Sunday 27 January 2013

കമ്മത്ത്‌ & കമ്മത്ത്‌- യന്താരോ & യന്തോ

വന്‍ താര നിര, ചായക്കടയിലെ  കണ്ണാടിക്കൂട്ടിലടുക്കിയിട്ടുള്ള പലഹാരങ്ങള്‍ പോലെ നമ്മെ കൊതിപ്പിച്ചു കൈമാടിവിളിക്കുമ്പോള്‍ എങ്ങനെ തീയ്യേട്ടറില്‍ കയറാതിരിക്കും,കാര്യസ്ഥന്‍ എന്ന തോംസണ്‍ ചിത്രം കണ്ടു ക്ഷീണം മാറിയില്ലെന്കിലുംഎന്‍റെ പ്രിയ താരങ്ങളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജനപ്രിയ നായകനായ ദിലീപും കൊതിപ്പിച്ചത് കൊണ്ടാണ് കമ്മത്ത്‌ & കമ്മത്ത്‌ കാണാന്‍ ഞാന്‍ വന്നെത്തിയത്.ഷാഫി,റാഫി മെക്കാര്‍ട്ടിന്‍ മാതിരി പടങ്ങളുടെ ഒരു തുടക്കം..നായകന്മാരുടെ ചെറുപ്പകാലത്തു നിന്ന്.രാജ കമ്മത്തും (മമ്മൂട്ടി) ദേവകമ്മത്തും (ദിലീപ്‌) സഹോദരന്മാര്‍ അവര്‍ ചെറുപ്രായത്തില്‍ തന്നെ തട്ടുകട നടത്തി വലിയ പേരും പെരുമയും നേടുന്നു,അവരുടെ വളര്‍ച്ചക്കൊപ്പം വളരുന്ന ബാല്യകാലസുഹൃത്തും   പിന്നീട് അശ്രിതനുമായി തീരുന്ന ഗോപിയും (ബാബുരാജ്).അവര്‍ കേരളത്തിലുടനീളം ഹോട്ടലുകള്‍ തുറക്കുന്നു, അതിന്‍റെ ഭാഗമായി പാലക്കാടും ഒന്ന് തുടങ്ങാന്‍ തീരുമാനിക്കുന്നു. അതിനായി അവര്‍ കണ്ടെത്തുന്നത് ഒരു തിരുമേനി (ജനാര്‍ദ്ദനന്‍)യുടെ പൂട്ടി കിടക്കുന്ന ഹോട്ടല്‍.അത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന ഒരു ഹാജിയാരുടെ(റിസബാവ) എല്ലാ കുതന്ത്രങ്ങളും കമ്മത്തുമാര്‍ അതിജീവിക്കുന്നു.ഹാജിയാരുടെ കുതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുനിസിപ്പാലിറ്റിയുടെ ഒരു കൌണ്‍സിലര്‍ ആയ കുഴുവേലി(സുരാജ് വെഞ്ഞാറമൂട്).അതിനായി കരുവാക്കുന്നത് മുനിസിപാലിറ്റിയുടെ സെക്രടറി ആയ മഹാലക്ഷ്മിയെ(റിമ കല്ലിങ്കല്‍).നല്ല കഥ അല്ലെ? പക്ഷെ ഇതു ഇടവേള മാത്രമേ ആകുന്നുള്ളൂ. ഇനി കമ്പ്ലീറ്റ്‌ വേറെ ഒരു സംഭവം.
മുനിസിപ്പാലിറ്റി സെക്രടറി മഹാലക്ഷ്മിയുടെ അനിയത്തി രേഖ (കാര്‍ത്തിക)യോട് ദേവകമ്മത്തിനു മുടിഞ്ഞ പ്രേമം, പിന്നെ പടം പോക്കിരിരാജയുടെ റൂട്ടെടുക്കുന്നു.പിന്നെ പ്രേക്ഷകരെ ഒരു തരത്തിലും ബാധിക്കാത്ത ഒരു സസ്പെന്‍സും.നരേന്‍ റീമ കല്ലിങ്കലിന്‍റെ സഹോദരനും ഇന്‍കംടാക്സ് ഉദ്യോഗസ്ഥനുമായി ഒന്ന് തലകാണിച്ച് പോകുന്നുണ്ട്.
തമിഴിന്‍റെ സൂപ്പര്‍ താരം ധനുഷ്‌ മലയാള സിനിമക്കോ അദ്ദേഹത്തിനോ ഒരു ഗുണവും കിട്ടാത്ത അതിഥി താരമായി ചിത്രത്തില്‍ വരുന്നുണ്ട്. ( ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ അദ്ദേഹം ഇനി മലയാള സിനിമയിലേക്ക് വിളിച്ചാല്‍ രണ്ടു പ്രാവശ്യം ചിന്തിക്കും.)ആദ്യപകുതിയിലെ മിക്കതാരങ്ങളെയും ഇടവേളക്കുശേഷം പൊടിയിട്ട് നോക്കിയാല്‍ പോലും  കാണാന്‍ കിട്ടില്ല. 
കഥ തിരക്കഥ സംഭാഷണം കൈകാര്യം ചെയ്യുന്നത് സിബി തോമസ്‌ ഉദയകൃഷ്ണ സഖ്യമാണ്.ഇടവേള വരെ വളരെ രസകരമായിപോകുന്ന കഥ അതിനു ശേഷം വളരെ അരോചകമായി തോന്നുന്നു.ക്യാമറ എഡിറ്റിംഗ് എല്ലാം വളരെ സാധാരണം, പാട്ടുകള്‍ എല്ലാം ഒരു ഒപ്പിക്കല്‍ മാത്രം.
മമ്മൂട്ടി, ദിലീപ്‌ എന്നെ മഹാ നടന്മാരുടെ തോളിരുന്നാണ് പടം മുന്നോട്ടു നീങ്ങുന്നത്.കൂടാതെ സഹായത്തിനു ബാബുരാജിന്‍റെ തകര്‍പ്പന്‍ സ്വാഭാവിക അഭിനയം.പക്ഷെ അവര്‍ക്കെല്ലാം ചെയ്യാന്‍ കഴിയുന്നതിനു ഒരു അതിരില്ലേ? ചിരിക്കാനുള്ള അവസരങ്ങളെല്ലാം ഒരു പുഞ്ചിരിയില്‍ തീരുന്നു. ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ നമ്മള്‍ ആഷിക് അബുവിനെയും,രണ്ജിത്തിനെയും, രാജീവ്‌ രവിയെയും  എല്ലാം എന്തുകൊണ്ടാണ് ദൈവങ്ങളായി കരുതുന്നതെന്ന് സ്വയം മനസ്സിലാക്കും.
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു സിനിമ കാണുന്നതും ഭക്ഷണം  കഴിക്കുന്നതും ഒരു പോലെ ആണെന്ന്.
കമ്മത് ആന്‍ഡ്‌ കമ്മത്ത്‌ പുഴുങ്ങിയ ഒരു ഉരുളക്കിഴങ്ങ് കഴിച്ചപോലെ ആണ്.എരിവും പുളിയും ഇല്ലാത്ത എന്തോ തിന്നു,വയര്‍ നിറഞ്ഞു,അത് മുഴുവന്‍ ഗ്യാസ് ആണ് , അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.
ഈ നിരൂപണത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ ഇട്ടിട്ടുണ്ട് ,മമ്മൂട്ടിയും,ദിലീപും കൈകൂപ്പിക്കൊണ്ട്,മാപ്പുചോദിക്കുകയാണോ ഞങ്ങള്‍ പ്രേക്ഷകരോട്?വേണ്ട നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല ,കൈകൂപ്പി മാപ്പ് ചോദിക്കേണ്ടത് ഇതിന്‍റെ തിരക്കഥാരചയിതാക്കളാണ്.ഇത്രയും പ്രതിഭാധനന്മാരായ മഹാ നടന്മാരെ നല്ല രീതിയില്‍ അവതരിപ്പിക്കാതെയിരുന്നതിന്.
..
ഈ അഭിപ്രായം തികച്ചും എന്‍റെത് മാത്രമാണ്..മറ്റു ചില പ്രേക്ഷകരെ ഈ ചിത്രം രസിപ്പിച്ചേക്കാം. എന്നെ പോലെ അഭിപ്രായമുള്ളവര്‍ ന്യൂന പക്ഷമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു കൊണ്ട് ഒരു ആത്മഗതത്തോടെ നിര്‍ത്തട്ടെ.....

കമ്മത്ത് & കമ്മത്ത്...യെന്തരോ & യെന്തോ......
 






Friday 18 January 2013

റോമന്‍സ്-ഹാസ്യ "റോമാ"ഞ്ചം.....

റോമന്‍സ്- പേര് വളരെ ഗംഭീരം പക്ഷെ പേരിന്‍റെ പകിട്ടൊന്നും പലപ്പോഴും നമ്മുടെ ചിത്രങ്ങള്‍ക്കുണ്ടാകാറില്ല .സംവിധായകനെക്കുറിച്ച് വലിയ മുന്‍വിധികള്‍ ഒന്നും കൂടാതെയാണ് ചിത്രത്തിനു കയറിയത്.ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു.എന്‍റെ ഒരു വക്കീല്‍ സുഹൃത്തിനെ വരിയില്‍ കണ്ടത് കൊണ്ട് ടിക്കറ്റ് കിട്ടി.
റോമന്‍സ് തുടങ്ങിയപ്പോള്‍ എന്റെ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞു " ഇതു ഞാന്‍ കണ്ട " we are no angels" എന്ന ഒരു ഇംഗ്ലീഷ് സിനിമയാണല്ലോ ,കാര്‍ബണ്‍ കോപ്പി ആണോ അല്ലയോ എന്ന് കണ്ടു കഴിഞ്ഞു പറയാം" എന്നും..
ആകാശ്‌ ( കുഞ്ചാക്കോ ബോബന്‍) ഷിബു ( ബിജു മേനോന്‍) എന്നിവര്‍ ഒരു ജയിലിലെ സഹ തടവുകാരാണ്.ആകാശ്‌ മായാജാലക്കാരനും തന്‍റെ മാജിക്കിന്‍റെ സഹായത്തോടെ അനാഥാലയം കൊള്ളയടിച്ചതിനു ജയിലിലടക്കപ്പെട്ടവനുമാണ്. ഷിബു ആണെങ്കില്‍ പെരുംകള്ളനും. അവര്‍   പോലീസുകാരുമൊത്തുള്ള ഒരു യാത്രയില്‍ തീവണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെടുന്നു.ചെന്ന് പറ്റുന്നത് തമിഴ്‌ നാടുഅതിര്‍ത്തിയില്‍  മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന" പൂമാല" എന്ന  ഒരു ഗ്രാമത്തില്‍.അവിടെയുള്ളവര്‍ തങ്ങളുടെ പള്ളി തുറക്കാനായി റോമില്‍ നിന്നുള്ള  അച്ഛന്മാര്‍ എപ്പോള്‍ വേണമെങ്കിലും എത്താം എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. അങ്ങനെ അവര്‍ കള്ളന്മാരെ തെറ്റിദ്ധരിച്ചു അച്ഛന്മാരായി അവരോധിക്കുകയാണ്. പിന്നെ അവിടെ ഈ പള്ളിയില്‍ അച്ഛന്മാര്‍ വാഴാത്തതെന്തണെന്ന അന്വേഷണവും അതിനുള്ള പരിഹാരം കാണലുമാണ് കഥാസാരം .ആകാശിന്‍റെ പൂര്‍വ്വ ചരിത്രം അറിയാവുന്ന അലീന (നിവേദിത) ആ ഗ്രാമത്തിന്‍റെ പ്രമുഖ പണക്കാരനും വിഡ്ഢിയുയായ പണക്കാരന്‍റെ (ലാലു അലക്സ്‌) മകളായി നായികാ കഥാപാത്രം കൈകാര്യം ചെയ്യന്നു.പിന്നെ പുട്ടിനു തേങ്ങാപ്പീര പോലെ കുറെ ചെറിയ ചെറിയ കഥാപാത്രങ്ങളും.ബോബന്‍ സാമുവലിന്‍റെ സംവിധായക ശൈലി ലളിതവും രസകരവും ആണ്.ചിത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കഥാകഥനവും നല്ലതു തന്നെ.ത്രീ കിങ്ങ്സ്‌,ഗുലുമാല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള വൈ.വി.രാജേഷ്‌ ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.തീരെ ബോറടിക്കതെയുള്ള തികച്ചും ആസ്വാദനപരമായ രീതിയിലാണ് രാജേഷ്‌ കഥ കൊണ്ട് പോകുന്നത്.(ഇദ്ദേഹത്തിന് ആകെ ഉള്ള ഒരു പ്രശ്നം  ഏതെങ്കിലും വിദേശ സിനിമ കണ്ടാലെ തിരക്കഥക്ക് ആശയം കിട്ടൂ എന്നുള്ളതാണ്,പഴയ ഇദ്ദേഹത്തിന്‍റെ പല ചിത്രങ്ങളിലും വിദേശ ചിത്രങ്ങളുടെ വ്യക്തമായ നിഴലുകള്‍ കാണാം.).രണ്ടര മണിക്കൂര്‍ തിയ്യേട്ടറില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഇരുത്താനുള്ള ചെപ്പടി വിദ്യ ഇദ്ദേഹത്തിന്‍റെ  പക്കല്‍ ഉണ്ട്.സത്യം പറയാമല്ലോ ഒരു നിമിഷം പോലും വിനോദരാഹിത്യം ചിത്രത്തില്‍ നമുക്കനുഭവപ്പെടില്ല .പിന്നെ നായകന്മാര്‍ കള്ളന്മാരാകുമ്പോള്‍ ഒരു നീതീകരണത്തിന് കുടിയനായ അച്ഛനും ,വികലാംഗയായ സഹോദരിയും ഈ ചിത്രത്തിലും ഉണ്ട്.എനിക്ക് ചിത്രത്തിലെ നായികയായി നിവേദിതയുടെ പ്രകടനം അത്ര സുഖിച്ചില്ല.ബിജു മേനോന്‍ കസറി.കുഞ്ചാക്കോ ബോബനും തീരെ മോശമല്ല.
റോമന്‍സിനു മാറ്റുകൂട്ടുന്ന വിനോദ ഇല്ലംപള്ളിയുടെ ചായഗ്രഹണം,നന്നാവാന്‍ പ്രധാനകാരണം കൊടൈക്കനാല്‍ എന്നാ ലൊക്കേഷന്‍ തന്നെ.ലിജോ യുടെ എഡിറ്റിങ്ങും കൊള്ളാം.
ചിത്രത്തിന്‍റെ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത് എം ജയ ചന്ദ്രനും, പശ്ചാത്തല സംഗീതം ബിജിപാലുമാണ്.ബിജിപാല്‍ ചിത്രത്തിലുടനീളം ബേസിക് ട്യൂണ്‍  ആയി അടിച്ചു മാറ്റിയ വെസ്റ്റേണ്‍ ട്യൂണ്‍ ആണ്ഉപയോഗിച്ചിട്ടുള്ളത് (അതെ...  ഇരുപത്തഞ്ചു കൊല്ലം മുമ്പ് മുതല്‍ നമ്മുടെ പ്രിയദര്‍ശനന്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള അതേ പാശ്ചാത്യ ഈണം പുതിയ കുപ്പിയില്‍) ബിജിപാലിനെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ,പക്ഷെ ഇതല്‍പ്പം കടന്ന കൈ ആയി പ്പോയി.
ഞാന്‍ "we are no angels" കണ്ടിട്ടില്ല എന്‍റെ അടുത്തിരുന്ന സുഹൃത്ത്‌ പറഞ്ഞത് ആദ്യത്തെ ഒരു ചെറിയ സംഭവം ഒഴിച്ച് ചിത്രത്തിന് ഇംഗ്ലീഷ് ചിത്രവുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നാണ്.
നമ്മുടെ  ബുദ്ധിജീവി മനോഭാവം  വീട്ടിലുപെക്ഷിച്ചു ചിത്രത്തിന് കയറിയാല്‍ രണ്ടര മണിക്കൂര്‍ മനസ്സറിഞ്ഞു ചിരിച്ചു വീട്ടിലേക്കു തിരിച്ചെത്താം.
റോമന്‍സ്-ഹാസ്യ "റോമാ"ഞ്ചം..... 



Friday 4 January 2013

അന്നയും റസൂലും -പ്രണയം പൂക്കുന്നു

വളരെ കൊട്ടിഘോഷിക്കലൊന്നും  ഇല്ലാതെ ഇറങ്ങിയ പടമായത് കൊണ്ട് അധികം തിരക്കൊന്നും  ഉണ്ടാകില്ലെന്ന അനുമാനത്തിലാണ് ,പടം തുടങ്ങുന്നതിനു  ഏകദേശം അരമണിക്കൂര്‍ മുമ്പ് മാത്രം ഞാന്‍ ഷെണായീസ്‌  തീയ്യേട്ടറില്‍ എത്തിയത്,,പക്ഷെ അവിടത്തെ കാഴ്ച എന്നെ അമ്പരപ്പിച്ചു കളഞ്ഞു, ക്യൂവിന്‍റെ മുന്നില്‍ നില്‍കുന്ന പയ്യനോട് ടിക്കറ്റ്‌ ഇരന്നു വാങ്ങിയാണ് ഞാന്‍ ചിത്രത്തിനു കയറിയത്. 
സണ്ണി വെയിന്‍ അവതരിപ്പിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രവാസി തന്‍റെ കഥപറയുന്ന പോലെ ഫ്ലാഷ് ബാക്ക് ആയാണ് സിനിമ അവതരിപ്പിക്കപ്പെടുന്നത്.
ഫഹദിന്‍റെ റസൂല്‍ മട്ടാഞ്ചേരിയിലെ ഒരു ടാക്സി ഡ്രൈവര്‍ ആണ് ചേട്ടനായ അന്‍വറും(സംവിധായകന്‍ ആഷിക് അബു ) ഒത്തു മട്ടാഞ്ചേരിയില്‍ താമസിക്കുന്നു.റസൂലിന്‍റെ കൂട്ടുകാരെല്ലാം ഒരു തരം തല തെറിച്ചവരാണു.മനസ്സില്ലമനസ്സോടെയാണെങ്കിലും റസൂലും അവരുടെ പല അതിക്രമങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നു.അങ്ങനെയിരിക്കെ ആണ് അവന്‍ ആന്‍ഗ്ലോ ഇന്ത്യന്‍പെണ്‍കൊടിയും ഒരു വലിയതുണിക്കടയിലെ സെയില്‍സ്‌ഗേളുമായ അന്നയു(ആന്‍ഡ്രിയ)മായി പ്രണയത്തിലാകുന്നത്.എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു അവന്‍ അന്നയെ സ്വന്തമാക്കുമോ? അതാണ്‌ ഈ ചിത്രം പറയുന്നത്.
മലയാള സിനിമയില്‍ അന്യം നിന്നുപോയ സ്വാഭാവികതയാണ് ഈ ചിത്രത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നത്.ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഈപ്രത്യേകത ഫീല്‍ ചെയ്തതിനു ഒരുകാരണം അതിന്‍റെ സ്പോട്ട് സൌണ്ട് റെകോര്‍ഡിംഗ് ആണെന്ന് പറയാം.പക്ഷെ അത് തന്നെ തുടക്കത്തിലെ ചില കല്ലുകടികള്‍ക്കും കാരണമാകുന്നു ഇന്ത്യയിലെ തന്നെ വളരെ മികച്ച ക്യാമറമാന്മാരില്‍ ഒരാളായ രാജീവ്‌ രവിയുടെ ചിത്രമായതിനാല്‍ വിഷ്വല്‍ കസര്‍ത്തുകളൊക്കെ പ്രതീക്ഷിച്ചിരുന്നു.ഈ കസര്‍ത്തുകളൊന്നും കാണിക്കാത്തതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഇത് പോലെ പ്രണയം പ്രമേയമാക്കി ഒരു നല്ല സിനിമയുണ്ടാക്കപ്പെട്ടിട്ടില്ലെന്നു ഞാന്‍ നിസ്സംശയം പറയുന്നു.രാജീവ്‌ രവി ഇവിടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ ട്രെന്‍ഡ് കൊണ്ട് വരാന്‍ ശ്രമിക്കുകയാണ് അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.വളരെ ചെറിയ കഥാ പാത്രങ്ങള്‍ മുതല്‍ മുഴുനീള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പുതു മുഖങ്ങള്‍ വരെ വളരെ മനോഹരമായ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.സെക്കന്‍ഡ്‌ ഷോ എന്ന ചിത്രത്തിലെ സണ്ണി വെയിന്‍ തന്നെ ആണോ ഇതില്‍ മുഖ്യ കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്‌ എന്നു നമ്മള്‍  അതിശയിച്ചു പോകും.ഫഹദിന്‍റെ സുഹൃത്തുക്കളായിവരുന്നവര്‍ അതിഗംഭീര അഭിനയം പ്രേക്ഷകര്‍ക്കായ്‌ പുറത്തെടുക്കുന്നു.ആന്ദ്രിയയുടെ നിസ്സംഗതയോടെയുള്ള അഭിനയം ഈ ചിത്രത്തിലെ കഥാപാത്രം ഡിമാണ്ട് ചെയ്യുന്നതാണെന്ന് അന്നയും റസൂലും കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന് മനസ്സിലാകും.
മധു  നീലകണ്ഠന്‍റെ ക്യമാറയുടെ മിതത്വം ചിത്രത്തിനെ വളരെയധികം സഹായിച്ചിട്ടുണ്ട്, പാശ്ചാത്തല സംഗീതത്തിന്‍റെ  ഒതുക്കവും പാട്ടുകളുടെ ലാളിത്യവും ചിത്രത്തിനു മനോഹാരിതയേകുന്നു.വളരെ മികച്ച തിരക്കഥയൊന്നും അല്ലെങ്കിലും രാജീവിന്‍റെ സംവിധാനം അതിഗംഭീരം.കുറച്ചുകൂടി നല്ല രചനകള്‍ അദ്ദേഹത്തിനു കിട്ടിയാല്‍ രാജീവ്‌ മലയാളത്തിനു അഭിമാനിക്കാവുന്ന ചിത്രങ്ങള്‍ നെയ്തെടുക്കുമെന്നു എന്‍റെ മനസ്സ് പറയുന്നു.
എടുത്തു പറയേണ്ട ഏക പ്രശ്നം ചിത്രത്തിന്‍റെ ദൈര്‍ഘ്യം ആണ്,മൂന്നു മണിക്കൂര്‍...രണ്ടു മണിക്കൂര്‍ തന്നെ ക്ഷമിച്ചിരിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക്   ഇതു കുറച്ചധികമാണ്.കുറച്ചു നീളം കുറച്ചാല്‍ റസൂലും അന്നയും പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.
മാറ്റിനി,അയ്‌ ലവ് മി" തുടങ്ങിയ ന്യൂ ജനറേഷന്‍ പേക്കൂത്ത് കണ്ടതിന്‍റെ ക്ഷീണം മാറാന്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കണം.  മലയാളസിനിമക്ക് ഈയിടെ ബാധിച്ച പൊങ്ങച്ചരോഗം ഈ ചിത്രത്തിനില്ല,പ്രണയ ചിത്രത്തിനു ഇന്നത്തെ തലമുറ കല്‍പ്പിച്ചിട്ടുള്ള നിറങ്ങളുള്ള കുപ്പയങ്ങളണിഞ്ഞുള്ള ഫാഷന്‍ പരേഡ്‌ പ്രതീക്ഷിച്ചു ചിത്രത്തിനിറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകര്‍ നിരാശരാകും,  പകരം ജീവിത ഗന്ധിയായ മനോഹര ഒരു പ്രണയ ചിത്രം കാണണമെന്ന് മനസ്സോടെ ആഗ്രഹിച്ചു  തിയേറ്ററില്‍ കയറുന്ന എന്നെ പോലെ  ഒരു പ്രേക്ഷകനെ അന്നയും റസൂലും ഒരിക്കലും നിരാശരാക്കില്ല