Saturday 22 December 2012

ബാവൂട്ടിയുടെ നാമത്തില്‍- രഞ്ചിത്തിന്‍റെ നാമത്തില്‍

ഏതു രഞ്ജിത്ത് ചിത്രം ആണെങ്കിലും ആദ്യദിവസം തന്നെ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്;സെന്‍സ്‌ ഉള്ള ചുരുക്കം ചില മലയാള സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.
ജി  എസ് വിജയന്‍റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ട് കുറെ നാളുകളായി,രഞ്ജിത്തിനെ പോലെ പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ സ്ക്രിപ്ടിനായി കാത്തിരുന്നത് കൊണ്ടാകാം അത്.
ബാവൂട്ടി(മമ്മൂട്ടി) സേതുവിന്‍റെ(ശങ്കര്‍ രാമകൃഷ്ണന്‍) ഡ്രൈവര്‍ കം സന്തത സഹചാരിയാണ്.സേതു പുതുപ്പണക്കരനായ ഗള്‍ഫ്‌ മുതലാളിയും
നീലേശ്വരംകാരിയായ വനജയു(കാവ്യ മാധവന്‍)ടെ ഭര്‍ത്താവുമാണ്.മലപ്പുറം ജില്ലയിലാണ് കഥ നടക്കുന്നത്.ബാവൂട്ടിക്കുള്ള ഒരേയൊരു കുഴപ്പം കുറച്ചു അഭിനയ ഭ്രാന്താണ്,അതിനു വളം വെച്ചു കൊടുക്കുന്നത് വനജയും. മലപ്പുറംകാരുടെ സവിശേഷതയെന്ന് പല സിനിമകളിലും സൂചിപ്പിക്കപ്പെടുന്ന ഹവാല കുഴല്‍പണ ഇടപാടുകളാണ് ആദ്യ പകുതിയില്‍ ഏറെക്കുറെ.പ്രേക്ഷകര്‍ക്ക്‌ ഇതു ഇന്ത്യന്‍ റുപ്പിയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്നൊരു ചിന്താക്കുഴപ്പമൊക്കെ  ആദ്യ പകുതിവരെ ഉണ്ടാകും,പക്ഷെ സതീഷനായി അവതരിക്കുന്ന വിനീതിന്‍റെ വരവോടെ  പക്കാ ഫാമിലി സബ്ജക്ടിലേക്ക് ആണ് ഇടവേളക്കു ശേഷം 'ബവൂട്ടിയുടെ നാമത്തില്‍' സഞ്ചരിക്കുന്നത്.ഒരു വലിയ നന്മയില്‍ ചിത്രം അവസാനിക്കുകയും ചെയ്യുന്നു.
ഇതു തികച്ചും ഒരു രഞ്ജിത്ത് ചിത്രമാണെന്ന് പറയാം,വളരെ തന്മയത്വത്തോടെ ഉള്ള കഥാകഥനമാണ് രഞ്ജിത്ത് ശൈലി,അത് ഈ ചിത്രത്തിലും കാണാം.വളരെ അഭിനയപ്രതിഭയുള്ള കലാകാരന്മാരെ ചെറിയ ചെറിയറോളുകള്‍ പോലും കൈകാര്യം ചെയ്യാന്‍ രഞ്ജിത്ത് എങ്ങനെ കണ്ടെത്തുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.രഞ്ജിത്തിന്റെ നല്ല ഒരു കഥ  മോശമല്ലാതെ ചിത്രീകരിക്കാനുള്ള ബാധ്യത മാത്രമേ സംവിധായകനുള്ളൂ,അത് വിജയന്‍ ചെയ്തിട്ടുണ്ട്.ഷാബാസ് അമന്‍ ഒരുക്കിയ പാട്ട് കുറെയേറെ പഴയ പാട്ടുകളുടെ സങ്കര സന്തതിയാണെന്ന് കേട്ടപ്പോള്‍ തോന്നി.
മമ്മൂട്ടി എന്ന കലാകാരന്‍ എന്ത് കൊണ്ടാണ് ഈ വയസ്സിലും മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നതിന്റെ രഹസ്യമെന്തെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല,അദ്ദേഹത്തിന്‍റെപ്രാദേശിക ഭാഷാ ഉപയോഗ ശൈലി മനസ്സിലാക്കിയാ മതി,തനി എറണാകുളംകാരനായ മമ്മൂട്ടി  വളരെ നാച്ചുറല്‍ ആയ മലപ്പുറം ഭാഷയാണ്‌ ഉപയോഗിക്കുന്നത്,വിനീതിനും കാവ്യക്കും പക്ഷെ തങ്ങളുടെ നാട്ടു ഭാഷ യഥേഷ്ടം ഉപയോഗിക്കാനായിട്ടുണ്ട്,മഹത്തായ ഒരു സൃഷ്ടിയൊന്നും അല്ലെങ്കിലും  'ബവൂട്ടിയുടെ നാമത്തില്‍' ചെറിയ ചെറിയ നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്.റീമയ്ക്കു ചിത്രത്തില്‍ കാര്യമായി ചെയ്യാനൊന്നും ഇല്ല എന്നാലും അവര്‍ ഈ സിനിമയില്‍ മോശവും അല്ല.ക്യാമറ,എഡിറ്റിംഗ് എല്ലാം സാധാരണം.കനിഹ,അരുണ്‍,സുധീഷ്‌  ഇവരെല്ലാം ചിത്രത്തോട് ഇഴുകി അഭിനയിച്ചിരിക്കുന്നു.ചിത്രത്തിന് നീളം കൂട്ടാനാകണം ബാവൂട്ടിയുടെ ഹോം സിനിമ ഷൂട്ടിംഗ് സീനുകള്‍ കുറച്ചധികം നീട്ടിയിരിക്കുന്നത്.
ഒരു  കാര്യം ഉറപ്പ്,ചിത്രം കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ഒരിക്കലും ഇതിന്റെ സംവിധായകനെയോ തിരക്കഥാകൃത്തിനെയോ അല്ലെങ്കില്‍ സ്വന്തം വിധിയെയെയോ  ശപിക്കുകയോ പഴിക്കുയോ ഇല്ല,മലയാളം സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ അത് തന്നെ ധാരാളം..

'ബവൂട്ടിയുടെ നാമത്തില്‍' രഞ്ജിത്തിന്‍റെ നാമത്തില്‍ തന്നെ പ്രേക്ഷകനെ തിയ്യട്ടറിനുള്ളില്‍ കയറ്റും.... തീര്‍ച്ച.











No comments:

Post a Comment