക്കുന്നു.
ആവശ്യമി ല്ലാത്തിടത്തും കുറച്ചു പാശ്ചാത്തല സംഗീതം ഉപയോഗിച്ചതൊഴിച്ചു നിര്‍ത്തിയാല്‍ ഗോപി സുന്ദറിന്റെ ഏറ്റവും നല്ല ഒറിജിനല്‍ വര്‍ക്ക്‌ ആണിത്.
എടുത്തു  പറയേണ്ടത് ക്യാമറയും എഡിടിങ്ങുമാണ്,പല വെബ്‌ സൈറ്റുകളും മഹേഷ്‌ നാരായണനാണ്  എഡിറ്റിംഗ് എന്ന് പറയുന്നുണ്ടെങ്കിലും എന്റെ ഓര്‍മ ശരി  ആണെന്കില്‍ ടൈറ്റിലില്‍ കാണുന്നത് മറ്റാരുടെയോ പേരാണ്.
ചോടാമുംബൈ പോലുള്ള ചിത്രമല്ല തന്‍റെ മനസ്സിലുള്ള സംവിധായകന്‍ ആഗ്രഹിക്കുന്നത് എന്നത് അന്‍വര്‍ റഷീദ്‌ തന്റെ "ബ്രിഡ്ജ്" എന്ന ചെറു ചിത്രത്തിലൂടെ അദ്ദേഹം നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്നിട്ടുണ്ട് ...
 ഒരിക്കലും ഒരു സിനിമയെ കുറിച്ചും പറയാത്ത ഒന്ന് കൂടി ഈ റിവ്യൂവില്‍ ഞാന്‍ പറയുന്നു.
ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം ...
മനസ്സ് ഗംഗാ നദിയില്‍ മുങ്ങി നിവര്‍ന്നതായി നിങ്ങള്ക്ക് അനുഭവപ്പെടും...
ഒരു സിനിമയിലൂടെ നിങ്ങള്‍ക്ക് കിട്ടുന്ന പുണ്യം

Saturday 16 June 2012

ബാച്ചലര്‍ പാര്‍ട്ടി - പണി പാമ്പായും പട്ടിയായും.....

ബാച്ചലര്‍ പാര്‍ട്ടി പോസ്റര്‍ കാണിച്ചു കൊതിപ്പിക്കാന്‍ തുടങ്ങി കുറെ നാളായി അതുകൊണ്ട് വളരെ ആഗ്രഹിച്ചാണ് പടത്തിനു കയറിയത്.  എല്ലാ ഷോകളും ഹൗസ്‌ ഫുള്‍ ആയത് കൊണ്ട്  കഷ്ടപ്പെട്ടാണ് ഒരു ടിക്കറ്റ്‌ തരമാക്കിയത്.  സ്പിരിറ്റും ബാച്ചലര്‍ പാര്‍ട്ടിയും ഒന്നിച്ചു റിലീസ് ആകരുത്  എന്നാണ് ആഗ്രഹിചിരുന്നത് രണ്ടു ദിവസങ്ങളിലായി ഇറങ്ങിയത് കൊണ്ട് രണ്ടും കാണാനും റിവ്യൂ എഴുതാനും സൌകര്യമായി.
നേരെ കഥയിലേക്ക്.....(കുറച്ചു ബുദ്ധി മുട്ടി ആയാലും)
ടൈറ്റിലിങ്ങ് എല്ലാം കിടിലന്‍...അഞ്ചു പിള്ളേര്‍ ചേര്‍ന്ന് ഒരു വീട് കൊള്ളയടിക്കുന്നതാണ് ആദ്യ സീന്‍.അതിനു തൊട്ടുമുമ്പ് ആ വീട്ടിലെ ഒരു അമ്മൂമ്മ കുട്ടികളെ ഉറക്കാനായി കഥ പറയുന്നും സ്വര്‍ഗ്ഗ നരകങ്ങളെ പറ്റി പ്രതിപാദിക്കുന്നതുമാണ്.ആദ്യത്തെ  ആ സീനുകള്‍ എല്ലാം നന്നായി എടുത്തിട്ടുണ്ട്.
പിന്നേ കാണിക്കുന്നത് വലുതായ  ആ കുട്ടികളുടെ ഇരുപതു വര്‍ഷം കഴിഞ്ഞുള്ള കഥയാണ്.ബെന്നിയും(റഹ്മാന്‍), കീവരും (ഇന്ദ്രജിത്ത്) ഒരു ലോറിയില്‍ കയറി  മസാല കഥകളും പറഞ്ഞു ടോണി (ആസിഫലി) യെ കാണാന്‍ വരികയാണ്. ആസിഫലി നിത്യാ മേനോനെ അടിച്ചുമാറ്റികൊണ്ട് വന്നു തമിള്‍ നാട്ടില്‍ ഒളിച്ചു താമസിക്കുന്നു.ഇപ്പോള്‍ ഒരു വയസ്സുള്ള കുഞ്ഞുമുണ്ട് ..ഇവര്‍ക്ക് . അവരെത്തുന്നോതോടോപ്പം പഴയ അഞ്ചു പേരില്‍ ബാക്കിയുള്ള അയ്യപ്പനും(കലാഭവന്‍ മണി) ഫകീരും (വിനായകന്‍) എത്തിച്ചേരുന്നു.അവര്‍ ആസിഫലിയെ പൊക്കാന്‍ വരുന്നതാണ് അത് തടയാന്‍ റഹ്മാന്‍, ഇന്ദ്രജിത്ത് എന്നിവര്‍.ആസിഫലിയെ കടത്താന്‍ വിട്ടതോ അയാളുടെ ഭാര്യയുടെ വളര്‍ത്തച്ചന്‍ കമ്മത്തും.പിന്നീട് കുറെ കഥാ പാത്രങ്ങളുടെ ഫാഷന്‍ പരേഡും വെടിവെപ്പും....എന്ത് സംഭവിച്ചെന്നു പ്രേക്ഷകര്‍ അന്തം വിട്ടു ഇരിക്കുമ്പോള്‍ പദ്മപ്രിയയുടെ ഐറ്റം ഡാന്‍സോടെ ചിത്രം അവസാനിക്കുന്നു.
എന്തൊക്കെയോ കാണുന്നു ,എന്തൊക്കെയോ കേള്‍ക്കുന്നു.
നല്ലത് പറയാന്‍ കുറവും  കുറ്റം പറയാനാണെങ്കില്‍ ഏറെയുണ്ട്.
ഫോട്ടോഗ്രാഫി, എഡിറ്റിംഗ് ,പാട്ടുകള്‍ എല്ലാം ജോര്‍..
ഒരു പഞ്ച  നക്ഷത്ര ഹോട്ടലില്‍ വെച്ച് നടക്കുന്ന വിവാഹ അലങ്കാരങ്ങള്‍ പോലെ ....
പക്ഷെ 'കഥ' എന്ന വരനും 'യുക്തി ' എന്ന വധുവും ഇല്ലാതെ ആണ് ആ വിവാഹമെങ്കിലോ ?....
വിവാഹം ..എന്തിനു?
ആര്‍ക്കു വേണ്ടി?ഈ ചിത്രത്തിലെ ഡയലോഗ് പോലെ ..പ്രേക്ഷകര്‍ക്ക്‌ പണി പാമ്പായും പട്ടിയായും വന്നു....
നിരൂപണം ചുരുക്കിയതിനു ക്ഷമ ചോദിക്കുന്നു സുഹൃത്തുക്കളെ ...
ഇതു തന്നെ ധാരാളം.....










Thursday 14 June 2012

സ്പിരിറ്റ്‌- വീര്യമേറുന്ന വീഞ്ഞ്


എറണാകുളം സവിത  തിയെട്ടറിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ പതിവില്ലാതെ ഒരു  തിരക്ക് കണ്ടപ്പോള്‍ തന്നെ മനസ്സിലായീ  'സ്പിരിറ്റ് ' റിലീസ്‌ ആയെന്ന്.ടിക്കറ്റ്‌ അന്വേഷിച്ചു ചെന്നപ്പോള്‍ ഈ ദിവസത്തെ എല്ലാ ടിക്കറ്റുകളും കഴിഞ്ഞെന്നു മറുപടി.ജോലി കഴിഞ്ഞു മടങ്ങിവരും വഴി Q cinemaയില്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാം എന്ന് കരുതി ചെന്നപ്പോള്‍ നാലു മണി ഷോവിനു ഒരു ടികറ്റ്‌ എനിക്കായ്‌ മാത്രം കാത്തിരിക്കുന്നു.
പതിവിനു  വിപരീതമായി നിറഞ്ഞു കവിഞ്ഞ തിയറ്റര്‍....അത് ശ്രീമോഹന്‍ ലാലിലും സംവിധായകന്‍ രണ്ജിതിലും മലയാളി പ്രേക്ഷകര്‍വെച്ചിരിക്കുന്ന പ്രതീക്ഷകളെ സൂചിപ്പിക്കുന്നു.  
ഇനി സിനിമയിലേക്ക് വരാം......രഘു നന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഒരു ടി വി ഷോമാനും തന്നെയും അതിലുപരി മദ്യത്തെയും സ്നേഹിക്കുന്ന ഒരാളുമാണ്.അദേഹം സ്പിരിറ്റ്‌ എന്ന ഒരു ഇംഗ്ലീഷ് നോവലിന്റെ രചനയിലുമാണ്.മറ്റുള്ളവരോടൊക്കെ തികഞ്ഞ ഒരു പുച്ഛം...  ഉറങ്ങുമ്പോള്‍ മാത്രം മദ്യപിക്കുകയും  പുകവലിക്കുകയും ചെയ്യാത്ത ഒരുവന്‍.സ്വയം തീര്‍ത്ത കൊമ്പ്ലെകസ്കള്ടെ ഒരു തടവറയില്‍ ഏകാകിയായി കഴിയുന്നു.രഘു വിവാഹ മോചിതനാണ്.മീര (കനിഹ) എന്ന മുന്ഭാര്യയും അവളുടെ ഭര്‍ത്താവു അല്ലക്സിയും (ശങ്കര്‍ രാമകൃഷ്ണന്‍)   അയാളുടെ നല്ല സുഹൃത്തുക്കള്‍.ബധിരനും മൂകനുമായ ഏകമകന്‍ പത്തു വയസ്സുകാരന്‍ സണ്ണി ഇവരോടൊപ്പമാണ് താമസം.സ്വന്തം അച്ഛനായ രഘുവിനെക്കളും മകനിഷ്ടം വളര്‍ത്തച്ചനെയാണ്.തന്റെ മുന്‍ ഭാര്യയുടെ കുടുംബ പാര്‍ട്ടികളില്‍ കടന്നു ചെന്ന്  അത്യാവശ്യം ബോര്‍ ആക്കുന്നത്തില്‍ ഒരു പ്രത്യേക  ആനന്ദം കണ്ടെത്താറുണ്ട് ഇദ്ദേഹം.ഒറ്റയ്ക്ക് താമസിക്കുന്ന രഘുവിന് അത്യാവശ്യം  കള്ളു കമ്പനിനല്‍കുന്നത് അയല്‍ക്കാരനായ ക്യാപ്ടന്‍(മധു).  മദ്യം ബുദ്ധിയേയും ശരീരത്തെയും കീഴടക്കുന്നതായി മനസ്സിലാക്കി തുടങ്ങുന്നുണ്ടെങ്കിലും  അത് ലോകത്തിനു മുന്നില്‍ സമ്മതിച്ചു കൊടുക്കാന്‍ ഇയ്യാള്‍ തയ്യാറല്ല എങ്കിലും രഘു 'ഷോ ദി റിയല്‍ സ്പിരിറ്റ്‌' എന്നപരിപാടി ടിവിയില്‍ അവതരിപ്പിച്ചു പ്രമുഖ വ്യക്തികളെ തൊലിയുരിക്കുകയും അതിലൂടെ ജനങ്ങളുടെ കയ്യടി നേടിയെടുക്കുകയും ചെയ്യുന്നു.ഇയാളുടെ ജീവിതത്തില്‍ കുറച്ചാളുകള്‍ മാത്രമേ ഉള്ളൂ.അതില്‍ ഏറ്റവും വിശ്വസ്തന്‍  ഗോവിന്ദന്‍ കുട്ടി അവതരിപ്പുക്കുന്ന ബിനോയ്‌ എന്നാ കഥാപാത്രമാണ്.കക്ഷി പരിപാടിയുടെ കാമറാമാന്‍ ആണ്.പിന്നീടുള്ളത് ശ്രീ മധുവിന്റെ ക്യാപ്ടനും ബാര്‍ ജീവനക്കാരനായ ജോണ്സനും(ടിനിടോം) ആണ്.കൂടെ വീട്ടുജോലിക്കായി എത്തുന്ന കല്പനയും അവളുടെ ഭര്‍ത്താവ് മണിയും(നന്ദു).നല്ല വരികളുമായി ഇടക്കിടെ വിരുന്നെത്തുന്ന സിദ്ധാര്‍ത് ഭരതന്‍ അവതരിപ്പിക്കുന്ന  നസീര്‍(അതോ നിയാസോ? പേരില്‍ ഒരു കണ്‍ഫ്യൂഷന്‍)മദ്യപിച്ചു ഒരു ദിവസം രഘുവിന്റെ മടിയില്‍ കിടന്നു മരിക്കുന്നതോടെ രഘുവിനു വീണ്ടു വിചാരമുണ്ടാകുകയും മദ്യവും പുകവലിയും പാടെ ഉപേക്ഷിക്കുകയും ചെയ്യുന്നു.ഇതിനിടയില്‍ മുന്ഭാര്യയുറെ കുടുംബത്തിലും ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കുന്നു. മദ്യാസക്തി എന്ന പൊതുവിപത്തിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ഗോവിന്ദന്‍ കുട്ടിയുടെ കഥാപാത്രത്തിന്റെ സഹായത്തോടെ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തരികയാണ് രഘു ചെയ്യുന്നത്.ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കാത്തത് പ്രേക്ഷകരുടെ കാണുമ്പോഴുള്ള രസച്ചരട് പൊട്ടാതിരിക്കാനാണ്.
മലയാളിക്ക് മദ്യത്തോടുള്ള ഇഷ്ടവും  ഉപദേശത്തോടുള്ള അനിഷ്ടവും  പ്രസിദ്ധമാണല്ലോ?മലയാളിയെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കാതെ മദ്യാസക്തിയുടെ  പരിണിത ഫലമെന്തെന്നു കാണിച്ചു തരികയാണ് ശ്രീ രന്ജിതും  സംഘവും.
ശ്രീ മോഹന്‍ലാലിന്‍റെ അഭിനയ മികവ്... അതെന്തെന്നു നമുക്കിതിലൂടെ  അനുഭവിച്ചറിയാം.അഭിനേതാവെന്ന നിലയില്‍ നവാഗതനായ ശങ്കര്‍ രാമകൃഷ്ണന്‍ മനോഹരമായി തന്റെ കര്‍ത്തവ്യം അനുഷ്ടിചിരിക്കുന്നു.
ഇതില്‍ എടുത്ത്  പറയേണ്ട മറ്റു രണ്ടു കഥാപാത്രങ്ങള്‍ നന്ദു വിന്റെയും ഗോവിന്ദന്‍ കുട്ടിയുടെയും ആണ്.ഇവര്‍ രണ്ട് പേരും മലയാളത്തില്‍  എന്നോ ശ്രദ്ധിക്കപെടെണ്ട  താരങ്ങള്‍ ആണ്.നന്ദുവിന്റെ സിനിമാ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാണ് ഇതിലെ പ്ലംബര്‍ മണി.ശ്രീ തിലകന് പ്രാധാന്യം തീരെയില്ലാത്ത കഥാപാത്രമായി കൊണ്ട് വന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.കല്പനയും അവരുടെ റോള്‍ നന്നാക്കി .ലെനയുടെ പോലീസ് വേഷവും കലക്കന്‍.
ഇതില്‍ ആകെയൊരു കുറ്റം കണ്ടു പിടിക്കവുന്നതു സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രത്തിന് രഘുവുമായി ആത്മബന്ധം ഉണ്ടെന്നു എസ്ടബ്ലിഷ് ചെയ്യാന്‍ കഴിയാത്തതാണെന്ന് എനിക്ക് തോന്നുന്നു.(ചിലപ്പോ അത് എന്റെ  മാത്രം തോന്നലായിരിക്കും).
ശ്രീ രഞ്ജിത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം  എന്നിവയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല,നന്നായിരിക്കുന്നു.പക്ഷെ ചോയ്സ്സ് സ്ഥാപനങ്ങളുടെ  ഉടമസ്ഥനെ ചിത്രത്തിലൂടെ പ്രകീര്‍ത്തിച്ചത് അദേഹത്തിന് പോലും ജാള്യത തോന്നുന്ന വിധത്തിലാണെന്ന് തോന്നുന്നു.അത് വേണ്ടായിരുന്നു.
വേണുവിന്റെ ക്യാമറ ചിത്രത്തിനൊത്ത് ചലിക്കുന്നു.  ശബാസ്‌ അമന്റെ  സംഗീതവും റഫീക്ക്‌ അഹമ്മദിന്റെ വരികളും നല്ലത് തന്നെ.
തീര്‍ച്ചയായും നമ്മള്‍ ഓരോ മലയാളിയും കാണേണ്ട ഒരു ചിത്രമാണിത്.വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു മലയാളികളെ വഴിതെറ്റിച്ചു എന്ന് മോഹന്‍ലാലിനെ പഴി പറയുന്നവരുടെ  വായടപ്പിക്കാന്‍ പോന്നതാണീ ചിത്രം. 
സ്പിരിറ്റ്‌- വീര്യമേറുന്ന വീഞ്ഞ്........



Sunday 20 May 2012

മഞ്ചാടിക്കുരു - മലയാളിക്കൊരു മാണിക്യക്കല്ല്

അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ 'കേരള കഫെ' എന്ന ചിത്രത്തിന്‍റെ ഭാഗമായ 'ഹാപ്പി ജേണി' എന്ന ഒരു ഹ്രസ്വ ചിത്രം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ,പക്ഷെ  ആചിത്രതിലൂടെ തന്നെ മലയാള സിനിമയ്ക്കായ് കുറെ മഞ്ചാടിമണികള്‍ സ്വരുക്കൂട്ടി വെച്ചിട്ടുണ്ടെന്ന് നമുക്കെല്ലാം ഒരു തോന്നല്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ ചിത്രത്തെ കാത്തിരുന്നത്.ഈ ചിത്രം റിലീസ്‌ ചെയ്യുന്നതിനായി കുറേ കടമ്പകള്‍ കടക്കെണ്ടിവന്നെന്നു കേട്ടിരുന്നു,പക്ഷെ മറ്റു പല പെണ്‍സംവിധായകരുടെ  പോലെ ഞാന്‍ ഒരു സ്ത്രീ സംവിധായിക ആയതോകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നൊരു മുറവിളിയും അഞ്ജലി മേനോന്റെ ഭാഗത്ത് നിന്നും കേട്ടില്ല.അത് പോട്ടെ നമുക്കിനി സിനിമയിലേക്ക് കടക്കാം ...
1970കളുടെ  അവസാനത്തിലും 80 കളുടെ ആദ്യപകുതിയിലും ആണെന്ന് തോന്നുന്നു കഥയുടെ കാലഘട്ടം . ദക്ഷിണ മലബാറിലെ ഒരു നായര്‍ തറവാട്ടിലെ കാരണവരുടെ മരണവും അതില്‍ പങ്കെടുക്കുവാനുള്ള മറ്റു കുടുംബാംഗങ്ങളുടെ വരവും പിന്നീടുള്ള പതിനാറു ദിവസങ്ങളുടെയും കഥ ഒരു പന്ത്രണ്ട് വയസ്സുകാരന്റെ കണ്ണിലൂടെ കാണുകയുമാണ് പ്രേക്ഷകരിവിടെ.മൊബൈലും ടിവിയും ഒന്നുമില്ലാതെ ഹൃദയങ്ങള്‍ തമ്മില്‍ പരസ്പരം സംവദിച്ചിരുന്ന ഒരു കാലം.പ്രിത്വി രാജായ് പിന്നീട് വളര്‍ന്നു വന്ന വിക്കിയുടെ കാഴ്ച ദുബായില്‍ ജോലി  ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിലെത്തി കാറില്‍ കയറുന്നതോടെ തുടങ്ങുന്നു.അമ്മയായ്‌ ഉര്‍വശിയും അച്ഛനായി സാഗര്‍ ഷിയാസും.അച്ഛനായ തിലകന്‍റെ മരണമറിഞ്ഞെത്തുന്ന ഉര്‍വശി,മുരളി,സിന്ധു മേനോന്‍,പ്രവീണ ബിന്ദു പണിക്കര്‍ എന്ന മക്കളും അവരുടെ കുടുംബങ്ങളും.മറ്റൊരു  മകനായ രഘു (റഹ്മാന്‍) നാട്ടില്‍ തന്നെയുള്ള ആളാണ്.അച്ഛന്‍റെ മരണത്തിന് എത്തുന്നു എന്നാണ് പുറം കാഴ്ചകള്‍ കൊണ്ട് തോന്നുന്നതെന്കിലും എല്ലാരുടെയും ഉദേശ്യം പഴയ തറവാട് വീട് എങ്ങനെ കൈക്കലാക്കാം എന്നുള്ളതാണ്.അച്ഛന്‍റെ വില്‍ പത്രം വായിക്കുന്നതിനു അമ്മ പതിനാറു ദിവസംവിലക്ക് കല്‍പ്പിക്കുന്നതോടെ അവരെല്ലാം അതുവരെ അവിടെ ഒന്നിച്ചു താമസിക്കാന്‍ നിര്‍ബന്ധിക്കപെടുകയാണ്.അസൂയയും തൊഴുത്തില്‍ കുത്തും എല്ലാം ആ കുടുംബത്തില്‍ ഉണ്ടെങ്കിലും നിഷ്കളങ്കരായ കുട്ടികള്‍ അതില്‍ ഭാഗമല്ല, ആകാന്‍ ആഗ്രഹിക്കുന്നുമില്ല.തറവാട്ടിലെ കുട്ടികള്‍ അവരുടേതായ ലോകം സൃഷ്ടിക്കുകയും അതിലേക്ക് വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന തമിഴത്തി പന്ത്രണ്ടുകാരി കുട്ടിയെക്കൂടി കടന്നുവരാനനുവദിക്കുകയുമാണ്.ഒടുവില്‍ ഓരോരുത്തരായി പിരിഞ്ഞു പോകുകയും കുട്ടികള്‍ തന്നെ രക്ഷപെടുത്തി നാട്ടിലെക്കയച്ച റോജ എന്നാ തമിഴ്‌ പെണ്‍കുട്ടി പിടിക്കപ്പെട്ടു തറവാട് വീട്ടില്‍  ഒറ്റക്ക് കഴിയുന്ന മുത്തശ്ശിയോടൊപ്പം ജീവിക്കാന്‍ വിധിക്കപ്പെടുകയുമാണ്.ഒടുവില്‍  ഗതകാല സ്മരണകളോടെ എത്തുന്ന വിക്കിയെ റോജയും മുത്തശ്ശിയും ചേര്‍ന്ന് സ്വീകരിക്കുകയുമാണ്,ഒപ്പം എല്ലാത്തിനും സാക്ഷിയായി പഴയ തറവാടും.ചെറിയ ചെറിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു വലിയ സിനിമ.ഈ അടുത്ത കാലത്തൊന്നും എന്റെ മനസ്സിനെ ഇത്ര ഉലച്ചിട്ടുള്ള  ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല.ഞാനും ഒരു പഴയ വള്ളുവനാടന്‍ നായര്‍ തറവാട്ടില്‍ നിന്ന് വന്നത് കൊണ്ടാകാം ഇതെനിക്ക് മനസ്സില്‍ തട്ടിയത് .ഉര്‍വശിയുടെ അഭിനയ പാടവത്തിനു മാറ്റു കൂട്ടുന്നത്‌ അവരുടെ പെര്‍ഫെക്റ്റ്‌ വള്ളുവനാടന്‍ സംഭാഷണം തന്നെ.വെറും കോമാളി നടന്‍ എന്ന് മുദ്രകുത്തിയിരുന്ന സാഗര്‍ ഷിയാസ്‌ വളരെ തന്മയത്വതോടെ ആണ് തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.അധികം സംഭാഷണങ്ങള്‍ ഇല്ലെങ്കില്‍ കൂടി തിലകന്റെ അച്ഛന്‍ കഥാപാത്രം സിനിമ നിറഞ്ഞു നില്‍ക്കുന്നു.  ഇന്നത്തെ ബാല്യത്തിന്‍റെ നഷ്ടങ്ങള്‍ എന്താണെന്നു ഈ ചിത്രം  നമുക്ക് കാട്ടിത്തരും .മനസ്സ് നിറഞ്ഞവന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഉണ്ടാകില്ലെന്ന്‌ കേട്ടിട്ടുണ്ട് ,അത് പോലെ ആണ് എന്റെ അവസ്ഥ.അത്ര മനോഹരമായാണ്ചിത്രം ആദ്യന്തം ചരിക്കുന്നത്.സംവിധാനം പോലെ മനോഹരമായ ക്യാമറ,എഡിറ്റിംഗ് സംഗീതം എല്ലാം വളരെ മനോഹരം. പാശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. കുറച്ചെങ്കിലും മുഴച്ചു നില്‍ക്കുന്നത്  റഹ്മാന്റെ ഡയലോഗ്ഡെലിവറി ആണ്.ഒരു മറുനാടന്‍ മലയാളിയുടെ മലയാളമാണ് കഥാപാത്രം സംസാരിക്കുന്നത് പക്ഷെ ചിത്രത്തില്‍ അയാള്‍ പുറം ലോകം കാണാത്ത ഒരു തനി നാടന്‍. അത് സംവിധായികക്ക് ഡബ്ബിങ്ങില്‍ പരിഹരിക്കാമായിരുന്നു ഞാന്‍ അഞ്ജലി മേനോന് 100ല്‍ 99 മാര്‍ക്ക്‌ കൊടുക്കും ഒരു മാര്‍ക്ക് കുറയ്ക്കുന്നത് സംഭാഷണത്തിലെ പാളിച്ചയിലാണ്.ഉപയോഗിച്ചിട്ടുള്ള ചിലവാക്കുകള്‍ (അപ്പൂപ്പന്‍.വഴക്ക്) തെക്കന്‍ മലബാറില്‍ തീരെ പ്രചാരത്തില്‍ ഇല്ലാത്തവയാണ്.പക്ഷെ ചിത്രത്തിലെ പല സംഭാഷണങ്ങളും ചാട്ടുളി പോലെ ഉള്ളില്‍ തറക്കുന്നതാണ്,ചിന്തിപ്പിക്കുന്നതാണ് .മഞ്ചാടിക്കുരു കുറെയേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയാല്‍ അത്ഭുതപ്പെടെണ്ടതില്ല. അവ അര്‍ഹിക്കുന്നവ തന്നെ ആയിരിക്കും.പ്രിത്വിരാജ്‌ ,മുരളി,തിലകന്‍,ജഗതി എന്ന് തുടങ്ങുന്ന  ഇത്രയും പ്രഗല്‍ഭ അഭിനേതാക്കള്‍ ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് പണം മാത്രം മോഹിച്ചല്ല മറിച്ചു സംവിധായികയിലുള്ള വിശ്വാസം ആണ് എന്ന് വളരെ വ്യക്തം അഞ്ജലി മേനോന്‍ അവരോടു വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നത് ചിത്രം കണ്ടു കഴിയുമ്പോള്‍ അവര്‍ക്കും നമുക്കും ഒരു പോലെ മനസ്സിലാകും. മഞ്ചാടിക്കുരുവില്‍ യശശരീരനായ ശ്രീ മുരളി പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് സന്തോഷവും ആശ്ചര്യവും അടക്കാനായില്ല,എത്ര നല്ല ഒരു അഭിനേതാവിനെ ആണ് നമുക്ക് നഷപ്പെട്ടതെന്നു നാം ശരിക്കും തിരിച്ചറിയുന്നു.
എനിക്ക് ഒരു കാര്യത്തില്‍ സങ്കടം ഉണ്ട്, ഇത്രയും നല്ല ഒരു സിനിമ കാണാന്‍ അകെയുണ്ടായിരുന്നത് ഞാന്‍ അടക്കം പത്തില്‍ താഴെ പേര്‍ മാത്രം.മലയാള സിനിമയുടെ പ്രേക്ഷകന്‍റെ നിലവാരം ഈ തോതില്‍ താഴേക്ക്‌ പോകുകയാണെങ്കില്‍ മലയാള സിനിമയുടെ ഭാവി എന്താകും? നമ്മുടെ സിനിമ മായാമോഹിനിമാരുടെ കൂത്തരങ്ങാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ തന്നെ അല്ലേ? പറയൂ സുഹൃത്തേ?

Saturday 5 May 2012

ഡയമണ്ട് നെക്ലസ് -മനോഹരം

ലാല്‍ ജോസ് എന്ന പ്രതിഭാധനനായ ഒരു ഡയരക്ടറുടെ പേരോന്നുമതി  പ്രേക്ഷകരെ തിയറ്ററിനുള്ളിലേക്ക് ആവാഹിച്ചെടുക്കാന്‍, പക്ഷെ ആ പേര് മാത്രം പോരാ പ്രേക്ഷകരെ  രണ്ടര മണിക്കൂറോളം തിയറ്ററിനുള്ളില്‍ പിടിച്ചിരുത്താന്‍..ലാല്‍ ജോസ് ഇതില്‍ രണ്ടിലും വിജയിച്ചിരിക്കുന്നോ എന്ന് നമുക്ക് നോക്കാം.
ചിത്രത്തിന്‍റെ ടൈറ്റില്‍ കേട്ടാല്‍ നമുക്ക് തോന്നുന്നത് ഇതു വല്ല സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് പക്ഷെ  ചിത്രം നമ്മുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചിരിക്കുന്നു.

 അരുണ്‍ (ഫഹദ്‌ ഫാസില്‍) ദുബായില്‍  ഒരു വലിയ ഹോസ്പിറ്റലില്‍ കാന്‍സര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ധൂര്‍ത്തനായ ഒരു ഡോക്ടര്‍ ആണ്.ആളു പഞ്ചാരകുട്ടനും കടം മേടിച്ചായാലും അടിച്ചു പൊളിച്ചാണു ജീവിക്കെണ്ടതെന്നു  വിശ്വസിക്കുന്ന ആളുമാണ്.അയ്യാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നു പെണ്ണുങ്ങള്‍..അയാളുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് കഥാ സാരം.ആദ്യമായി കടന്നു വരുന്ന സ്ത്രീ അയാളുടെ ഹോസ്പിറ്റലില്‍ നഴ്സ്ആയി ജോലിക്ക് ചേരുന്ന ലക്ഷ്മി (ഗൌതമി നായര്‍ ) എന്ന തമിള്‍ പെണ്‍കൊടി ആണ്.നിഷ്കളങ്കയായ അവളെ ചതി ക്കണമെന്നില്ലെങ്കിലും സാഹചര്യങ്ങള്‍ തീര്‍ത്ത കെണിയില്‍ പെട്ട് നായകന് നാട്ടിലെ ഒരു മന്തിക്കാളിയായ(അനുശ്രീ) ഒരു പെണ്ണിനെ കല്യാണം കഴിക്കേണ്ടി വരുന്നു.ഭാര്യയെ നാട്ടിലാക്കി മടങ്ങുന്ന നായകന് ദുബായില്‍ കിടപ്പാടം പോലും ഇല്ലാതാകുമ്പോള്‍ അവനു അദ്യം താങ്ങാകുന്നത് വര്‍ക്ക്‌ ഷോപ്പ് പണിക്കാരനായ വേണുവേട്ടനും സഹമുറിയന്മാരുമാണ്.ഇതിനിടെ നായകന്‍ ഡോക്ടര്‍ അക്ക (രോഹിണി) എന്ന് എല്ലാവരും വിളിക്കുന്ന സഹപ്രവര്‍ത്തകയുടെ ഒരു കസിനായ മായ (സംവ്രത സുനില്‍) എന്ന കാന്‍സര്‍ രോഗിയുടെ താങ്ങും തണലും ആയി മാറി അവളുടെ കൂടെ താമസമുറപ്പിക്കുകയാണ്.അപ്പോഴേക്കും നാട്ടില്‍ നിന്നും ഭാര്യയെ കൂടെ കൊണ്ടുവരേണ്ട സാഹചര്യവും ഉടലെടുക്കുന്നു.ഈ മൂന്നു സ്ത്രീകളും തലവരെ മുങ്ങി നില്‍ക്കുന്ന കട ബാധ്യതകളും എങ്ങനെ നായകനെ വീര്‍പ്പുമുട്ടിക്കുന്നുവെന്നും അതില്‍ മായയുടെ രത്ന മാല എന്ത് റോള്‍ വഹിക്കുന്നുവെന്നുമാണ് സംവിധായകന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.വളരെ റിസ്കി ആയ കഥാതന്തുവും കഥാപാത്രങ്ങളും.....ഇതിലാണ് സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസ് പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നത്.ചിത്രത്തില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ലാല്‍ ജോസ്‌ കാണിച്ചിട്ടുള്ള ചാതുര്യം പ്രത്യേക  അഭിനന്ദനം അര്‍ഹിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറതിന്‍റെ തിരക്കഥ  വളരെ ശക്തമാണ് അതു കുറച്ചൊന്നു പാളിയിരുന്നെങ്കില്‍ പ്രേക്ഷകര്‍ കൂക്ക് വിളികളോടെ തീയേറ്റര്‍ വിട്ടേനെ...ഇക്ബാലിന്‍റെ സ്ത്രീ കഥാ പാത്രങ്ങളെല്ലാം അവരുടെതായ ശക്തിയും സാന്നിധ്യവും ചിത്രത്തില്‍ ഉടനീളം നിലനിര്‍ത്തിയിട്ടുണ്ട്.ക്ലൈമാക്സ് അതി ഗംഭീരം. സമീര്‍ താഹിറിന്‍റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്‍റെ എഡിടിങ്ങും നന്നായിരിക്കുന്നു.നിലാമലരെ  എന്ന ഗാനമൊഴികെ വിദ്യാസാഗറിന്‍റെ ഗാനങ്ങളൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല.
ഫഹദ്‌ ഫാസിലിലെ നടന്‍ ഒരോ ചിത്രങ്ങള്‍ പിന്നിടുമ്പോഴും റിഫൈന്‍ഡായി വരുന്നതായി കാണാം .ഫഹദ്‌ ആണെന്ന് തോന്നുന്നു മലയാളസിനിമയില്‍ വിവാഹപൂര്‍വ ലൈംഗികതക്ക് ലൈസന്‍സ് ഉള്ള ഏക നടന്‍.ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളുണ്ടായിട്ടും ഇതു ഒരുഫെമിനിസ്റ്റ്‌ സിനിമയെ അല്ല..ഇതില്‍ വില്ലനില്ല, സംഘട്ടനങ്ങളില്ല..ഉള്ളത് ആത്മ സംഘര്‍ഷങ്ങള്‍ മാത്രം.അടുത്ത കാലത്തിറങ്ങിയ  മിക്ക  ചിത്രങ്ങളും സൂചിപ്പിക്കുന്നത് മലയാള സിനിമയുടെ പ്രയാണം ഒരു നല്ല ദിശയിലേക്കാണു ള്ളതെന്നാണ് ...ഇതിനിടയില്‍ തലപൊക്കുന്ന 'മായമോഹിനി'യെയും  'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണ'റേയും തലക്കടിച്ചു  ഇരുത്തെണ്ടത്  നമ്മള്‍ പ്രേക്ഷകരുടെ കടമയാണ്.എനിക്കുറപ്പുണ്ട് ഈ ചിത്രം കണ്ടു പുറത്തെക്കിറങ്ങുന്നവന്‍ മനസ്സ് നിറഞ്ഞാണിറങ്ങുക എന്ന്.സ്പാനിഷ് മസാല എന്ന പാപം  ഡയമണ്ട് നെക്ലസിലൂടെ ശ്രീ ലാല്‍ ജോസ്‌ കഴുകി കളഞ്ഞിരിക്കുന്നു, പക്ഷെ ജോസ്‌ അലുക്കാസിനെ കൊണ്ട് ചിത്രത്തിലൂടെ അറ്റ്‌ലസ് രാമചന്ദ്രന്‍ കളിപ്പിച്ചതിനു ലാല്‍ ജോസ്‌ പ്രേക്ഷകരോട്  മാപ്പ് പറഞ്ഞെ മതിയാക്കൂ,പ്ലീസ്‌ ഇത്തരം പണികള്‍ ഞങ്ങള്‍ ഇനി സഹിക്കില്ല ...


Saturday 14 April 2012

22 ഫീമെയില്‍ കോട്ടയം -നട്ടെല്ലുള്ള സിനിമ

മാസങ്ങളോളം കഴിഞ്ഞു ഞാന്‍ ഒരു മലയാള സിനിമ നിരൂപണം എഴുതിയിട്ട്...എന്റെ കൊലവിളികൊണ്ടും തെറിവിളികൊണ്ടും മലയാളസിനിമ നന്നാകാന്‍ പോകുന്നില്ലെന്ന ഒരു ഉള്‍വിളിയില്‍  ഞാന്‍ സ്വയം പിന്‍വലിയുകയായിരുന്നു.പക്ഷെ 22 ഫീമെയില്‍ കോട്ടയം എന്ന ഒരു ചിത്രമാണ് എന്നെ വീണ്ടും എഴുത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.ഡാഡികൂള്‍ എന്നാ ചിത്രം കാണാത്തതുകൊണ്ടും സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രം പല പ്രാവശ്യം കണ്ടതുമാണ് എന്നെ ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച ചേതോവികാരം.തീയേറ്റര്‍ ആകെ ഒരു യുവ മയം.നല്ലത് ........കണ്ണിനും മനസ്സിനും
ഇനി  ഞാന്‍ തുടങ്ങാം ......
അള്‍ട്ര മോഡേണ്‍ ആയ റീമ എന്ന ടെസ്സ ഒരു വലിയ വാഹനത്തിലിരുന്നു ആരോടോ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം  നന്ദി പറഞ്ഞു മൊബൈലിലെ സിം ഊരി മാറ്റി വലിച്ചെറിയുന്നതാണ് ചിത്രത്തിന്‍റെ തുടക്കം.ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം അതിന്റെ പ്രയാണം ആരംഭിക്കുന്നത്.നായികയായ നഴ്സ്‌ താമസിക്കുന്നത് വിദേശ ജോലി സ്വപ്നം കണ്ടു കഴിയുന്ന തന്‍റെ മറ്റുനഴ്സ്‌ കൂട്ടുകാരികളുമായാണ്.മലര്‍ന്നു കിടന്നു അധ്വാനിച്ചു കാശും കാര്യങ്ങളും നേടിയെടുക്കുന്ന ജിന്‍സി എന്ന ഒരു കഥാപാത്രവും ഉണ്ട് നായികയുടെ സഹമുറിയ(അതോ മുറിയിയോ?) ആയി,പക്ഷെ അവരുടെ താമസ സെറ്റപ്പ് കണ്ടാല്‍  ഇത്തിരി അതിഭാവുകത്വമുണ്ടോ എന്ന് തോന്നിപോകും..വിദേശ ജോലി സ്വപ്നം കണ്ടു നടക്കുന്ന ടെസ്സ എത്തുന്നത് സിറില്‍(ഫഹദ്‌ ഫാസില്‍) ജോലി ചെയ്യുന്ന സ്ഥാപനത്തില്‍...സിറിളിന്റെ ആത്മാര്‍ത്ഥ ശ്രമ ഫലമായി ടെസ്സക്ക് വിദേശ ജോലി തരപ്പെടുന്നു ഒപ്പം അയാള്‍ക്ക്‌ അവളുടെ മനസ്സില്‍ ഒരു കാമുക സ്ഥാനവും....ഇതിനിടക്ക് നായകനും നായികയും ചേര്‍ന്ന് ബാറില്‍  വെള്ളമടിയ്ക്കുകയും അത് ഒരു മത്സരമായി മാറി നായിക നായകനെ തറ പറ്റിക്കുന്നതും ഏതൊരാണും അപകര്‍ഷതാബോധത്തോടെഎങ്കിലും എന്ജോയ്‌ ചെയ്യും. സിറില്‍ പ്രോപോസ് ചെയ്യോമ്പോള്‍ അന്തസ്സായി "I am not a virgin"  എന്ന് ചങ്കൂറ്റത്തോടെ  പറയുന്ന നായിക, തുളസികതിര്‍ ചൂടി എന്തിനും കാലിന്റെ  പെരുവിരല്‍ കൊണ്ട് മണലില്‍ മറുപടി വൃത്തം വരയ്ക്കുന്ന മലയാളി നായികാ സങ്കല്പങ്ങളെ തകിടം മറിക്കുന്നതാണ്..നയാകന്റെ പ്രിഷ്ഠത്തെ കൊതിയോടെ നോക്കി ആസ്വദിക്കുകും അഭിപ്രായം പറയുന്ന നായികയുടെ അനിയത്തിക്കുട്ടിയും മലയാളി പ്രേക്ഷകര്‍ക്ക്‌ അന്യം തന്നെ.അതിസമര്‍ത്ഥമായി  ടെസ്സയെ പ്രേമക്കുടുക്കിലാക്കിതന്റെ ബോസ്സ് ആയ ഹെഗ്ടെയ്ക്ക് (പ്രതാപ്‌ പോത്തന്‍ )എറിഞ്ഞു കൊടുക്കുന്ന ഒരു ക്രൂരനായ വില്ലനായാണ് സിറില്‍ ഉരുത്തിരിയുന്നത്.രണ്ടു പ്രാവശ്യം ബലാല്‍സംഗത്തിനു വിധേയയാകുന്ന നായിക പ്രേക്ഷകരുടെ എല്ലാ അനുതാപവും പിടിച്ചു പറ്റുന്നുണ്ട്.ഒരു ദാക്ഷിണ്യവുമില്ലാതെ കാമുകിയെ മയക്കു മരുന്ന് കേസ്സില്‍ കുടുക്കുകയും ചെയ്യുന്നതോടെ നായകന്‍ പരിപൂര്‍ണ്ണ വില്ലനായി രൂപാന്തരം പ്രാപിക്കുകയാണ്.ജയിലിലടക്കപെടുന്ന ടെസ്സ തന്റെ സഹ തടവുകാരിയുടെ സഹായത്തോടെ ഹെഗ്ടെ യെ വധിക്കുന്നതും കാമുകന്റെ ആറിഞ്ച് നീളുന്ന പണി ആയുധം മുറിച്ചു മാറ്റി അവനെ സമൂഹത്തിനു മുന്നില്‍ ജീവിക്കാന്‍ വിടുന്നതുമാണ് കഥാതന്തു.
കഥയും കഥാപാത്രങ്ങളും വളരെ സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെട്ടവയാണ്.നര്‍മ്മ രംഗങ്ങള്‍ക്കായി  ആരെയും കൂലിക്കെടുത്തു ഇറക്കിയിട്ടില്ല.നായകന്‍ തന്നെ നര്‍മ്മമുണ്ടാക്കുകയും അതെ സമയം വെറുക്കപ്പെട്ടവനായ വില്ലനെയും സൃഷ്ടിക്കുന്നുണ്ട്‌.ശരാശരി മലയാളിയുടെ ഹിപ്പോക്രസിക്ക് നേരെ പല്ലിളിച്ചുകാണിക്കുന്ന സംഭാഷണങ്ങളാണ് ഈ ചിത്രത്തിന് ചടുലത നല്‍കുന്നത്.ശ്യാം പുഷ്കരനും അഭിലാഷും ഈ ഉദ്യമത്തില്‍ നൂറു ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.ഈ ചലച്ചിത്രത്തിനുതകുന്ന തരത്തിലുള്ള സംഗീതം എടുത് പറയേണ്ടതാണ്‌ ."ചില്ലാണെ.. എന്ന് തുടങ്ങുന്ന മനോഹര ടൈറ്റില്‍ ഗാനം അവിയലിന്റെ ഒരു മാസ്റര്‍ പീസ്‌ തന്നെ.ഷൈജു ഖാലിദ്‌ ക്യാമറയില്‍ ഒരു മാന്ത്രികന്റെ കൈയ്യടക്കം കാണിച്ചിരിക്കുന്നു.എഡിടിങ്ങും മനോഹരം.ഈ ചിത്രത്തിന്‍റെ താരനിര്‍ണ്ണയത്തില്‍ ആഷിക് അബു കാണിച്ചിട്ടുള്ള സൂക്ഷ്മത മലയാളത്തിലെ പ്രമുഖ താര ബ്രാണ്ടുകളുടെ അടുക്കള വാതിലില്‍ കൂപ്പുകൈയ്യോടെ ഡേറ്റിനു വേണ്ടി ഇരന്നു നില്‍ക്കുന്ന സംവിധായകര്‍ക്കൊരു ഉള്‍ക്കാഴ്ച  കൊടുത്തേക്കും.തിരക്കഥാകൃത്തും സംവിധായകനുമാണ് രാജാക്കന്മാര്‍ അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ ആണ് സിനിമയെ നില നിര്‍ത്തേണ്ടത്  അല്ലാതെ അവരുടെ ദയകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താര രാജാക്കന്‍ മാരല്ല.ടി ജി രവി, സത്താര്‍ തുടങ്ങിയ പഴയകാല വില്ലന്മാര്‍ എത്രമാനോഹരമായാണ് അവരുടെ റോളുകള്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്..ബലാല്‍സംഗം ചെയ്യുന്ന ഹെഗ്ടെ എന്ന വില്ലനെക്കാളും പ്രേക്ഷകന്‍ വെറുക്കുന്നത് സിറില്‍ എന്ന നായക വില്ലനെയാണ്.
സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പെര്‍ എന്ന ഒരു ലളിതമായ തന്തുവില്‍ ഉരുത്തിരിഞ്ഞ ചിത്രമല്ലിത്.സംവിധായകന്‍ വളരെ ഗഹനമായ ഒരു വിഷയമാണ്‌ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.സ്ത്രീയുടെ മനസ്സ് കടലാസുപോലെ കീറിയെറിയാനുള്ളതല്ലെന്നും കാമുകന്റെ കൂടെ കിടന്നു രതിസുഖം അനുഭവിച്ചു എന്നുള്ളതുകൊണ്ട് അവളെ വേശ്യയായി മുദ്ര കുത്തി ആര്‍ക്കു വേണമെങ്കിലും ഉപയോഗ്യമായ ഒരു പൊതു സ്ഥാപനമായി മാറ്റെണ്ടതല്ല ഒരു സ്‌ത്രീ ശരീരം എന്ന്  ഈ ചിത്രത്തിലൂടെ സംവിധായകന്‍ വിളിച്ചു പറയുന്നുണ്ട്‌.
സ്ത്രീയുടെ മനസ്സും ശരീരവും ലൈംഗികതയും  വളരെ സ്നേഹത്തോടെ മാത്രം നേടിയെടുക്കെണ്ടതാണെന്നും അത് തട്ടിപ്പറിച്ചെ ടുക്കുന്നവന്റെ ആണത്തം മുറിച്ചു പട്ടിക്കിട്ടുകൊടുക്കാന്‍ പോലും ആധുനിക വനിതകള്‍ മടിക്കില്ലെന്നുമുള്ള അതീവാ ജാഗ്രതാ സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്.
ബസ്സിലും മറ്റു പൊതു സ്ഥലങ്ങളിലും  പോലും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനൊരുങ്ങുന്ന കാമകോമരങ്ങളെ പോലും ഒന്ന്ചിന്തിക്കാന്‍ 22 ഫീമെയില്‍ കോട്ടയം പ്രേരിപ്പിക്കുമെന്നുതീര്‍ച്ച...
നട്ടെല്ലുള്ള  സംവിധായകന്‍റെ നട്ടെല്ലുള്ള ചിത്രം..അതിലെ നായികയെ പോലെ.....