Sunday 7 April 2013

ഇമ്മാനുവല്‍- ദൈവം കൈവിട്ടു?

അയാളും ഞാനും തമ്മില്‍ എന്ന സുന്ദര ചിത്രത്തിനു ശേഷം ലാല്‍ ജോസ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്ന ചിത്രമാണ്‌ ഇമ്മാനുവല്‍.ഈ ചിത്രം റിലീസ്‌ തിയ്യതി തന്നെ ഒരേ തിയ്യേറ്ററില്‍ ലാല്‍ ജോസും നായികയായ റിനു മാത്യൂസും കൂടിയാണ് ഈ ചിത്രം ഞാന്‍ കാണുന്നത് (ഒരു നൂറു സീറ്റുകളുടെ  അകലത്തിലാണ് ഞാനും അവരും  ഇരുന്നിരുന്നത് ഹ ഹ ഹ).
പ്രിയപ്പെട്ട  വായനക്കാര്‍ എന്നോടു ക്ഷമിക്കുക.
ഈ  ചിത്രം "വളരെ നല്ലതായതിനാല്‍" ഇന്റര്‍വെല്‍ കഴിഞ്ഞു കുറച്ചു നേരം ഞാന്‍ സുഖ സുഷുപ്തിയിലായി.ചിത്രം മുഴുവനായി കാണാതെ അഭിപ്രായം പറയുന്നത് ശരി അല്ലല്ലോ? ചിലപ്പോള്‍ ഞാന്‍  ഉറങ്ങിപ്പോയ ആ പതിനഞ്ചു മിനിട്ടിലായിരിക്കും സംവിധായകന്റെയും അഭിനേതാക്കളുടെയും ഓസ്കാര്‍ പ്രകടനം. 
ലാല്‍ ജോസ് എന്ന സംവിധായകന് പറ്റിയ ഒരു അബദ്ധമായി മാത്രം ഞാന്‍ ഈ ചിത്രത്തെ കാണുന്നത് കൊണ്ട് എനിക്ക് ഒന്നും പറയാനില്ല.മലയാളം ചാനലുകളിലെ സീരിയലുകള്‍ കണ്ടു മടുത്തു ഇമ്മാനുവല്‍ കാണാന്‍ കയറിയാല്‍ പ്രേക്ഷകന് സംഭവിക്കുന്നത്  ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നതിനു സമമാണ്.
അത് കൊണ്ട് ക്ഷമാപണത്തോടെ  നിറുത്തട്ടെ....

Sunday 24 March 2013

ആമേന്‍- മനോജ്ഞ നന്ദനം

നായകന്‍,സിറ്റി ഓഫ് ഗോഡ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണെന്ന് തോന്നുന്നു ആമേന്‍.ആദ്യത്തെ രണ്ടു ചിത്രങ്ങളെക്കുറിച്ച് നല്ല അഭിപ്രായമൊന്നും പറയാനില്ലാത്തതു കൊണ്ട് ഈ ചിത്രത്തിന് മടിച്ചു മടിച്ചാണ് കയറിയത്.
കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പല ദശകങ്ങള്‍ക്കു മുമ്പുള്ള ഒരു പാശ്ചാത്തലത്തിലാണ് കഥപറയുന്നത്.ആ ഗ്രാമത്തിലെ ഗീവര്‍ഗ്ഗീസ് പുണ്യാളന്‍റെ ഒരു പള്ളിയും അതിലെ ബാന്‍ഡ് മേളക്കാരുമാണ് ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങള്‍.സോളമന്‍ (ഫഹദ്‌ ഫാസില്‍) ഗ്രാമത്തിലെ ഒരു പ്രസിദ്ധ ക്ലാരനറ്റ്‌ കലാകാരനായ  എസ്തപ്പന്‍റെ ഏക മകനാണ്.അച്ഛന്‍ ഒരു അപകടത്തില്‍ പെട്ട് മരിച്ചതില്‍ പിന്നെ സോളമന് ക്ലാരനെറ്റ്‌ കാണുമ്പോള്‍ തന്നെ പേടിയാണ്.ഇയാള്‍ ഗ്രാമത്തിലെ  പ്രമാണിയായ പണക്കാരന്‍റെ ഏക മകളായ ശോശന്നയുമായി(സുബ്രമണ്യപുരം ഫയിം സ്വാതി റെഡ്ഡി) ഗാഡ പ്രണയത്തിലാണ്.പള്ളിയില്‍ അച്ഛനാകാന്‍ കാംക്ഷിച്ച സോളമനെ പിന്തിരിപ്പിച്ചവള്‍ ഈ ശോശന്ന തന്നെ.പള്ളിയുടെ വലിയ അച്ചനായ ഒറ്റപ്ലാക്കല്‍ അച്ഛനെ സഹായിക്കാന്‍ എത്തുന്ന കൊച്ചച്ചനാണു ഫാദര്‍ വട്ടോളി (ഇന്ദ്രജിത്ത്).ഒറ്റപ്ലാക്കല്‍ അച്ഛനെ കുബുദ്ധി ഉപദേശിക്കാന്‍ ഒരു കള്ള കപ്യാരുണ്ട്(സുനില്‍) കൂടെ അവര്‍ ചേര്‍ന്ന് ഫാദര്‍ വട്ടോളിയെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്നു.ഫാദര്‍ വട്ടോളിയുടെ നേതൃത്വത്തില്‍ പള്ളിയുടെ ബാന്‍ഡ്‌ സംഘത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും അത് സോളമന്‍റെയും ശോശന്നയുടെയും വിവാഹത്തില്‍ കലാശിക്കുന്നതുമാണ് കഥ.
ഫഹദ്‌  ഫാസില്‍ മുതലുള്ള എല്ലാ അഭിനേതാക്കളും കസറി അഭിനയിച്ചിരിക്കുന്നു.വാസന്തിയും ലക്ഷ്മിയും ഞാനും എന്നാ സിനിമയ്ക്ക് ശേഷം കലാഭവന്‍ മണിയ്ക്ക് ലഭിച്ച മികച്ച കഥാ പാത്രമാണ് പാപ്പന്‍ എന്ന കുഴലൂത്തുകാരന്‍.ഫഹദ്‌ ഫാസിലും ഇന്ദ്രജിത്തും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.ഒറ്റപ്ലാക്കല്‍ അച്ഛനെ അവതരിപ്പിക്കാന്‍  അവതരിപ്പിക്കാന്‍ സംവിധായക നടനായ ജോയ്‌ തോമസ്‌ അല്ലാതെ കഥാപാത്രത്തിനു ഇണങ്ങിയ മറ്റൊരാളെ കിട്ടുവാന്‍ ബുദ്ധിമുട്ട് തന്നെയാണ്.സ്വാതി റെഡ്ഡി,രചന ,മദാമ്മയായി വരുന്ന നടാഷ,ഫോര്‍ട്ട് കൊച്ചിക്കാരന്‍ ക്ലാരനെറ്റ്‌ വാദകനായി വരുന്ന മകരന്ദ്‌ ദേഷ് പാണ്ടെ എന്നിവരും മനോഹരമായിരിക്കുന്നു.  
പി എസ് റഫീക്ക്‌ ആണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.റഫീക്ക്‌ വളരെ വ്യത്യസ്തമായ രീതിയിലാണ്   സംവിധായാകാന്‍  ലിജോ ജോസിനോടൊപ്പം കഥ കൊണ്ട് പോകുന്നത്.
 രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ചിത്രമാണെങ്കിലും ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രേക്ഷകനാവില്ലെന്നതാണ് സത്യം.ചിത്രീകരണ മികവ് വെച്ചാണെങ്കില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ എങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ലെന്ന് ഞാന്‍ നിസ്സംശയം പറയും.എന്ത് പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ് സിനിമ എന്ന് സംവിധായകന്‍ നമ്മളെ കാണിച്ചു  തരുന്നു.ദൈവത്തിന്‍റെ കണ്ണുകള്‍ പോലെ ക്യമാറ പറന്നുയരുന്നതും താണിറങ്ങുന്നതും പ്രേക്ഷകന് ഒരു അത്ഭുദ കാഴ്ച തന്നെയാണ്.അടുത്തകാലത്തൊന്നും ഇങ്ങനെയുള്ള ഒരു ക്യാമറ വര്‍ക്ക് ഞാന്‍ കണ്ടിട്ടില്ല.ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജത്തിനെ സംവിധായകന്‍ എങ്ങനെ കണ്ടെത്തി എന്നുള്ളതാണ്.പിന്നെ ചിത്രത്തിന്‍റെ സംഗീതമാണ് ഈ ചിത്രത്തിനെ മനോഹരമാക്കുന്നതില്‍ മറ്റൊരു പ്രധാന പങ്കു വഹിച്ചിട്ടുള്ളത്.ചിത്രത്തിന് ഇത്രയും ഇഴുകി ചേരും  വിധത്തില്‍ സഗീതം നിര്‍വഹിക്കാന്‍ പ്രശാന്ത്‌ പിള്ളയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. ലാറ്റിന്‍ അമേരിക്കയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ വക്താവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആലപ്പുഴയിലെത്തി തന്‍റെതായ രീതിയില്‍ ഒരു കഥ രചിച്ചിരുന്നെങ്കില്‍ അത് ആമേന്‍ എന്ന ചിത്രം പോലെയിരിക്കും എന്ന് എനിക്ക് തോന്നുന്നു.ആമേനിന്‍റെ ക്ലൈമാക്സിനു ഒരു പഴയ സിനിമയുടെ ക്ലൈമാക്സുമായി ഒരു ചെറിയ സാദൃശ്യം തോന്നിയക്കാം, പക്ഷെ ആഖ്യാന രീതിയും പാശ്ചാത്തലവും വളരെ വ്യത്യസ്തമാണ് ആമേനില്‍.സാങ്കേതിക തികവിലും മികച്ച ഒരു ചിത്രമാണ് ആമേന്‍
ഈ ചിത്രം തീര്‍ച്ചയായും തിയ്യേറ്ററില്‍ പോയി കാണേണ്ട ഒന്നാണ്.ഒരു കാര്യം പറയട്ടെ ഇതു തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.സിറ്റി ഓഫ് ഗോഡ്‌ കണ്ടു കാശുപോയി എന്ന് പരിതപിച്ച  എന്നോടു ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത് ഞാന്‍ ലിജോ ജോസ് പെല്ലിശ്ശെരിയെ ആയിരിക്കും. 
ആമേന്‍ - as the title suggests- Its a real divine comedy..








Friday 22 March 2013

റെഡ്‌ വൈന്‍- ചുവന്ന വെള്ളം

റെഡ്‌ വൈന്‍- മത്തു പിടിപ്പിക്കുന്ന പേര്,  വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു പ്രലോഭിപ്പിക്കുന്ന ലാലേട്ടന്‍ കൂട്ടിനു യുവ പ്രതിഭകളായ ഫഹദ്‌ ഫാസിലും , ആസിഫ്‌ അലിയും ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു മറ്റു എന്ത് ചേരുവകള്‍ വേണം?
ഇനി  കഥയിലേക്ക്: അനൂപ്‌ (ഫഹദ്‌ ഫാസില്‍) ഒരു എന്‍ജിനീയറിംഗ് ബിരുദധാരിയും ,ഒരു നാടക അഭിനേതാവും അതിലുപരി കറ കളഞ്ഞ ഒരു സഖാവുമാണ്.ഫഹദിന്‍റെ സഹപാടികളും ആത്മ സുഹൃത്തുക്കളുമാണ് നവാസും (സിജു കുറുപ്പ്) ഭാര്യ ശ്രീ ലക്ഷ്മിയും (അനുശ്രീ).അവിടെ വെച്ച് ജാസ്മിന്‍ (മരിയ ജോണ്‍) എന്നാ സുന്ദരിയായഒരു കലാകാരിയുമായി പരിചയപ്പെടുകയും അവര്‍ തമ്മില്‍ പ്രേമത്തിലാകുകയും ചെയ്യുന്നുണ്ട്.അതിനിടയില്‍ ജസ്ന (മീര നന്ദന്‍) ഫഹദിന്‍റെ നാടകത്തില്‍ സഹനടിയായി വന്നു പോകുന്നു. അങ്ങനെയിരിക്കെ സഖാവ് അനൂപ്‌ ഒരു ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെടുന്നു.കൊലപാതകത്തെ കുറിച്ചുഅന്വേഷണം നടത്താന്‍ അസിസ്റ്റന്‍ട് കമ്മീഷണര്‍ രതീഷ്‌ വാസുദേവന്‍ ആയി രംഗത്തെത്തുന്നത്‌ മറ്റാരുമല്ല മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ്. ഒരു പാരലല്‍ ട്രാക്ക്‌ പോലെ രമേഷും (ആസിഫ്‌ അലി) ഭാര്യദീപ്തിയും(മിയ ജോണ്‍) എത്തുന്നു.പിന്നെ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ നഴ്സറി കുട്ടിയായ പ്രേക്ഷകന് പോലും തുടക്കത്തിലെ മനസ്സിലാക്കാനാകുന്ന സസ്പെന്‍സ് കൊലയാളിയെ കണ്ടെത്താനുള്ള ലാലിന്‍റെ തത്രപ്പാടാണ് ചിത്രത്തിനെ മുന്നോട്ടു നയിക്കുന്നത്. നൌഫല്‍ ബ്ലാതൂരിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും പടച്ചിട്ടുള്ളത്  മാമ്മന്‍ കെ രാജന്‍ എന്ന നവാഗതന്‍ ആണ്.സംവിധാനം ലാല്‍ജോസിന്‍റെ ശിഷ്യനായിരുന്ന സലിം ബാപ്പു എന്നു പേരുമാറ്റിയ സലിം വാരപ്പെട്ടി ആണ്.കേട്ട് മറക്കാവുന്ന ഗാനങ്ങള്‍ രചിച്ചത് ശരത് വയലാറും സംഗീതം ബിജിപാലും.ചിലഭാഗങ്ങളില്‍ നന്നായി വരുന്ന പശ്ചാത്തല സംഗീതം മറ്റു പലയിടങ്ങളിലും ആരോചകവുമാകുന്നുണ്ട്.വളരെ പേര് കേട്ട ക്യാമാറക്കാരന്‍ മനോജ്‌ പിള്ള തന്‍റെ ഉപകരണം കൊണ്ട് മായാജാലം ഒന്നും കാണിച്ചിട്ടില്ല.    തികച്ചും സാധാരണമായ, ഏതു പോലീസുകാരനും അഭിനയിക്കാവുന്ന കഥാപാത്രങ്ങള്‍ ആണ് ചിത്രമുടനീളം.കുറെയേറെ നല്ല കലാകാരന്മാരെ നിര്‍ഗുണന്മാരായ പാത്ര സൃഷ്ടിയിലൂടെ അവതരിപ്പിച്ചത് സംവിധായകന്‍ ചെയ്ത പാതകമായാണ് എനിക്ക് തോന്നിയത്.ഫഹദ്‌ ആണ് ചിത്രത്തിലെ കേന്ദ്ര ബിന്ദു,അത് ഫഹദ്‌ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.മോഹന്‍ ലാലിനു പകരം ആര് ചെയ്താലും രതീഷ്‌ വാസുദേവന്‍  നന്നാകാനോ മോശമാകനോ പോകുന്നില്ല ,അത്ര ദുര്‍ബലമാണ് ആ കഥാപാത്രം.റെഡ്‌ വൈന്‍ എന്ന ചിത്രത്തിന്‍റെ പേര് കൊണ്ട് ഉദ്യെശിച്ചത്‌ കമ്യൂനിസത്തെ ആണോ  രക്തപങ്കിലമായ കൊലപാതകത്തെ ആണോ എന്ന് എനിക്ക് മനസ്സിലായില്ല.സുരാജ് വെഞ്ഞാറമ്മൂട്,മീര നന്ദന്‍,കൈലാസ്‌,ടി ജി രവി എന്നിങ്ങനെ കുറെ കലാകാരാന്മാര്‍ ഒരു കാര്യവുമില്ലാതെ വന്നു പോകുന്നു. ഈ ചിത്രത്തില്‍ സസ്പെന്‍സ് ഇല്ലെങ്കിലും കൊലയാളിയെ  ഈ റിവ്യു വിലൂടെ ഞാന്‍ വെളിച്ചത്തു കൊണ്ട് വരുന്നില്ല. 
കുറെ  പാലും പഞ്ചസാരയും കശുവണ്ടിയും മാത്രം ചേര്‍ത്തിളക്കിയാല്‍ അത് ഒരു പായസമാകില്ല,അത് വേണ്ട ചേരുവയില്‍ ചേരുംപടി ചേര്‍ക്കുക കൂടി വേണം.
അത്  പോലെ സൂപ്പര്‍ സ്റ്റാറുകള്‍ ചിത്രത്തില്‍ വെറുതെ അണി നിരന്നാല്‍ അതൊരു നല്ല ചിത്രമാകില്ല  മറിച്ചു അവരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു നല്ല ചിത്രമുണ്ടാകൂ.
റെഡ്‌ വൈന്‍- വെറും ചുവന്ന വെള്ളം





Sunday 3 March 2013

കിളി പോയി...ഉയരത്തിലേക്ക്


റോസ് ഗിറ്റാറിനാല്‍- എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ എന്‍റെ അടുത്ത സുഹൃത്തായ ഒരു സിനിമാ നടനെയും മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെ വെച്ച് മാത്രം പടം എടുക്കാറുള്ള ഒരു സംവിധായകനെയുംകണ്ടു മുട്ടി.ആ സംവിധായകന്‍ കിളിപോയി എന്ന ചിത്രംഉച്ചക്ക് കണ്ടെന്നും  ബോറണെന്നാണ് പറഞ്ഞതെങ്കിലും കണ്ടേക്കാം എന്ന് കരുതി.റോസ് ഗിറ്റാറിനാല്‍- തുടങ്ങിയ ചിത്രങ്ങള്‍ സഹിക്കാന്‍ പറ്റുന്ന എനിക്ക് ഇതും സഹിക്കാന്‍ കഴിയും എന്ന ഒരുചങ്കുറപ്പ് ഉണ്ടായിരുന്നു.
ചാക്കോ(ആസിഫ്‌ അലി) ഹരി (അജു) എന്നിവര്‍ ഒരേ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നവരും,സഹ മുറിയന്‍മാരുമാണ്.രണ്ടു പേരും നല്ല കുടിയന്മാരും കഞ്ചാവടിക്കാരുമാണ്.തങ്ങളുടെ പെണ്‍ബോസിന്‍റെ തെറി കേട്ടു കേട്ടു മടുത്ത് ജോലിയിലെ ചളിപ്പു ഒഴിവാക്കാനായി ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു,മണാലിയിലേക് പുറപ്പെട്ട അവര്‍ സന്ദര്‍ഭവശാല്‍ ഗോവയില്‍ എത്തുകയാണ്.ആകസ്മികമായി ഒരു ബാഗ് നിറയെ മയക്കുമരുന്ന് കയ്യില്‍ വരുന്ന അവര്‍ അത് വെച്ച് എന്തൊക്കെ ചെയ്തു കൂട്ടുന്നു എന്നതാണ് സിനിമയിലെ ഇതിവൃത്തം.ഇതിലെ ഏറ്റവും രസകരമായ കാര്യം ഇതില്‍ നായികമാരില്ല എന്നതാണ്.അജുവിന്‍റെ അഭിനയം വളരെ നാച്ചുറല്‍ ആയിരിക്കുന്നു.ആസിഫലി തന്‍റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ ഭേദപ്പെട്ടിരിക്കുന്നു.സമ്പത്തിന്റെയും ശ്രീജിത്ത്‌ രവിയുടെയും പോലീസ്‌ വേഷം നന്നായിട്ടുണ്ട്.രവീന്ദ്രന്‍ കുറെ കാലത്തിനു ശേഷം തന്‍റെ ഡിസ്കോയുമായി നിറഞ്ഞു നില്‍ക്കുന്നു.എന്തിന് മൃദുല്‍ നായര്‍ അവതരിപ്പിക്കുന്ന ഇബ്രാഹിം എന്ന മലബാറുകാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക് പോലും തന്‍റേതായ വ്യക്തിത്വം ഉണ്ട്. വിനയ്‌ ഗോവിന്ദ്‌ എന്ന പുതു സംവിധായകനാണ് "കിളി പോയി" യുമായി എത്തുന്നത്.ജോസഫ്‌ കുരിയന്‍,വിവേക്‌ രഞ്ജിത് എന്നിവരുടെഓ കൂടെ സംവിധായകനും കൂടിയാണ്.തിരക്കഥ രചിച്ചിട്ടുള്ളത്.ഈ ചിത്രത്തില്‍ അവതരിക്കപ്പെടുന്നത് 'നാടോടിക്കാറ്റി'ലെ സാഹചര്യത്തില്‍ അകപ്പെടുന്ന അഭിനവ ദാസനും വിജയനുമാണ്.എല്ലാം ദുര്‍സ്വഭാവങ്ങളുമുള്ള ഒരു ദാസനെയും വിജയനെയും നമുക്ക് ഊഹിച്ചെടുക്കനാവുമോ? ഒരു സംവിധായകന്‍റെയും, കഥാകാരന്മാരുടെയും ബ്രില്ലിയന്‍സ് ആണ് എവിടെ വെളിവാകപ്പെടുന്നത്. ദേവദാസ്‌  എന്ന പഴയ ചിത്രത്തിനു ദേവ്-ഡി എന്ന ചിത്രത്തിലൂടെ മോഡേണ്‍ ഭാഷ്യം നല്‍കിയ രീതിയാണ് ഇതിലെ സംവിധായകനും പിന്തുടര്‍ന്നിട്ടുള്ളത്.ഇതിലെ മറ്റുഹൈലൈട്സ് ഇതിന്‍റെ ക്യാമറയും സംഗീതവുമാണ്. രാഹുല്‍ രാജ് ഈ ചിത്രത്തിലൂടെ അരങ്ങു തകര്‍ക്കുന്നുണ്ട്.ഈയിടെയായി സംഗീത സംവിധായകര്‍ എന്ന സ്വയം നെട്ടിയിലൊട്ടിച്ച ലേബിലുമായി മലയാള സിനിമ നിരങ്ങുകയാണ്കുറെ അല്പ്ജ്ഞാനികള്‍,അതില്‍ നിന്നും വളരെ വ്യത്യസ്തനാണ് രാഹു രാജ്.ചിത്രത്തിന്‍റെ സിറ്റുവേഷന്‍ അനുസരിച്ച് പാശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു, ഈ ചിത്രം ഒരു വന്‍ വിജയം നേടുന്നുണ്ടെങ്കില്‍ അതില്‍ നല്ലൊരു  ക്രെഡിറ്റ്‌ നല്‍കേണ്ടത് അതിന്റെ സംഗീത സംവിധായകനും പിന്നെ ക്യാമറമേനായ പ്രദീഷ്‌ വര്‍മയ്ക്കുമാണ്.'കിളിപോയി' എന്ന ടൈറ്റില്‍ ഗാനം മാത്രം മതി ഇവരുടെ മികവറിയാന്‍.

കപട സദാചാരികള്‍ക്ക് ഈ പടം കാണുമ്പോള്‍ ദേഹമാസകലം ചൊറിഞ്ഞു പൊട്ടിയെക്കാം,കാരണം മലയാളികള്‍ മനസ്സ് കൊണ്ടു താലോലിക്കുന്നതും എന്നാല്‍ പുറത്ത് പറയാന്‍ മടികാണിക്കുന്നതുമായ നാല് "മ"കള്‍(മദ്യം,മയക്കുമരുന്ന്,മദിരാക്ഷി, പിന്നെ മ*ര് എന്ന അസഭ്യം) ഇതില്‍ പച്ചയായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.പിന്നെ FCUK  എന്നഇംഗ്ലീഷ് പദപ്രയോഗവുംആവശ്യത്തിന്.ഒട്ടും അസഭ്യ പ്രദര്‍ശനമില്ലാത്ത ഈ ചിത്രത്തിന് പദപ്രയോഗത്തിലുള്ള അസഭ്യം കൊണ്ട് മാത്രമാണ് A സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.പക്ഷെ ഇതിലെ നായകന്മാര്‍ സല്‍ഗുണ സമ്പന്നന്മാരാണെന്നു സംവിധായകന് പോലും അവകാശമില്ലാത്ത സ്ഥിതിക്ക്  അസഭ്യം പറച്ചില്‍ നമ്മള്‍ പ്രേക്ഷകര്‍ കാര്യമാക്കേണ്ടതില്ല.

വാല്‍ക്കഷണം: പ്രായപൂര്‍ത്തിയായ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഈ ചിത്രം വളരെ ആസ്വദിച്ചു,എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ ചിത്രം ഒരു ട്രെന്‍ഡ് സെറ്റെര്‍ ആണ്.വിട്ടുവീഴ്ചകള്‍ക്ക് അടിപ്പെടാതെ സാങ്കേതികത്തികവില്‍ നിര്‍ഭയമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചുരുക്കം ചില മലയാള ചിത്രങ്ങളിലൊന്ന് എന്ന നിലയില്‍.
kudos to Vinay Govind and crew



Saturday 2 March 2013

റോസ് ഗിറ്റാറിനാല്‍-കൊലവിളി

'കിളി പോയി' എന്ന ചിത്രത്തിനു പോയ എനിക്ക് ഒരിടത്തും ടിക്കറ്റ്‌ കിട്ടാത്തതിനാലാണ് ലിറ്റില്‍ ഷെണോയ്സ്- തിയെട്ടരിലേക്ക് ഓടിക്കയറിയത്.
 ചിത്രത്തിന്‍റെ തുടക്കം ഹിന്ദി ചിത്രങ്ങളുടെ പോലെ തോന്നിച്ചു.അപ്പു(മനു),താര(ആത്മീയ) എന്നിവര്‍ കളിക്കൂട്ടുകാരും ഉറ്റ സുഹൃത്തുക്കളുമാണ്,അപ്പു മിഡില്‍ ക്ലാസ്സ്‌ .താര ലോവര്‍ മിഡില്‍ ക്ലാസ്സ്‌.താര ഒരു എയര്‍ലൈന്‍ കമ്പനി നടത്തുന്ന ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കുകയാണെന്നു തോന്നുന്നു.അപ്പു ബാങ്കില്‍ ജോലിക്കാരന്‍.താര സുന്ദരി ആണെന്കിലും കാശ്ഇല്ലാത്തതിന്‍റെ ഭയങ്കര അപകര്‍ഷതാ ബോധത്തോടെ ആണ് ജീവിക്കുന്നത്.അപ്പുവിനെ താര കാണുന്നത് ഉറ്റ സുഹൃത്തായി ,പക്ഷെ  അപ്പു അവളുമായിനിഗൂഡ പ്രേമത്തില്‍ ആണ് .താര ക്രമേണ അവളുടെ സ്ഥാപനത്തിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്യാം(റിച്ചാര്‍ഡ്‌)   ആയി പ്രണയത്തിലാകുന്നു.രഞ്ജിത്ത് മേനോന്‍ അവതരിപ്പിക്കുന്ന വില്ലനല്ലാത്ത വില്ലന്‍.പിന്നെ താരയുടെ അച്ഛന്‍ റോളില്‍ ജഗദീഷ്‌ ,പിന്നെ എന്തൊക്കെയോ വേഷങ്ങള്‍ കെട്ടിയാടുന്ന ഷെറിന്‍(നിന്‍റെ മിഴിമുന കൊണ്ടെന്റെ എന്ന പാട്ടിന് ജയരാജന്‍ ചിത്രമായ ഫോര്‍ ദി പീപിളില്‍ നിറഞ്ഞാടിയ ആ ഐടം ഡാന്‍സര്‍) ഇവരൊക്കെ ചിത്രത്തില്‍ എന്തിനോ എങ്ങനെയോ കടന്നു വരുന്നു.
മീശമാധവന്‍,മനസിനക്കരെ,നരന്‍,അച്ചുവിന്‍റെ അമ്മ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഹിറ്റ്‌ മേക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌  റോസ് ഗിറ്റാറിനാല്‍. തിയറ്ററില്‍ തിരക്കില്ലാത്തതുപോലെ തന്നെ  സിനിമക്ക് തിരക്കഥയും ഇല്ല.ഇന്റര്‍വെല്‍ വരെ എങ്ങനെയെങ്കിലും സഹിക്കാം,പക്ഷെ അതിനുശേഷം വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന സ്ഥിതിയാണ്.പിന്നെ കഥാപ്രസംഗം പോലെ കഥ പറച്ചിലില്‍ മുട്ടിനു മുട്ടിനു പാട്ടാണ്.ചിത്രത്തിനു അതിന്റെ ടൈറ്റിലുമായി ആകെ ബന്ധം ചിത്രത്തില്‍ ചിലപ്പോഴെല്ലാം മുറിയ്ക്ക് മൂലയ്കലിരിക്കുന്ന ഒരു റോസ് ഗിടാര്‍ കാണിക്കുന്നത് മാത്രമാണ്.ഒരു കാര്യം പറയണമല്ലോ;ചിത്രത്തില്‍ ഏറ്റവും നന്നായി അഭിനയിച്ചിരിക്കുന്ന അഭിനേതാവ് സംസാരശേഷി ഇല്ലാതായാളാണ്,പേര് ടുട്ടു,പക്ഷെ ഭരത് അവാര്‍ഡ്‌ മനുഷ്യര്‍ക്ക് മാത്രം കൊടുക്കുന്നത് കൊണ്ട് അവനു സ്കോപ് ഇല്ല, കാരണം അവന്‍ ഒരു പട്ടി ആണ്.ചിത്രത്തിനു സംഗീതം കൊടുക്കുന്നത് കൂടാതെ ഇതില്‍ ഷാബാസ് അമന്‍ വരികള്‍ കൂടി എഴുതി പാതകം കാണിച്ചിരിക്കുന്നു.(കാറ്റ്‌,തെന്നല്‍,പൂ,കുളിര് നിത്യോപയോഗ സാധനങ്ങള്‍ സുലഭമായി ഉപയോഗിക്കാവുന്ന നമ്മുടെ മലയാള സിനിമാ ഗാന മേഖലയില്‍  വരികളുണ്ടാക്കാനാണോ പഞ്ഞം?)
എല്ലാം കൊണ്ടും ഒരു അറുബോറന്‍ പടമാണ് റോസ് ഗിറ്റാറിനാല്‍.അതുകൊണ്ട് കൂടുതല്‍ ഒന്നും എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കുന്നില്ല നിര്‍ത്തുന്നു.
വാല്‍ക്കഷണം :ചിലര്‍ക്കെങ്കിലും തോന്നുണ്ടാകും ഞാന്‍ എന്ത് കൊണ്ടാണ് വളരെ ബാലിശമായ രീതിയില്‍ ഇത്തരം ചിത്രങ്ങളെ കളിയാക്കുന്നതെന്ന്.പ്രേക്ഷകരെ കളിയാക്കുന്ന രീതിയില്‍ ചിത്രമെടുക്കുന്നവരുടെ ചിത്രങ്ങളോട് പിന്നെ എങ്ങനെ ഞാന്‍ പ്രതികരിക്കണമെന്ന് വായനക്കാര്‍ പറഞ്ഞു തന്നാല്‍ നന്ന്.

 
 

Sunday 24 February 2013

ഷട്ടര്‍-പുത്തന്‍ കാഴ്ച്ചകളിലെക്കുള്ള വാതായനം

ഷട്ടര്‍ എന്ന ചിത്രത്തെകുറിച്ചു  പലയിടത്തും ഞാന്‍ വായിച്ചിരുന്നു.ഇതു  ഒരു ഹ്രസ്വ ചിത്രമായാണ് നിര്‍മ്മിച്ചതെന്നാണ് ഞാന്‍ അടുത്ത കാലം വരെ കരുതിയിരുന്നത് .
റഷീദ്‌  (സംവിധായക നടന്‍ ലാല്‍) ഗള്‍ഫ്‌ കാരനായ മധ്യ വയസ്കന്‍ ആണ്. ഭാര്യ 17,10 വയസ്സുള്ള രണ്ടു പെണ്മക്കള്‍ എന്നിവരുമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നറഷീദ്‌ പുത്തന്‍ തലമുറക്കാരനല്ല.അത് കൊണ്ട് തന്നെ അയാള്‍ക്ക്‌ കൌമാരപ്രായത്ത്തിലുള്ള തന്‍റെ മകളുടെ(റിയ സൈറ) കൂട്ടുകെട്ടുകളും സൌഹൃദങ്ങളും തീരെ പിടിക്കുന്നില്ല.മകളെ പതിനേഴു വയസ്സില്‍ തന്നെ കെട്ടിച്ചയക്കാനും അയാള്‍ തീരുമാനാമെടുക്കുന്നു.വീടിനു മുന്നില്‍ തന്നെ ഇയാള്‍ വാടകക്ക് കൊടുക്കാനായി ഒരു ലൈന്‍ കെട്ടിടം പണിയിച്ചിട്ടുണ്ട് അതിലെ ഒരു ഒഴിഞ്ഞ മുറിയിലിരുന്നാണ്റഷീദിന്‍റെ കൂട്ടുകാരുമൊത്തുള്ള മദ്യ സേവ .സുരന്‍(വിനയ്‌ ഫോര്‍ട്ട്‌) എന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ ആണ് റഷീദിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്‌.ഒരു ദിവസം രാത്രി മദ്യ സേവനം പകുതി ആയപ്പോള്‍ മദ്യത്തോടൊപ്പം മദിരാക്ഷിയോടും റഷീദിന് ഒരു പൂതി.ഒരു അഭിസാരികയെ(സജിത മഠത്തില്‍) ഒപ്പിച്ചു  നല്‍കി ഒഴിഞ്ഞു കിടക്കുന്ന കടമുറിയില്‍ റഷീദിനെയും അഭിസാരികയെ തനിച്ചാക്കി ഭക്ഷണം മേടിക്കാന്‍ പോകുന്ന സുരന്‍ ഒരു അക്കിടിയില്‍ ചെന്ന് പെടുകയും പിന്നീടുള്ള ഉദ്വേഗ ജനകമായ രണ്ടു രാത്രികളില്‍ സംഭവിക്കുന്നതെന്തെന്ന് പറയുകയും ചെയ്യുന്ന ചിത്രമാണ് ഷട്ടര്‍.ഇതിനിടയില്‍ മനോഹരന്‍ എന്ന സിനിമാക്കാരന്‍ (ശ്രീനിവാസന്‍) ചിത്രത്തില്‍  മുഴുനീളം നിറഞ്ഞു നില്‍ക്കുന്നു.
അന്നയും റസൂലും എന്ന ചിത്രത്തില്‍ അന്നയുടെ അച്ഛന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ജോയ്‌ മാത്യു എന്ന കലാകാരനാണ് ഈ ചിത്രത്തിന്‍റെ കഥ,തിരക്കഥ,സവിധാനം എന്നീ കടമകള്‍ നിര്‍വഹിച്ചിരിക്കുന്നത്.ലാല്‍,വിനയ്‌ ഫോര്‍ട്ട്‌ എന്നീ വിരലിലെണ്ണാവുന്ന അഭിനേതാക്കള്‍ ഒഴിച്ച് ബാക്കിയെല്ലാവരും അത്ര പ്രശസ്തരല്ലാത്തവരാണ്.അവരെല്ലാവരും വളരെ നന്നായിരിക്കുന്നു.സജിത മഠത്തില്‍ അവതരിപ്പിച്ച അഭിസാരിക അതിഗംഭീരമായിരിക്കുന്നു.ഇതിലുള്ള അഭിനയത്തിനാണ് അവര്‍ക്ക് രണ്ടാമത്തെ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ കിട്ടിയത്.( എന്‍റെ അഭിപ്രായം റീമ കല്ലിങ്ങലിനെക്കാളും ഒന്നാം സ്ഥാനം അര്‍ഹിക്കുന്നത് ഈ നടിയാണെന്നാണ്).ക്യാമറ എഡിറ്റിംഗ്  എന്നിവയൊന്നും പ്രത്യേകപരാമര്‍ശം ഒന്നും  അര്‍ഹിക്കുന്നില്ല.ശബാസ്‌ അമന്‍റെ  പശ്ചാത്തല സംഗീതം എനിക്കിഷ്ടപ്പെട്ടില്ല. അവസരത്തിനനുസരിച്ചുള്ള സംഗീതം നല്‍കുന്നതില്‍ അദേഹം ഒരു പരാജയമായിട്ടാണ് എനിക്ക് തോന്നിയത്.
കുറെ കാലത്തിനു ശേഷമാണ് ഞാന്‍ വളരെ ലളിതമായതും വെറും നിഷ്കളങ്കമായതുമായ രീതില്‍ കഥ പറഞ്ഞു പോകുന്ന ഒരു ചിത്രം കാണുന്നത്.പദ്മരാജന്‍,ഭരതന്‍,ചിത്രങ്ങളുടെ ഒരു തരം നിഷ്കളങ്കതയാണ് അവരുടെ ചിത്രങ്ങള്‍ എനിക്കെപ്പോഴും പ്രിയതരമാക്കിയിട്ടുള്ളത്.ലാല്‍  ഇടക്കിടെ ഭാഷയില്‍ തന്‍റെ കോഴിക്കോടന്‍ ശൈലി കൈവിടുന്നതും,ക്രിസ്ത്യാനിയായ ജോസഫ്  എന്ന കഥാപാത്രം " എന്‍റെ ഭഗവാനെ ഇവനെ കൊണ്ട് തോറ്റു" എന്ന് പറയുന്നത്തുമെല്ലാം കഥയുടെ മികവില്‍ നാം സാരമാക്കില്ല.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് വികലമാക്കപ്പെടാമായിരുന്ന ഒരു കഥാ തന്തുവാണ് ചിത്രത്തിന്‍റെതെങ്കിലും വളരെ സഭ്യമായ ശൈലിയാണ് കഥാകാരന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. "എനിക്കൊന്നും അവകാശപ്പെടാനില്ല" എന്ന മട്ടില്‍ ജോയ്‌ മാത്യു പ്രേക്ഷകനുമുമ്പില്‍ വെച്ച് നീട്ടുന്ന ഈ ചിതം പ്രേക്ഷകരുമായി നന്നായി സംവദിക്കുന്നുണ്ട്. കുറെയധികം "ജാഡ തെണ്ടികള്‍" വാഴുന്ന ഈ മലയാള സിനിമാ ലോകത്തില്‍ ജോയ്‌ മാത്യുവിന്‍റെ നിഷ്കളങ്കമായ കഥ പറച്ചില്‍ പുതിയൊരു സിനിമാ സംസ്കാരത്തിലെക്കുള്ള ഷട്ടര്‍ ഉയര്‍ത്തും,അത് തീര്‍ച്ച.ഷട്ടര്‍ നമ്മള്‍ കാണേണ്ട ഒരു ചിത്രം തന്നെ.....














Friday 8 February 2013

നത്തോലി ഒരു ചെറിയ മീനല്ല -ഉണക്ക മീന്‍

                              നത്തോലി ഒരു  ചെറിയ മീനല്ല,പേരില്‍ എന്തോ പ്രത്യേകത പിന്നെ വി .കെ പ്രകാശ്‌ എന്ന സംവിധായകനെക്കാളും   താര പരിവേഷമുള്ള ഫഹദ്‌ ഫാസില്‍ ഇതൊക്കെയായിരുന്നു ചിത്രം കാണാനുള്ള പ്രേരണ.

നാട്ടുകാരുടെ  ഇടയില്‍ നത്തോലി എന്നറിയപ്പെടുന്ന പ്രേമന്‍(ഫഹദ്‌ ഫാസില്‍) നാട്ടില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഊര് തെണ്ടി നടക്കുന്ന ഒരുവനാണ്.ആള്‍ ഒരു സിനിമാ ഭ്രാന്തന്‍.കാരണം മറ്റൊന്നുമല്ല അമ്മ പൂര്‍ണ്ണഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും സിനിമാതിയെട്ടറില്‍ "പെറ്റ് കിടക്കുകയായിരുന്നു" പ്രസവ വേദന വന്നതും തിയ്യേറ്ററില്‍ വെച്ച്.മകന്‍ വലുതയാപ്പോള്‍ അമ്മയ്ക്ക് ആധി മൂക്കുകയും നാട്ടിലെ പ്രമാണിയായ ലീലാ കൃഷ്ണന്‍റെ കയ്യും കാലും പിടിച്ചു മകനെ അദേഹത്തിന്‍റെ ഫ്ലാറ്റ്‌ സമുച്ചയത്തിന്‍റെ കാര്യസ്ഥനായി ജോലി  വാങ്ങിയെടുക്കുകയും ചെയ്യുന്നു.നത്തോലി പ്രേമന്‍ പെരിയാര്‍ പുഴതീരത്തുള്ള ആ ഫ്ലാറ്റിലെ ജോലി സ്വീകരിക്കുന്നത് തന്നെ അവിടെയിരുന്നു ഒരു സിനിമാക്കഥഎഴുതി പ്രശസ്തനാകം എന്ന അതിമോഹത്തോടു കൂടിയാണ്.അവിടത്തെ അന്തേവാസികള്‍ പ്രഭ തോമസ്‌ (കമാലിനി മുക്കര്‍ജി),ഗീത കൃഷ്ണന്‍ (സത്താര്‍),ലക്ഷ്മി @സൈനുതാത്ത (ഐശ്വര്യ) എന്നിങ്ങനെ കുറെ പേരാണ്.അവരുടെയെല്ലാം പീഡനമേറ്റ് വാങ്ങിക്കൊണ്ടാണ്  നത്തോലിയുടെ ദൈനം ദിന ജീവിതം.ചെയ്യത്തകുറ്റത്തിനു അവിടത്തെ അന്തെവാസികലുടെ തല്ലു കൊള്ളുന്ന നത്തോലി പകരം വീട്ടുന്നത് അവരെ കഥാപാത്രങ്ങളായി ഒരു തിരക്കഥ സൃഷ്ടിച്ചു കൊണ്ടാണ്.ഇടവേള വരെ കിതച്ചു നീങ്ങുന്ന ചിത്രം പിന്നീടങ്ങോട്ട് തലയും വാലുമില്ലതെയാണ് നീങ്ങുന്നത്.ഇതിലെ കഥാപാത്രമായ നത്തോലി കഞ്ചാവടിച്ച് കൊണ്ടാണ് കഥയെഴുതുന്നത്.ഒരു ഘട്ടത്തില്‍ എനിക്ക് തോന്നി പ്രേക്ഷകരും കൂടി കഞ്ചാവടിച്ചാലെ സിനിമയില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുകയുള്ളൂ  എന്ന് .ഏറ്റവും വലിയ ആശ്വാസം ചിത്രം രണ്ടു മണിക്കൂറില്‍ താഴയെ ഉള്ളൂ എന്നതാണ്.പ്രേക്ഷകരുമായി തീരെ സംവദിക്കാത്ത ഒരു ചിത്രമായാണ് എനിയ്ക്ക് തോന്നിയത്.കുഴപ്പം ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയുടെ തന്നെ..ഈചിത്രത്തില്‍ തന്നെ ഒരു ഡയലോഗ് ഉണ്ട് ,സംവിധായകനെ പറ്റി"വി.കെ പ്രകാശ്‌ എന്നാ ഒരു ഡയറക്ടര്‍ ഇല്ലെ എല്ലാ മാസവും ഓരോ സിനിമ വീതം എടുക്കുന്ന അസുഖമുള്ള ആള്‍ "അത് തന്നെയാണ്   ചിത്രത്തിനും സംഭവിച്ചത്.അസുഖം മാറ്റാനായും എണ്ണം കൂട്ടാനായി സിനിമയെടുക്കുമ്പോള്‍  അനുഭവിക്കേണ്ടത് കാശ്മുടക്കി സിനിമ കാണുന്ന എന്നെ പോലുള്ള പ്രേക്ഷകരാണ് . ഈചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ഫഹദിനോടുള്ള ഇഷ്ടംഗണ്യമായി കുറഞ്ഞു,അദ്ദേഹത്തിന്‍റെ അഭിനയം ശരിക്കും ഒരു കോമാളി കളിയായി തോന്നി.
തനി  നാടും പുറത്ത്കാരനായ നത്തോലി എങ്ങനെയാണ് ഹോളിവുഡ്‌  സ്റ്റയിലില്‍ ഇംഗ്ലീഷ് പറയുന്ന നായകനെ സൃഷ്ടിച്ചതെന്ന് സധാരണക്കാരനായ എനിക്ക് മനസ്സിലാകുന്നില്ല
റീമ കല്ലിങ്കല്‍ ചിത്രത്തില്‍ എന്തിനാണ് ?
കൂടുതലൊന്നും പറയാനില്ലാത്തതു കൊണ്ട്  അധികം വെച്ച് നീട്ടുന്നില്ല
നത്തോലി ഒരു ചെറിയ  മീനല്ല ....ഒരു ഉണക്ക മീനായി പോയി









                                                                                                                                                                                                                                                                                                                                                                                                                                                                                                                  

Sunday 27 January 2013

കമ്മത്ത്‌ & കമ്മത്ത്‌- യന്താരോ & യന്തോ

വന്‍ താര നിര, ചായക്കടയിലെ  കണ്ണാടിക്കൂട്ടിലടുക്കിയിട്ടുള്ള പലഹാരങ്ങള്‍ പോലെ നമ്മെ കൊതിപ്പിച്ചു കൈമാടിവിളിക്കുമ്പോള്‍ എങ്ങനെ തീയ്യേട്ടറില്‍ കയറാതിരിക്കും,കാര്യസ്ഥന്‍ എന്ന തോംസണ്‍ ചിത്രം കണ്ടു ക്ഷീണം മാറിയില്ലെന്കിലുംഎന്‍റെ പ്രിയ താരങ്ങളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജനപ്രിയ നായകനായ ദിലീപും കൊതിപ്പിച്ചത് കൊണ്ടാണ് കമ്മത്ത്‌ & കമ്മത്ത്‌ കാണാന്‍ ഞാന്‍ വന്നെത്തിയത്.ഷാഫി,റാഫി മെക്കാര്‍ട്ടിന്‍ മാതിരി പടങ്ങളുടെ ഒരു തുടക്കം..നായകന്മാരുടെ ചെറുപ്പകാലത്തു നിന്ന്.രാജ കമ്മത്തും (മമ്മൂട്ടി) ദേവകമ്മത്തും (ദിലീപ്‌) സഹോദരന്മാര്‍ അവര്‍ ചെറുപ്രായത്തില്‍ തന്നെ തട്ടുകട നടത്തി വലിയ പേരും പെരുമയും നേടുന്നു,അവരുടെ വളര്‍ച്ചക്കൊപ്പം വളരുന്ന ബാല്യകാലസുഹൃത്തും   പിന്നീട് അശ്രിതനുമായി തീരുന്ന ഗോപിയും (ബാബുരാജ്).അവര്‍ കേരളത്തിലുടനീളം ഹോട്ടലുകള്‍ തുറക്കുന്നു, അതിന്‍റെ ഭാഗമായി പാലക്കാടും ഒന്ന് തുടങ്ങാന്‍ തീരുമാനിക്കുന്നു. അതിനായി അവര്‍ കണ്ടെത്തുന്നത് ഒരു തിരുമേനി (ജനാര്‍ദ്ദനന്‍)യുടെ പൂട്ടി കിടക്കുന്ന ഹോട്ടല്‍.അത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന ഒരു ഹാജിയാരുടെ(റിസബാവ) എല്ലാ കുതന്ത്രങ്ങളും കമ്മത്തുമാര്‍ അതിജീവിക്കുന്നു.ഹാജിയാരുടെ കുതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുനിസിപ്പാലിറ്റിയുടെ ഒരു കൌണ്‍സിലര്‍ ആയ കുഴുവേലി(സുരാജ് വെഞ്ഞാറമൂട്).അതിനായി കരുവാക്കുന്നത് മുനിസിപാലിറ്റിയുടെ സെക്രടറി ആയ മഹാലക്ഷ്മിയെ(റിമ കല്ലിങ്കല്‍).നല്ല കഥ അല്ലെ? പക്ഷെ ഇതു ഇടവേള മാത്രമേ ആകുന്നുള്ളൂ. ഇനി കമ്പ്ലീറ്റ്‌ വേറെ ഒരു സംഭവം.
മുനിസിപ്പാലിറ്റി സെക്രടറി മഹാലക്ഷ്മിയുടെ അനിയത്തി രേഖ (കാര്‍ത്തിക)യോട് ദേവകമ്മത്തിനു മുടിഞ്ഞ പ്രേമം, പിന്നെ പടം പോക്കിരിരാജയുടെ റൂട്ടെടുക്കുന്നു.പിന്നെ പ്രേക്ഷകരെ ഒരു തരത്തിലും ബാധിക്കാത്ത ഒരു സസ്പെന്‍സും.നരേന്‍ റീമ കല്ലിങ്കലിന്‍റെ സഹോദരനും ഇന്‍കംടാക്സ് ഉദ്യോഗസ്ഥനുമായി ഒന്ന് തലകാണിച്ച് പോകുന്നുണ്ട്.
തമിഴിന്‍റെ സൂപ്പര്‍ താരം ധനുഷ്‌ മലയാള സിനിമക്കോ അദ്ദേഹത്തിനോ ഒരു ഗുണവും കിട്ടാത്ത അതിഥി താരമായി ചിത്രത്തില്‍ വരുന്നുണ്ട്. ( ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ അദ്ദേഹം ഇനി മലയാള സിനിമയിലേക്ക് വിളിച്ചാല്‍ രണ്ടു പ്രാവശ്യം ചിന്തിക്കും.)ആദ്യപകുതിയിലെ മിക്കതാരങ്ങളെയും ഇടവേളക്കുശേഷം പൊടിയിട്ട് നോക്കിയാല്‍ പോലും  കാണാന്‍ കിട്ടില്ല. 
കഥ തിരക്കഥ സംഭാഷണം കൈകാര്യം ചെയ്യുന്നത് സിബി തോമസ്‌ ഉദയകൃഷ്ണ സഖ്യമാണ്.ഇടവേള വരെ വളരെ രസകരമായിപോകുന്ന കഥ അതിനു ശേഷം വളരെ അരോചകമായി തോന്നുന്നു.ക്യാമറ എഡിറ്റിംഗ് എല്ലാം വളരെ സാധാരണം, പാട്ടുകള്‍ എല്ലാം ഒരു ഒപ്പിക്കല്‍ മാത്രം.
മമ്മൂട്ടി, ദിലീപ്‌ എന്നെ മഹാ നടന്മാരുടെ തോളിരുന്നാണ് പടം മുന്നോട്ടു നീങ്ങുന്നത്.കൂടാതെ സഹായത്തിനു ബാബുരാജിന്‍റെ തകര്‍പ്പന്‍ സ്വാഭാവിക അഭിനയം.പക്ഷെ അവര്‍ക്കെല്ലാം ചെയ്യാന്‍ കഴിയുന്നതിനു ഒരു അതിരില്ലേ? ചിരിക്കാനുള്ള അവസരങ്ങളെല്ലാം ഒരു പുഞ്ചിരിയില്‍ തീരുന്നു. ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ നമ്മള്‍ ആഷിക് അബുവിനെയും,രണ്ജിത്തിനെയും, രാജീവ്‌ രവിയെയും  എല്ലാം എന്തുകൊണ്ടാണ് ദൈവങ്ങളായി കരുതുന്നതെന്ന് സ്വയം മനസ്സിലാക്കും.
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു സിനിമ കാണുന്നതും ഭക്ഷണം  കഴിക്കുന്നതും ഒരു പോലെ ആണെന്ന്.
കമ്മത് ആന്‍ഡ്‌ കമ്മത്ത്‌ പുഴുങ്ങിയ ഒരു ഉരുളക്കിഴങ്ങ് കഴിച്ചപോലെ ആണ്.എരിവും പുളിയും ഇല്ലാത്ത എന്തോ തിന്നു,വയര്‍ നിറഞ്ഞു,അത് മുഴുവന്‍ ഗ്യാസ് ആണ് , അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.
ഈ നിരൂപണത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ ഇട്ടിട്ടുണ്ട് ,മമ്മൂട്ടിയും,ദിലീപും കൈകൂപ്പിക്കൊണ്ട്,മാപ്പുചോദിക്കുകയാണോ ഞങ്ങള്‍ പ്രേക്ഷകരോട്?വേണ്ട നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല ,കൈകൂപ്പി മാപ്പ് ചോദിക്കേണ്ടത് ഇതിന്‍റെ തിരക്കഥാരചയിതാക്കളാണ്.ഇത്രയും പ്രതിഭാധനന്മാരായ മഹാ നടന്മാരെ നല്ല രീതിയില്‍ അവതരിപ്പിക്കാതെയിരുന്നതിന്.
..
ഈ അഭിപ്രായം തികച്ചും എന്‍റെത് മാത്രമാണ്..മറ്റു ചില പ്രേക്ഷകരെ ഈ ചിത്രം രസിപ്പിച്ചേക്കാം. എന്നെ പോലെ അഭിപ്രായമുള്ളവര്‍ ന്യൂന പക്ഷമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു കൊണ്ട് ഒരു ആത്മഗതത്തോടെ നിര്‍ത്തട്ടെ.....

കമ്മത്ത് & കമ്മത്ത്...യെന്തരോ & യെന്തോ......
 






Friday 18 January 2013

റോമന്‍സ്-ഹാസ്യ "റോമാ"ഞ്ചം.....

റോമന്‍സ്- പേര് വളരെ ഗംഭീരം പക്ഷെ പേരിന്‍റെ പകിട്ടൊന്നും പലപ്പോഴും നമ്മുടെ ചിത്രങ്ങള്‍ക്കുണ്ടാകാറില്ല .സംവിധായകനെക്കുറിച്ച് വലിയ മുന്‍വിധികള്‍ ഒന്നും കൂടാതെയാണ് ചിത്രത്തിനു കയറിയത്.ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു.എന്‍റെ ഒരു വക്കീല്‍ സുഹൃത്തിനെ വരിയില്‍ കണ്ടത് കൊണ്ട് ടിക്കറ്റ് കിട്ടി.
റോമന്‍സ് തുടങ്ങിയപ്പോള്‍ എന്റെ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞു " ഇതു ഞാന്‍ കണ്ട " we are no angels" എന്ന ഒരു ഇംഗ്ലീഷ് സിനിമയാണല്ലോ ,കാര്‍ബണ്‍ കോപ്പി ആണോ അല്ലയോ എന്ന് കണ്ടു കഴിഞ്ഞു പറയാം" എന്നും..
ആകാശ്‌ ( കുഞ്ചാക്കോ ബോബന്‍) ഷിബു ( ബിജു മേനോന്‍) എന്നിവര്‍ ഒരു ജയിലിലെ സഹ തടവുകാരാണ്.ആകാശ്‌ മായാജാലക്കാരനും തന്‍റെ മാജിക്കിന്‍റെ സഹായത്തോടെ അനാഥാലയം കൊള്ളയടിച്ചതിനു ജയിലിലടക്കപ്പെട്ടവനുമാണ്. ഷിബു ആണെങ്കില്‍ പെരുംകള്ളനും. അവര്‍   പോലീസുകാരുമൊത്തുള്ള ഒരു യാത്രയില്‍ തീവണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെടുന്നു.ചെന്ന് പറ്റുന്നത് തമിഴ്‌ നാടുഅതിര്‍ത്തിയില്‍  മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന" പൂമാല" എന്ന  ഒരു ഗ്രാമത്തില്‍.അവിടെയുള്ളവര്‍ തങ്ങളുടെ പള്ളി തുറക്കാനായി റോമില്‍ നിന്നുള്ള  അച്ഛന്മാര്‍ എപ്പോള്‍ വേണമെങ്കിലും എത്താം എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. അങ്ങനെ അവര്‍ കള്ളന്മാരെ തെറ്റിദ്ധരിച്ചു അച്ഛന്മാരായി അവരോധിക്കുകയാണ്. പിന്നെ അവിടെ ഈ പള്ളിയില്‍ അച്ഛന്മാര്‍ വാഴാത്തതെന്തണെന്ന അന്വേഷണവും അതിനുള്ള പരിഹാരം കാണലുമാണ് കഥാസാരം .ആകാശിന്‍റെ പൂര്‍വ്വ ചരിത്രം അറിയാവുന്ന അലീന (നിവേദിത) ആ ഗ്രാമത്തിന്‍റെ പ്രമുഖ പണക്കാരനും വിഡ്ഢിയുയായ പണക്കാരന്‍റെ (ലാലു അലക്സ്‌) മകളായി നായികാ കഥാപാത്രം കൈകാര്യം ചെയ്യന്നു.പിന്നെ പുട്ടിനു തേങ്ങാപ്പീര പോലെ കുറെ ചെറിയ ചെറിയ കഥാപാത്രങ്ങളും.ബോബന്‍ സാമുവലിന്‍റെ സംവിധായക ശൈലി ലളിതവും രസകരവും ആണ്.ചിത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കഥാകഥനവും നല്ലതു തന്നെ.ത്രീ കിങ്ങ്സ്‌,ഗുലുമാല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള വൈ.വി.രാജേഷ്‌ ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.തീരെ ബോറടിക്കതെയുള്ള തികച്ചും ആസ്വാദനപരമായ രീതിയിലാണ് രാജേഷ്‌ കഥ കൊണ്ട് പോകുന്നത്.(ഇദ്ദേഹത്തിന് ആകെ ഉള്ള ഒരു പ്രശ്നം  ഏതെങ്കിലും വിദേശ സിനിമ കണ്ടാലെ തിരക്കഥക്ക് ആശയം കിട്ടൂ എന്നുള്ളതാണ്,പഴയ ഇദ്ദേഹത്തിന്‍റെ പല ചിത്രങ്ങളിലും വിദേശ ചിത്രങ്ങളുടെ വ്യക്തമായ നിഴലുകള്‍ കാണാം.).രണ്ടര മണിക്കൂര്‍ തിയ്യേട്ടറില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഇരുത്താനുള്ള ചെപ്പടി വിദ്യ ഇദ്ദേഹത്തിന്‍റെ  പക്കല്‍ ഉണ്ട്.സത്യം പറയാമല്ലോ ഒരു നിമിഷം പോലും വിനോദരാഹിത്യം ചിത്രത്തില്‍ നമുക്കനുഭവപ്പെടില്ല .പിന്നെ നായകന്മാര്‍ കള്ളന്മാരാകുമ്പോള്‍ ഒരു നീതീകരണത്തിന് കുടിയനായ അച്ഛനും ,വികലാംഗയായ സഹോദരിയും ഈ ചിത്രത്തിലും ഉണ്ട്.എനിക്ക് ചിത്രത്തിലെ നായികയായി നിവേദിതയുടെ പ്രകടനം അത്ര സുഖിച്ചില്ല.ബിജു മേനോന്‍ കസറി.കുഞ്ചാക്കോ ബോബനും തീരെ മോശമല്ല.
റോമന്‍സിനു മാറ്റുകൂട്ടുന്ന വിനോദ ഇല്ലംപള്ളിയുടെ ചായഗ്രഹണം,നന്നാവാന്‍ പ്രധാനകാരണം കൊടൈക്കനാല്‍ എന്നാ ലൊക്കേഷന്‍ തന്നെ.ലിജോ യുടെ എഡിറ്റിങ്ങും കൊള്ളാം.
ചിത്രത്തിന്‍റെ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത് എം ജയ ചന്ദ്രനും, പശ്ചാത്തല സംഗീതം ബിജിപാലുമാണ്.ബിജിപാല്‍ ചിത്രത്തിലുടനീളം ബേസിക് ട്യൂണ്‍  ആയി അടിച്ചു മാറ്റിയ വെസ്റ്റേണ്‍ ട്യൂണ്‍ ആണ്ഉപയോഗിച്ചിട്ടുള്ളത് (അതെ...  ഇരുപത്തഞ്ചു കൊല്ലം മുമ്പ് മുതല്‍ നമ്മുടെ പ്രിയദര്‍ശനന്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള അതേ പാശ്ചാത്യ ഈണം പുതിയ കുപ്പിയില്‍) ബിജിപാലിനെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ,പക്ഷെ ഇതല്‍പ്പം കടന്ന കൈ ആയി പ്പോയി.
ഞാന്‍ "we are no angels" കണ്ടിട്ടില്ല എന്‍റെ അടുത്തിരുന്ന സുഹൃത്ത്‌ പറഞ്ഞത് ആദ്യത്തെ ഒരു ചെറിയ സംഭവം ഒഴിച്ച് ചിത്രത്തിന് ഇംഗ്ലീഷ് ചിത്രവുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നാണ്.
നമ്മുടെ  ബുദ്ധിജീവി മനോഭാവം  വീട്ടിലുപെക്ഷിച്ചു ചിത്രത്തിന് കയറിയാല്‍ രണ്ടര മണിക്കൂര്‍ മനസ്സറിഞ്ഞു ചിരിച്ചു വീട്ടിലേക്കു തിരിച്ചെത്താം.
റോമന്‍സ്-ഹാസ്യ "റോമാ"ഞ്ചം..... 



Friday 4 January 2013

അന്നയും റസൂലും -പ്രണയം പൂക്കുന്നു

വളരെ കൊട്ടിഘോഷിക്കലൊന്നും  ഇല്ലാതെ ഇറങ്ങിയ പടമായത് കൊണ്ട് അധികം തിരക്കൊന്നും  ഉണ്ടാകില്ലെന്ന അനുമാനത്തിലാണ് ,പടം തുടങ്ങുന്നതിനു  ഏകദേശം അരമണിക്കൂര്‍ മുമ്പ് മാത്രം ഞാന്‍ ഷെണായീസ്‌  തീയ്യേട്ടറില്‍ എത്തിയത്,,പക്ഷെ അവിടത്തെ കാഴ്ച എന്നെ അമ്പരപ്പിച്ചു കളഞ്ഞു, ക്യൂവിന്‍റെ മുന്നില്‍ നില്‍കുന്ന പയ്യനോട് ടിക്കറ്റ്‌ ഇരന്നു വാങ്ങിയാണ് ഞാന്‍ ചിത്രത്തിനു കയറിയത്. 
സണ്ണി വെയിന്‍ അവതരിപ്പിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രവാസി തന്‍റെ കഥപറയുന്ന പോലെ ഫ്ലാഷ് ബാക്ക് ആയാണ് സിനിമ അവതരിപ്പിക്കപ്പെടുന്നത്.
ഫഹദിന്‍റെ റസൂല്‍ മട്ടാഞ്ചേരിയിലെ ഒരു ടാക്സി ഡ്രൈവര്‍ ആണ് ചേട്ടനായ അന്‍വറും(സംവിധായകന്‍ ആഷിക് അബു ) ഒത്തു മട്ടാഞ്ചേരിയില്‍ താമസിക്കുന്നു.റസൂലിന്‍റെ കൂട്ടുകാരെല്ലാം ഒരു തരം തല തെറിച്ചവരാണു.മനസ്സില്ലമനസ്സോടെയാണെങ്കിലും റസൂലും അവരുടെ പല അതിക്രമങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നു.അങ്ങനെയിരിക്കെ ആണ് അവന്‍ ആന്‍ഗ്ലോ ഇന്ത്യന്‍പെണ്‍കൊടിയും ഒരു വലിയതുണിക്കടയിലെ സെയില്‍സ്‌ഗേളുമായ അന്നയു(ആന്‍ഡ്രിയ)മായി പ്രണയത്തിലാകുന്നത്.എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു അവന്‍ അന്നയെ സ്വന്തമാക്കുമോ? അതാണ്‌ ഈ ചിത്രം പറയുന്നത്.
മലയാള സിനിമയില്‍ അന്യം നിന്നുപോയ സ്വാഭാവികതയാണ് ഈ ചിത്രത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നത്.ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഈപ്രത്യേകത ഫീല്‍ ചെയ്തതിനു ഒരുകാരണം അതിന്‍റെ സ്പോട്ട് സൌണ്ട് റെകോര്‍ഡിംഗ് ആണെന്ന് പറയാം.പക്ഷെ അത് തന്നെ തുടക്കത്തിലെ ചില കല്ലുകടികള്‍ക്കും കാരണമാകുന്നു ഇന്ത്യയിലെ തന്നെ വളരെ മികച്ച ക്യാമറമാന്മാരില്‍ ഒരാളായ രാജീവ്‌ രവിയുടെ ചിത്രമായതിനാല്‍ വിഷ്വല്‍ കസര്‍ത്തുകളൊക്കെ പ്രതീക്ഷിച്ചിരുന്നു.ഈ കസര്‍ത്തുകളൊന്നും കാണിക്കാത്തതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഇത് പോലെ പ്രണയം പ്രമേയമാക്കി ഒരു നല്ല സിനിമയുണ്ടാക്കപ്പെട്ടിട്ടില്ലെന്നു ഞാന്‍ നിസ്സംശയം പറയുന്നു.രാജീവ്‌ രവി ഇവിടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ ട്രെന്‍ഡ് കൊണ്ട് വരാന്‍ ശ്രമിക്കുകയാണ് അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.വളരെ ചെറിയ കഥാ പാത്രങ്ങള്‍ മുതല്‍ മുഴുനീള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പുതു മുഖങ്ങള്‍ വരെ വളരെ മനോഹരമായ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.സെക്കന്‍ഡ്‌ ഷോ എന്ന ചിത്രത്തിലെ സണ്ണി വെയിന്‍ തന്നെ ആണോ ഇതില്‍ മുഖ്യ കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്‌ എന്നു നമ്മള്‍  അതിശയിച്ചു പോകും.ഫഹദിന്‍റെ സുഹൃത്തുക്കളായിവരുന്നവര്‍ അതിഗംഭീര അഭിനയം പ്രേക്ഷകര്‍ക്കായ്‌ പുറത്തെടുക്കുന്നു.ആന്ദ്രിയയുടെ നിസ്സംഗതയോടെയുള്ള അഭിനയം ഈ ചിത്രത്തിലെ കഥാപാത്രം ഡിമാണ്ട് ചെയ്യുന്നതാണെന്ന് അന്നയും റസൂലും കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന് മനസ്സിലാകും.
മധു  നീലകണ്ഠന്‍റെ ക്യമാറയുടെ മിതത്വം ചിത്രത്തിനെ വളരെയധികം സഹായിച്ചിട്ടുണ്ട്, പാശ്ചാത്തല സംഗീതത്തിന്‍റെ  ഒതുക്കവും പാട്ടുകളുടെ ലാളിത്യവും ചിത്രത്തിനു മനോഹാരിതയേകുന്നു.വളരെ മികച്ച തിരക്കഥയൊന്നും അല്ലെങ്കിലും രാജീവിന്‍റെ സംവിധാനം അതിഗംഭീരം.കുറച്ചുകൂടി നല്ല രചനകള്‍ അദ്ദേഹത്തിനു കിട്ടിയാല്‍ രാജീവ്‌ മലയാളത്തിനു അഭിമാനിക്കാവുന്ന ചിത്രങ്ങള്‍ നെയ്തെടുക്കുമെന്നു എന്‍റെ മനസ്സ് പറയുന്നു.
എടുത്തു പറയേണ്ട ഏക പ്രശ്നം ചിത്രത്തിന്‍റെ ദൈര്‍ഘ്യം ആണ്,മൂന്നു മണിക്കൂര്‍...രണ്ടു മണിക്കൂര്‍ തന്നെ ക്ഷമിച്ചിരിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക്   ഇതു കുറച്ചധികമാണ്.കുറച്ചു നീളം കുറച്ചാല്‍ റസൂലും അന്നയും പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.
മാറ്റിനി,അയ്‌ ലവ് മി" തുടങ്ങിയ ന്യൂ ജനറേഷന്‍ പേക്കൂത്ത് കണ്ടതിന്‍റെ ക്ഷീണം മാറാന്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കണം.  മലയാളസിനിമക്ക് ഈയിടെ ബാധിച്ച പൊങ്ങച്ചരോഗം ഈ ചിത്രത്തിനില്ല,പ്രണയ ചിത്രത്തിനു ഇന്നത്തെ തലമുറ കല്‍പ്പിച്ചിട്ടുള്ള നിറങ്ങളുള്ള കുപ്പയങ്ങളണിഞ്ഞുള്ള ഫാഷന്‍ പരേഡ്‌ പ്രതീക്ഷിച്ചു ചിത്രത്തിനിറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകര്‍ നിരാശരാകും,  പകരം ജീവിത ഗന്ധിയായ മനോഹര ഒരു പ്രണയ ചിത്രം കാണണമെന്ന് മനസ്സോടെ ആഗ്രഹിച്ചു  തിയേറ്ററില്‍ കയറുന്ന എന്നെ പോലെ  ഒരു പ്രേക്ഷകനെ അന്നയും റസൂലും ഒരിക്കലും നിരാശരാക്കില്ല