Friday 19 October 2012

അയാളും ഞാനും തമ്മില്‍-ഹൃദയസ്പര്‍ശി

അയാളും ഞാനും തമ്മില്‍ എന്ന ചിത്രം കോലാഹലങ്ങള്‍ ഇല്ലാതെയാണ് പുറത്തിറങ്ങിയത്.ജവാന്‍ ഓഫ് വെള്ളിമല ഭയങ്കര ആരവങ്ങള്‍ മുഴക്കിയാണ് തൊട്ടടുത്ത തിയ്യറ്ററില്‍ ഓടുന്നത്.അതുകൊണ്ടുതന്നെ തിരക്കൊഴിവാക്കി ഞാന്‍ പ്രിത്വി ചിത്രത്തിന് കയറി.
പ്രിത്വിരാജ്‌ ഇതില്‍ രവി തരകന്‍ എന്ന  മദ്ധ്യവയസ്കനായ ഒരു ഡോക്ടര്‍ ആയാണ് ആദ്യ സീനുകളില്‍ എത്തുന്നത്‌.വളരെ പ്രശസ്തമായ ഒരു ഹോസ്പിറ്റ്ലിലെ അതി പ്രശസ്തനായ ഡോക്ടറാണ് രവിതരകന്‍, ഒരു ക്രോണിക് ബാച്ചലര്‍.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു പിഞ്ചു ബാലികയ്ക്ക് ശസ്ത്രക്രിയ അനിവാര്യമാണെന്ന് മനസ്സിലാക്കി മാതാ പിതാക്കളുടെ സമ്മതപത്രം മേടിക്കാതെ അത് നടത്തുമ്പോള്‍ ശസ്ത്രക്രിയ പരാജയപ്പെടുകയും തുടര്‍ന്നു ആ കുട്ടി മരണമടയുകയും ചെയ്യന്നു.അനന്തരംഡോക്ടറും അയാള്‍ ജോലി ചെയ്യുന്ന ആശുപത്രിയും ഒരു പോലെ ആക്രമിക്കപ്പെടുന്നു.ഹോസ്പിറ്റലില്‍ നിന്നും കാറില്‍ രക്ഷപ്പെട്ടു പോകുന്ന ഡോ:രവിതരകന്‍ വലിയൊരപകടത്തില്‍ പെടുകയും പക്ഷെ അപകട സ്ഥലത്തുനിന്നും കാണാതാകുകയും ചെയ്യുന്നു.പോലീസും പത്രക്കാരും ഒരുപോലെ തേടുന്ന ഡോക്ടറെ തപ്പിയിറങ്ങുന്ന പഴയ ക്ലാസ്സ്മേറ്റ് ആയ ഡോ:വിവേക്‌ (നരേന്‍).വളരെ ഉഴപ്പനായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു ഡോ:രവിതരകന്‍.മെഡിക്കല്‍ വിദ്യാഭ്യാസത്തിനു ഒടുവിലായി നിര്‍ബന്ധിതമായി അനുഷ്ടിക്കേണ്ട ഗ്രാമ പ്രദേശ  സര്‍വീസിന്‍റെ ഭാഗമായി ഡോ:രവിതരകന്‍ എത്തിച്ചേരുന്നത് ഡോ:സാമുവലിന്‍റെ (പ്രതാപ്‌ പോത്തന്റെ മൂന്നാറിലുള്ള റിഡാംഷന്‍ ഹോസ്പിറ്റലില്‍.തന്‍റെ മെഡിക്കല്‍ സര്‍വിസിനെ ഒരു പ്രാര്‍ത്ഥനയായ് കണ്ടു ജീവിക്കുന്ന ഡോ:സാമുവലിന്‍റെ ശൈലി അറിയാതെയെങ്കിലും ഡോ:രവിതരകന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തപ്പെടുകയാണ്. അതിനിടയില്‍ അയാള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ പലതാണ് .അതില്‍ ഏറ്റവും വലുത് സ്വന്തം കാമുകിയെ (സംവ്രത സുനില്‍) കല്യാണം കഴിക്കാനാകാത്തതാണ്;അതിനു കാരണമാകുന്നത് ഒരു പോലീസ്‌ ഇന്‍സ്പെക്ടറുടെ (കലാഭവന്‍ മണി) പ്രതികാരപൂര്‍ണമായ ഇടപെടലും.അങ്ങനെ നിരവധി ഹൃദയസ്പര്‍ശി യായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം അവസാനിക്കുന്നത് ഡോ:രവിതരകന്‍റെ റിഡാംഷന്‍ ഹോസ്പിറ്റലിലേക്കുള്ള  തിരിച്ചുവരവിലാണ്.തികച്ചും വളരെ മനോഹരമായ ആനുകാലിക പ്രസക്തിയുള്ള ഒരു ചിത്രം തന്നെയാണ് അയാളും ഞാനും തമ്മില്‍.പ്രിത്വിരാജിനു വളരെ നല്ല ഒരു ബ്രേക്ക്‌ ആണ് സംവിധായകന്‍ ലാല്‍ ജോസ് നല്കിയിരിക്കുനത്.പ്രതാപ്‌ പോത്തന്‍ ഡോ:സാമുവലിനെ അനുസ്മരണീയമാക്കി..രമ്യ നമ്പീശന്‍ ചെയ്ത ഡോക്ടര്‍ കഥാപാത്രവും രീമാകല്ലിങ്ങലിന്‍റെ ദിയ എന്ന കഥാപാത്രവും ശക്തമായ സ്ത്രീ സാന്നിധ്യങ്ങളാണ്.അത് പോലെ തന്നെ സുകുമാരിയുടെയും സലിം കുമാറിന്‍റെയും പാത്ര സൃഷ്ടികള്‍.ക്യാമറ വളരെ മനോഹരം എഡിടിങ്ങും കുഴപ്പമില്ല,പക്ഷെ ചിത്രത്തിന്‍റെ നിലവാരത്തിനൊത്തുയരാത്തത് ഔസേപ്പച്ചന്‍റെ  സംഗീതം മാത്രമാണ്.
ന്യൂ ജനറേഷന്‍റെ "കുണ്ടി" തരംഗങ്ങളില്‍ പെട്ട് നില്‍ക്കുന്ന മലയാള സിനിമകളില്‍ തികച്ചും വേറിട്ട്‌ നില്‍ക്കുന്ന ഒരു ചിത്രം തന്നെയാണ് അയാളും ഞാനും തമ്മില്‍.
പ്രിത്വിരാജിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപത്രമായിരിക്കും ഡോ:രവിതരകന്‍.ചിത്രം  അവസാനിക്കുമ്പോള്‍ കിട്ടുന്ന കൈയ്യടികള്‍ പ്രിത്വിരാജിനെ മലയാള സിനിമയില്‍ ആത്മവിശ്വാസത്തോടെ നടക്കാന്‍ കെല്‍പ്പുള്ളതാക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

അയാളും ഞാനും തമ്മില്‍- തികച്ചും ഹൃദയസ്പര്‍ശി...






No comments:

Post a Comment